വാഷിങ്ടൺ: ലൈംഗിക അതിക്രമക്കേസിലും അപകീർത്തിക്കേസിലും മൂന്നു വർഷങ്ങൾക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എഴുത്തുകാരിയായ ഇ. ജീൻ കരോളിനു 5.63 മില്യൻ ഡോളർ (ഏകദേശം 47 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകി. ഇക്കാര്യം ഇരുവരുടെയും അഭിഭാഷകർ സ്ഥിരീകരിച്ചു. ഈ വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയുള്ളതാണെന്ന് കരോൾ പറഞ്ഞു.
കോടതി മേൽനോട്ടത്തിലുള്ള അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന തുക കരോളിന്റെ നിയമ സ്ഥാപനത്തിനു കൈമാറാൻ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലൂയിസ് കപ്ലാൻ ഉത്തരവിട്ടതിനെ തുടർന്നാണ് പണം കൈമാറിയത്. പണം നൽകുന്നത് വൈകിപ്പിക്കാൻ ട്രംപ് ശ്രമിച്ചെങ്കിലും കഴിഞ്ഞ ആഴ്ച, കേസ് പരിഗണിച്ച ജഡ്ജി നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.
ട്രംപിന്റെ ശക്തമായ എതിർപ്പുകളെ മറികടന്നാണ് നടപടി. 2023ൽ വിധിച്ച 5 മില്യൻ ഡോളർ സിവിൽ കോടതി വിധിയും അതിന്റെ പലിശയും ചേർത്താണ് നിലവിലെ തുക കൈമാറിയിരിക്കുന്നത്. 1990-കളുടെ മധ്യത്തിൽ മാൻഹട്ടനിലെ ബെർഗ്ഡോർഫ് ഗുഡ്മാൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ഡ്രസ്സിംഗ് റൂമിൽ വെച്ച് ട്രംപ് തന്നെ ആക്രമിച്ചുവെന്നും പിന്നീട് തന്റെ ട്രൂത്ത് സോഷ്യൽ വെബ്‌സൈറ്റിൽ 2022-ൽ തന്റെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് അപകീർത്തിപ്പെടുത്തിയെന്നും മുൻ മാഗസിൻ കോളമിസ്റ്റും ഇപ്പോൾ 82 വയസ്സുള്ളതുമായ കരോൾ പരാതി നൽകിയിരുന്നു.
ഈ ആരോപണം നിഷേധിച്ച ട്രംപിനെതിരെ കരോൾ ഫയൽ ചെയ്ത കേസുകളിൽ ഇതുവരെ ആകെ 88.3 മില്യൻ ഡോളറിന്റെ വിധികളാണ് കോടതികൾ പുറപ്പെടുവിച്ചിട്ടുള്ളത്. കരോളിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും അവരുടെ പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രം മാത്രമാണെന്നും ട്രംപ് വാദിച്ചിരുന്നു. എന്നാൽ 5 മില്യൻ ഡോളറിന്റെ ഈ വിധിയ്‌ക്കെതിരെ ട്രംപ് നൽകിയ അപ്പീൽ കഴിഞ്ഞ മാസം യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു.
















