തിരുവനന്തപുരം: നാലരപതിറ്റാണ്ടിന്റെ കോര്‍പ്പറേഷന്‍ ഭരണസ്വാധീനമുപയോഗിച്ച് പാളയം മാര്‍ക്കറ്റില്‍ സിപിഎം-സിഐടിയു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന അനധികൃത ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി. രാജേഷ്. സിപിഎം ഗുണ്ടാപ്പിരിവില്‍ നട്ടംതിരിഞ്ഞ വ്യാപാരികളുടെ പരാതികളെത്തുടര്‍ന്നായിരുന്നു മേയര്‍ പാളയം മാര്‍ക്കറ്റ് സന്ദര്‍ശിച്ച് കര്‍ശന നടപടി സ്വീകരിച്ചത്. നഗരസഭയുടെ അനുമതിയില്ലാതെ സിപിഎം ഗുണ്ടകള്‍ കച്ചവടക്കാരില്‍ നിന്നും നിര്‍ബന്ധപൂര്‍വം ഗുണ്ടാപ്പിരിവ് നടത്തുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് മേയര്‍ക്ക് ലഭിച്ചത്.
പാളയം ചന്തയില്‍ മീന്‍ വില്‍ക്കണമെങ്കില്‍ ഒരു കൊട്ടയ്‌ക്ക് 500 രൂപ നിരക്കില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കപ്പം കൊടുക്കണമായിരുന്നു. മാര്‍ക്കറ്റിനുള്ളിലെ മറ്റ് കടകളില്‍ നിന്നും ഇത്തരത്തില്‍ അനധികൃതമായും ഭീഷണിപ്പെടുത്തിയും പണം ഈടാക്കിയിരുന്നു. സാധന സാമഗ്രികള്‍ ലോഡിറക്കുന്നതിനുള്ള പ്രതിഫലത്തിനു പുറമെയാണ് വന്‍തുക ഭീഷണിപ്പെടുത്തി തട്ടിയെടുത്തിരുന്നത്. കോര്‍പ്പറേഷനിലെ സിപിഎം കുത്തക ഭരണം അവസാനിച്ചതോടെയാണ് കച്ചവടക്കാര്‍ പരാതിയുമായി മേയറെ സമീപിക്കാന്‍ തീരുമാനിച്ചത്.
നിരവധി പരാതികള്‍ ലഭിച്ചതോടെ പാളയം മാര്‍ക്കറ്റില്‍ പരിശോധന നടത്തിയ മേയറും ഡെപ്യൂട്ടി മേയറും സ്റ്റാന്റിംഗ് കൗണ്‍സില്‍ ചെയര്‍മാന്മാരും കച്ചവടക്കാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇനി മുതല്‍ നിയമപരമായ തുകയല്ലാതെ മറ്റാര്‍ക്കും പണം നല്‍കേണ്ടതില്ലെന്നും ഏതെങ്കിലും വിധത്തിലുള്ള ഭീഷണികളോ കപ്പം പിരിക്കലോ ഉണ്ടായാല്‍ ഏതുസമയവും മേയറെയും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെയും അറിയിക്കാമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും കച്ചവടക്കാര്‍ക്ക് മേയറും ഭരണസമിതി അംഗങ്ങളും ഉറപ്പുനല്‍കി.
കോര്‍പ്പറേഷനില്‍ സിപിഎം തുടര്‍ച്ചയായി ഭരിച്ചിരുന്നപ്പോള്‍ ഏതു കടയില്‍ എന്ത് സാധനം വില്‍ക്കണമെന്നും ആര് എവിടെ മീന്‍കൊട്ട വയ്‌ക്കണമെന്നും അതിനെല്ലാം ഓരോരുത്തരും എത്രരൂപ വീതം കപ്പം നല്‍കണമെന്നും തീരുമാനിച്ചിരുന്നത് സിപിഎം ഗുണ്ടകളായിരുന്നു. അനധികൃത പിരിവിനെതിരെ പ്രതികരിച്ചാല്‍ അവിടെ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്ന കാട്ടുനീതിയാണ് നടപ്പാക്കിയിരുന്നത്. കോര്‍പ്പറേഷന്‍ ഭരണസമിതിയോട് പരാതിപ്പെട്ടാലും നീതികിട്ടില്ലെന്ന് ഉറപ്പായതോടെ കച്ചവടക്കാര്‍ ഇത്രനാളും പഞ്ചപുച്ഛമടക്കി സഹിക്കുകയായിരുന്നു.
കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ മാര്‍ക്കറ്റില്‍ കെട്ടിടങ്ങള്‍ പണിയുകയും പലകടകളും മുന്‍ഭരണസമിതിയെ സ്വാധീനിച്ച് സ്വന്തമാക്കി വന്‍തുകയ്‌ക്ക് മറിച്ചു നല്‍കിയും ഒരുസംഘം മാര്‍ക്കറ്റിനുള്ളില്‍ വര്‍ഷങ്ങളായി വിരാചിക്കുകയായിരുന്നു. ഇതിനാണ് ഇന്നലെ അറുതിയായത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിനുള്ളില്‍ മുന്‍ഭരണസമിതി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്ന് മേയര്‍ പറഞ്ഞു. നാലോ അഞ്ചോ പേര്‍ കയറി നിന്നാല്‍ ശ്വാസം മുട്ടുന്ന അവസ്ഥയിലാണ് കടമുറികളുടെ നിര്‍മാണം. ആവശ്യത്തിനുള്ള വെന്റിലേഷനുമില്ല. ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ ലൈസന്‍സ് കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഓഫീസില്‍ ഇരുന്ന് കാര്യങ്ങള്‍ വിലയിരുത്തുന്ന കാലം കഴിഞ്ഞു. ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് പരാതികള്‍ മനസിലാക്കുക എന്നതാണ് നിലവിലെ ഭരണസമിതിയുടെ തീരുമാനം. ക്രമക്കേടുകള്‍ കാണിച്ചവര്‍ക്കെതിരെ കര്‍ശനമായും നിയമനടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ജി.എസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.ആര്‍ ഗോപന്‍, പാറ്റൂര്‍ രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും മേയര്‍ക്കൊപ്പുമുണ്ടായിരുന്നു.
മ്യൂസിയത്ത് നിശാഗന്ധിയിലേക്ക് പോകുന്ന വഴിയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം നിര്‍മ്മിച്ച കടമുറികളും മേയര്‍ സന്ദര്‍ശിച്ചു. രണ്ട് വരിയായി കടമുറികള്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ പുറകിലത്തെ കടക്കാര്‍ക്ക് തടസം നേരിടുന്നുവെന്ന് കച്ചവടക്കാര്‍ പറഞ്ഞു. കൂടാതെ വഴിയോരക്കച്ചവടക്കാര്‍ കടകളുടെ മുന്നില്‍ നിന്ന് കച്ചവടം ചെയ്യുന്നതൊഴിവാക്കണമെന്നും ആവശ്യപ്പെട്ടു. വേണ്ട പരിഹാരം കാണാമെന്ന് മേയര്‍ കച്ചവടക്കാര്‍ക്ക് ഉറപ്പ് നല്‍കി.
















