Kerala

അന്‍സിബയ്‌ക്കെതിരെ ഹില്‍പാലസ് സ്റ്റേഷനില്‍ കേസ് കൊടുത്തത് താനെന്ന് വെളിപ്പെടുത്തി ലക്ഷ്മി പ്രിയ; ‘ടിനി ടോം അന്‍സിബയെ ജിഹാദിയെന്ന് വിളിക്കില്ല’

അൻസിബ ഹസ്സനെതിരെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്ത ആ വനിത എക്സിക്യൂട്ടീവ് അംഗം താനാണെന്നും ലക്മിപ്രിയ പറഞ്ഞു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ടിനിടോമിനെ പിന്തുണച്ചും അന്‍സിബയ്‌ക്കും അന്‍സിബയെ പിന്തുണച്ച നീനാ കുറുപ്പിനും എതിരെ ആഞ്ഞടിച്ചും നടി ലക്ഷ്മിപ്രിയ. അൻസിബ ഹസ്സനെതിരെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്ത ആ വനിത എക്സിക്യൂട്ടീവ് അംഗം താനാണെന്നും ലക്മിപ്രിയ പറഞ്ഞു. കേസ് കൊടുപക്കാനുണ്ടായ കാരണവും ലക്ഷ്മിപ്രിയ വിശദീകരിച്ചു.

ഡിസംബർ 10ന് രാത്രി അൻസിബ ഹസ്സൻ തന്റെ ഫോണിലേക്ക് ഒരു മെസജ് അയച്ചു. ആ മെസജിന്റെ വിശദീകരണം ചോദിച്ച് താൻ വിളിച്ചപ്പോൾ ജോലിത്തിരക്കിലാണ്, പിന്നെ വിളിക്കാമെന്ന് അൻസിബ പറഞ്ഞതായും എന്നാൽ പിന്നീട് തന്റെ കോളുകൾക്കോ മെസേജിനൊ അൻസിബ മറുപടിയൊന്നും നൽകിയില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു.

അന്‍സിബയ്‌ക്കെതിരെ കേസ് കൊടുക്കാന്‍ കാരണമുണ്ട്

“ഈ മെസജ് അയക്കാനുള്ള കാരണം എന്താണെന്ന് എന്നോട് പറയണമെന്ന് അൻസിബയോട് പലയാവർത്തി ഞാൻ ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് എന്റെ ഭർത്താവ് ഈ മെസജ് വായിക്കുകയും വളരെയധികം പേടിക്കുകയും ചെയ്തു. പിന്നീട് ആ കുട്ടി എന്റെ മെസജുകൾ വായിക്കുകയോ കോളുകൾ‌ എടുക്കുകയോ ചെയ്തില്ല. എന്റെ കുടുംബജീവിതം മോശമാകുന്ന ഘട്ടത്തിൽ, യാതൊരു നിവർത്തിയുമില്ലാതെ വന്നതോടെയാണ് ഞാൻ തൃപ്പൂണിത്തുറ ഹിൽപാലസ് വനിതാ സെല്ലിൽ പരാതി നൽകിയത്. അൻസിബയാണ് ഇതിന് മത തീവ്രവാദം ആരോപിച്ചുകൊണ്ടും അൻസിബയെ ജിഹാദി എന്ന് ആരോ പരാമർശിച്ചു, അതിനൊക്കെ വേണ്ടിയിട്ടാണ് ഈ കേസ് ഞാൻ കൊടുത്തിരിക്കുന്നത് എന്നുംപറഞ്ഞുകൊണ്ട് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിലേക്ക് വലിയൊരു മെസജ് ഇടുന്നത്. ജനുവരി 24ന് ആണിത്. മത തീവ്രവാദം എന്ന പരാമർശമോ ജിഹാദ് എന്നോ ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല.” ലക്ഷ്മിപ്രിയ പറയുന്നു.അന്‍സിബയെ

ടിനി ടോം ജിഹാദി എന്ന് ഒരിയ്‌ക്കലും വിളിക്കില്ല

അന്‍സിബയെ ജിഹാദി എന്ന് ടിനി ടോം ഒരിയ്‌ക്കലും വിളിക്കില്ലെന്ന് എനിക്കറിയാമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ടിനി ടോമിനൊപ്പമാണ് ആദ്യസിനിമയില്‍ അഭിനയിച്ചത്. അന്ന് മുതലേ ടിനി ടോമിനെ അറിയാം. ടിനി ടോം അന്‍സിബ ഹസ്സനെ ജിഹാദി എന്ന് വിളിച്ചതായി അന്‍സിബ കേട്ടിട്ടില്ല. കേട്ടു എന്ന് പറയുന്നത് നീന കുറുപ്പാണ്. നീനാ കുറപ്പാണ് ഇത്തരം അപവാദ പ്രചരണങ്ങള്‍ പരത്തുന്നതെന്നും ലക്ഷ്മീ പ്രിയ പറഞ്ഞു.

താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നുള്ള നടി അൻസിബയുടെ രാജി വലിയ വിവാദങ്ങൾക്കാണ് മലയാള സിനിമയിൽ വഴിതുറന്നിരിക്കുന്നത്. ടിനി ടോം കാരണമാണ് താൻ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും രാജിവച്ചതെന്നും തനിക്ക് സംഘടനയിലെ എല്ലാവരുമായി അവിഹിതമുണ്ടെന്ന് ടിനി പ്രചരിപ്പിച്ചുവെന്നും തന്നെ ജിഹാദിയെന്ന് വിളിച്ചുവെന്നും അടക്കം ഗുരുതര ആരോപണങ്ങളാണ് താരം ടിനി ടോമിനെതിരെ ഉന്നയിച്ചത്. എക്സിക്യൂട്ടീവ് പിരിച്ചുവിടുന്നതാണ് നല്ലതെന്നും കമ്മിറ്റിയിൽ നിന്നുള്ള വനിതാ അംഗമാണ് തനിക്കെതിരെ പരാതി നൽകിയതെന്നും അൻസിബ ഇതിനോടൊപ്പം കൂട്ടിച്ചേർത്തിരുന്നു.

അമ്മയെ അധോലോകപ്രസ്ഥാനമാക്കി മാറ്റുന്നു- പിന്നില്‍ കുക്കുപരമേശ്വരനും നീനാ കുറുപ്പും

‘അമ്മ’യുടെ ഓഫീസിനെ ഒരു അധോലോക പ്രസ്ഥാനം പോലെ ആക്കിയിരിക്കുകയാണ് സെക്രട്ടറി കുക്കു പരമേശ്വരനും പരിവാരങ്ങളുമെന്ന് അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ. ഇതിന്റെയെല്ലാം പിന്നിൽ നീന കുറുപ്പ് എന്ന് പറയുന്ന വ്യക്തിയാണെന്നും ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. “ക്ഷേത്രത്തിലെ സ്പോൺസർ ഷിപ്പ് വേണ്ട എന്ന് പറഞ്ഞത് അൻസിബ മാത്രമല്ല.

അത് വേണ്ട എന്ന് പറഞ്ഞ നിരവധി പേരുണ്ട്. അൻസിബ മാത്രം പറഞ്ഞെങ്കിൽ അല്ലേ അത് അൻസിബ പറഞ്ഞ ആരോപണമായി വരുകയുള്ളൂ. ഒരാൾക്ക് ഇത് ചെയ്യണ്ട എന്ന് പറയുമ്പോൾ അതെങ്ങനെ ഒരു ആരോപണമായി മാറുമെന്ന കാര്യം എനിക്ക് മനസിലാകുന്നില്ല.

Recent Posts