World

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വാഷിങ്ടൺ: ഇറാന് നേരെ വീണ്ടും ശക്തമായ സൈനിക നടപടികൾ സ്വീകരിക്കുന്ന കാര്യം അമേരിക്ക അതീവ ഗൗരവത്തോടെ പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപരോധങ്ങളിൽ ശ്വാസംമുട്ടുന്ന ഇറാൻ നിലവിൽ ഒരു ചർച്ചയ്‌ക്ക് തയ്യാറായി നിൽക്കുകയാണെന്നും എന്നാൽ യാതൊരു കാരണവശാലും ഇറാന്റെ പക്കൽ ആണവായുധം ഉണ്ടാകാൻ രാജ്യം അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.

ന്യൂയോർക്കിൽ നടന്ന മറ്റൊരു ചടങ്ങിലും ട്രംപ് ഇറാനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. “ഇറാന്റെ നേതൃത്വത്തിന് ഒരു കാര്യം കൃത്യമായി അറിയാം, അവർക്ക് ഒരിക്കലും ഒരു ആണവായുധം കൈവശം വയ്‌ക്കാൻ സാധിക്കില്ല,” ട്രംപ് പറഞ്ഞു. നേരത്തെ ഇറാന് മേൽ യുഎസ് ശക്തമായ ആക്രമണം നടത്തിയിരുന്നു. ആണവായുധം കൈക്കലാക്കുന്നതിൽ നിന്ന് അവരെ തടയാൻ തങ്ങൾക്ക് മറ്റ് വഴികളില്ലായിരുന്നു എന്നാണ് ഇതിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്.

ആണവ സാമഗ്രികളുടെ ശേഖരണം, പ്രാദേശിക തർക്കങ്ങൾ, തന്ത്രപ്രധാനമായ ജലപാതകളുടെ നിയന്ത്രണം എന്നിവയെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും, മേയ് 22-ന് നടന്ന ചർച്ചകളിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ സൂചിപ്പിച്ചു. അമിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നില്ലെങ്കിലും ചർച്ചകളിൽ ചെറിയ രീതിയിലുള്ള ചലനങ്ങൾ ഉണ്ടായത് ശുഭസൂചനയാണെന്ന് അദ്ദേഹം വിലയിരുത്തി.

ഇറാനുമായുള്ള സമാധാന ചർച്ചകളിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുന്ന പാക്കിസ്ഥാന്റെ പങ്കിനെ റൂബിയോ പ്രശംസിച്ചു. “ഈ വിഷയത്തിൽ പ്രധാന ആശയവിനിമയ പങ്കാളി പാക്കിസ്ഥാനാണ്. അവർ പ്രശംസനീയമായ ജോലിയാണ് ചെയ്യുന്നത്. വരുംദിവസങ്ങളിലും പാക്കിസ്ഥാനുമായി സഹകരിച്ച് മുന്നോട്ട് പോകും,” റൂബിയോ വ്യക്തമാക്കി. പാക് ഫീൽഡ് മാർഷലിന്റെ സന്ദർശനം തുടർച്ചയായ നയതന്ത്ര പ്രക്രിയയുടെ ഭാഗമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഒരു കരാറിലേക്ക് അടുത്തെന്ന് പറയാറായിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി.

അതേസമയം, യുഎസിന്റെ അമിതമായ ആവശ്യങ്ങളാണ് നിലവിലെ സമാധാന ചർച്ചകൾക്ക് പ്രധാന തടസമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിനെ ഫോണിലൂടെ അറിയിച്ചു. ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളിലൂടെയും, പരസ്പരവിരുദ്ധമായ നിലപാടുകളിലൂടെയും, സൈനിക അധിനിവേശത്തിലൂടെയും നയതന്ത്ര ശ്രമങ്ങളെ അമേരിക്ക നിരന്തരം തകർക്കുകയാണെന്നും അരാഗ്ചി കുറ്റപ്പെടുത്തി.

അതിനിടെ, ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള സൈനിക ശക്തിയുടെ പ്രയോഗത്തെ യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ശക്തമായി എതിർത്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾ മാത്രമാണ് പോംവഴിയെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Recent Posts