വാഷിങ്ടണ്‍: അമേരിക്കൻ വിപണിയിലേക്കുള്ള ജനറിക് ഔഷധങ്ങളുടെ ഇറക്കുമതിക്ക് ഘട്ടംഘട്ടമായി കടുത്ത നികുതി ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം തയാറെടുക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള മരുന്ന് ഇറക്കുമതി കുറച്ച്, ആഭ്യന്തര ഔഷധ നിർമ്മാണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നീക്കം.
ലോകത്തിന്റെ ‘ഔഷധശാല’ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയ്‌ക്ക് ഈ തീരുമാനം ദീർഘകാലാടിസ്ഥാനത്തിൽ വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔഷധ കമ്പനികൾക്ക് അമേരിക്കയിൽ തന്നെ നിർമ്മാണ പ്ലാന്റുകളും ഉപകരണ സൗകര്യങ്ങളും സ്ഥാപിക്കാൻ നിശ്ചിത സമയപരിധി അനുവദിക്കുന്ന രീതിയിലാണ് നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് 0% നികുതി നിലനിൽക്കും. രണ്ടാം ഘട്ടം ഇറക്കുമതി തീരുവ 100 ശതമാനമായി ഉയർത്തും. മൂന്നാം ഘട്ടം അമേരിക്കയിൽ ഉല്പാദനം തുടങ്ങാത്ത കമ്പനികൾക്ക് മേൽ 200% നികുതി പിഴയായി ചുമത്തും. അതേസമയം, പേറ്റന്റുള്ളതും വിപ്ലവകരമായ പുതിയ ഗവേഷണ മരുന്നുകൾക്കും നിലവിലുള്ള നയങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ സാധാരണക്കാർ ഉപയോഗിക്കുന്ന ഔഷധങ്ങളുടെ വലിയൊരു ഭാഗവും ഇന്ത്യയിൽ നിന്നാണ് നിർമ്മിച്ചെത്തുന്നത്. അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കണക്കുകൾ പ്രകാരം യുഎസിലെ മൊത്തം ഔഷധ കുറിപ്പടികളിൽ 90 ശതമാനവും ജനറിക് വിഭാഗത്തിൽപ്പെട്ടവയാണ്.
















