തിരുവനന്തപുരം പാളയം മാർക്കറ്റിലെ അനധികൃത കെട്ടിടങ്ങൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ പൊളിച്ച് തുടങ്ങി . മേയറുടെ കർശന നിർദേശത്തെ തുടർന്നായിരുന്നു നടപടി. വരും ദിവസങ്ങളിൽ കൂടുതൽ കയ്യേറ്റങ്ങൾ പൊളിച്ചു നീക്കുമെന്ന് കോർപ്പറേഷൻ മേയർ വി വി രാജേഷ് പറഞ്ഞു. അനധികൃത പണപ്പിരിവ് നിർത്തലാക്കാനും നടപടി ഉണ്ടാകും.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പാളയം മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. പക്ഷേ ഭൂരിഭാഗം കച്ചവടക്കാരും നിർമിച്ച് നൽകിയ പുതിയ കെട്ടിടങ്ങളിലേക്ക് മാറാൻ തയ്യാറായിട്ടില്ല. പുതിയ കെട്ടിടങ്ങൾ കച്ചവട സൗഹൃദമല്ല എന്നാണ് ആക്ഷേപം അതിനിടയിലാണ് അനധികൃത നിർമ്മാണ പ്രവർത്തികളും പെരുകുന്നത്. രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷനിൽ നിന്നുള്ള സ്പെഷ്യൽ സ്ക്വാഡാണ് നിയമ വിരുദ്ധ നിർമ്മാണങ്ങൾ പൊളിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും നടപടികൾ തുടരുമെന്ന് കോർപ്പറേഷൻ മേയർ വി വി രാജേഷ് പറയുന്നു.
അനധികൃതമായ പണപ്പിരിവ് തടയാനും കോർപ്പറേഷൻ നടപടികൾ പുരോഗമിക്കുന്നുണ്ട്. അതേസമയം, കെട്ടിടം പൊളിക്കുമെന്ന മുന്നറിയിപ്പ് നൽകിയില്ലെന്ന പരാതി ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇനിയും അനധിക നിർമ്മാണങ്ങൾ ഉണ്ടെങ്കിൽ സ്വയം പൊളിച്ചു മാറ്റാൻ തയ്യാറാവണമെന്നും അല്ലെങ്കിൽ കോർപ്പറേഷൻ തന്നെ പൊളിച്ചു നീക്കുമെന്നുമാണ് നഗരസഭയുടെ ഭാഗത്തുനിന്നുള്ള അറിയിപ്പ്. മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ പണിത കെട്ടിടങ്ങൾ അശാസ്ത്രീയമാണെന്ന വിമർശനം ബി ജെ പി യുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി ഉന്നയിക്കുന്നുണ്ട്.
















