കൊച്ചി: നടന്‍ ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അന്‍സിബ ഹസന്‍. അമ്മയില്‍ നിന്ന് രാജിവെച്ചതിനുള്ള കാരണങ്ങള്‍ റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തുകയായിരുന്നു അന്‍സിബ. എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍ തുടങ്ങിയതാണെന്ന് അന്‍സിബ പറഞ്ഞു. ഒരു കമ്മിറ്റി ആകുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഒന്നാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വ്യക്തിപരമായി എടുക്കുന്നുവെന്നും അന്‍സിബ പറഞ്ഞു.
‘എന്നെ കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതൊന്നും എന്നോടല്ല, മറ്റ് പലരോടും പറഞ്ഞ് എന്റെ ചെവിയിലെത്തും. അത് ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. ഒരു പെണ്ണിനെ തകര്‍ക്കാന്‍ എളുപ്പം അവിഹിതമാണല്ലോ. അത് പോട്ടെന്ന് വെച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അറപ്പ് തോന്നും’, അന്‍സിബ പറഞ്ഞു
ടിനി ടോം ഇത്തരത്തില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് നീന കുറുപ്പ് തന്നോട് പറഞ്ഞെന്ന് അന്‍സിബ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ ടിനി ടോമിനോട് ചോദിച്ചില്ലെന്നും അതിന് എങ്ങനെ സാധിക്കുമെന്നും അവര്‍ ചോദിച്ചു. ഇത്രയും നാളായി കാണുന്ന ഒരാള്‍ പലതും പറഞ്ഞ് കൊണ്ടിരിക്കുന്നു. ഇപ്പോഴും അത് ആലോചിക്കുമ്പോള്‍ വിഷമമുണ്ടെന്ന് വൈകാരികമായി അന്‍സിബ പറഞ്ഞു.
‘കുടുംബ സംഗമം നടക്കുന്നതിന്റെ തലേന്ന് നീന കുറുപ്പ് ചേച്ചിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ആ സമയത്ത് ഞാന്‍ അവിടെയുണ്ടായില്ല. മറ്റുള്ളവര്‍ പറഞ്ഞാണ് ഞാന്‍ ഇക്കാര്യം അറിഞ്ഞത്. ചെറിയ കാര്യങ്ങള്‍ക്കാണ് ബഹളമുണ്ടാക്കുകയും അനാവശ്യ വാക്കുകള്‍ പറയുകയും ചെയ്യുന്നു’, അന്‍സിബ ഹസന്‍ പറഞ്ഞു. നീന കുറുപ്പ് അമ്മ പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ടിനി ടോം വിളിച്ച അസഭ്യ വാക്കുകളും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയതെന്നും അന്‍സിബ ഹസന്‍ കൂട്ടിച്ചേര്‍ത്തു.
സംഘടനയ്‌ക്ക് ചീത്തപ്പേരാകുമെന്നും കരിയറിനെ ബാധിക്കുമെന്നും കരുതിയാണ് ഇത്രയും നാള്‍ പുറത്ത് പറയാതിരുന്നതെന്ന് അന്‍സിബ ഹസന്‍ പറഞ്ഞു. എന്നാല്‍ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പോകുമ്പോള്‍ ആളുകള്‍ ഇക്കാര്യങ്ങള്‍ ചോദിക്കുന്നുവെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. ഈ ആരോപണങ്ങള്‍ കേട്ടതിന്റെ ട്രോമയുണ്ടായിരുന്നു. മാനസിക സമ്മര്‍ദമുണ്ടായിരുന്നു. അതുകൊണ്ടാണ് ഫെബ്രുവരി 21ന് രാജി വെച്ചത്. ജോലി തിരക്ക് കാരണം രാജിവെക്കുന്നുവെന്നാണ് രാജിക്കത്തില്‍ എഴുതിയത്. രാജി വെക്കുന്നതിന് മുമ്പ് അമ്മ പ്രസിഡന്റ് ശ്വേതാ മേനോനോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.
‘നേരത്തെ തന്നെ അദ്ദേഹം സംസാരിക്കുന്നത് മോശമാണെന്ന് ശ്വേതാ മേനോനോട് പറഞ്ഞിരുന്നു. പരാതിയായി പ്രസിഡന്റിന് മുന്നില്‍ പോയിരുന്നില്ല. സെക്രട്ടറിയോട് പറഞ്ഞപ്പോള്‍ പരാതി നല്‍കാന്‍ പറഞ്ഞു. ജോലി തിരക്ക് കാരണം പോകുന്നുവെന്നാണ് രാജിവെച്ച അന്ന് മെയില്‍ അയച്ചത്. എന്തിനാണ് രാജിവെക്കുന്നതെന്ന് സെക്രട്ടറി എന്നോട് ചോദിച്ചു. അപ്പോള്‍ ടിനിടോമുമായി ബന്ധപ്പെട്ട വിഷയം പറഞ്ഞു’, അന്‍സിബ പറഞ്ഞു.
ടിനി ടോം തന്നെ മതതീവ്രവാദിയാക്കിയെന്നും ജിഹാദി എന്ന് വിളിച്ചെന്നും സെക്രട്ടറിയോട് പറഞ്ഞതായി അന്‍സിബ കൂട്ടിച്ചേര്‍ത്തു. ഇത് കേട്ട് അമ്മയില്‍ തുടരാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് പരാതിയില്‍ ഉള്‍പ്പെടുത്താന്‍ സെക്രട്ടറി പറഞ്ഞു. ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പറഞ്ഞതിനും ടിനി ടോമും ഗ്യാങും പ്രവര്‍ത്തിക്കുമെന്നും പറ്റുന്ന രീതിയില്‍ അമ്മയില്‍ പ്രവര്‍ത്തിച്ചെന്നും വൈകാരികമായി അന്‍സിബ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ മറ്റൊരു എക്‌സിക്യൂട്ടീവ് അംഗം പൊലീസില്‍ വ്യാജ പരാതി നല്‍കിയെന്നും അന്‍സിബ പറഞ്ഞു.
‘ ഞാന്‍ അയച്ച സന്ദേശം കാരണം എക്‌സിക്യൂട്ടീവ് അംഗത്തിന്റെ ഭര്‍ത്താവ് ഗാര്‍ഹിക പീഡനം നടത്തിയെന്ന് പരാതി നല്‍കി. ഗാര്‍ഹിക പീഡനത്തില്‍ എഫ്‌ഐആര്‍ ഇട്ടോ എന്ന് ഞാന്‍ പൊലീസിനോട് ചോദിച്ചു. ഇട്ടെന്ന് എന്നോട് അവര്‍ പറഞ്ഞെങ്കിലും ഇല്ലെന്നാണ് പിന്നീട് അറിയാന്‍ സാധിച്ചത്. മൂന്ന് മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇരുന്നു. മൂന്ന് മണിക്കൂര്‍ എന്നെ ഹരാസ് ചെയ്തു. എന്നെ കൊണ്ട് ഖേദം എഴുതി വാങ്ങിച്ചു. വിവരാവകാശ പ്രകാരം ആ പരാതിക്കാരി നല്‍കിയ പരാതി എന്താണെന്ന് ഞാന്‍ അറിഞ്ഞു. പരാതിയെക്കുറിച്ച് അമ്മയില്‍ അന്വേഷിക്കണമെന്ന് പറഞ്ഞപ്പോള്‍ ഊളക്കേസുകള്‍ ഒന്നും എടുക്കാന്‍ പറ്റില്ലെന്ന് ടിനി ടോം പറഞ്ഞു’, അന്‍സിബ ഹസന്‍ കൂട്ടിച്ചേര്‍ത്തു.
















