തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള വിലയിരുത്തലിൽ നേതാക്കളെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്ന നിലപാടുകളിലേക്ക് പാർട്ടി ഘടകങ്ങൾ നീങ്ങരുതെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിർദേശം നൽകി. ഏരിയാ കമ്മിറ്റികൾ തയ്യാറാക്കേണ്ട റിപ്പോർട്ടുകളുടെ ഉള്ളടക്കവും ചർച്ചകളുടെ ദിശയും വ്യക്തമാക്കുന്ന പ്രത്യേക മാർഗരേഖ ഇതിനായി പുറത്തിറക്കി.
ജില്ലാ കമ്മിറ്റികളിൽ ഉയർന്നുവന്ന നേതാക്കളുടെ സമീപനം, ഭാഷാപ്രയോഗം, സ്വജനപക്ഷപാതം തുടങ്ങിയ വിമർശനങ്ങൾ ഏരിയാ കമ്മിറ്റികളുടെ റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് നിർദേശം. താഴെത്തട്ടിലേക്കും അതേ രീതിയിലുള്ള കടുത്ത വിമർശനങ്ങൾ വ്യാപിക്കാതിരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കമെന്നാണ് വിലയിരുത്തൽ.
റിപ്പോർട്ട് തയ്യാറാക്കുന്നതിനായി 34 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയും സംസ്ഥാന നേതൃത്വം നൽകിയിട്ടുണ്ട്. ഈ ചോദ്യങ്ങൾക്കുള്ള മറുപടികളായിരിക്കും റിപ്പോർട്ടിന്റെ അടിസ്ഥാന ഉള്ളടക്കം. പതിവിൽനിന്ന് വ്യത്യസ്തമായി, ഏരിയാ കമ്മിറ്റികളുടെ റിപ്പോർട്ടുകൾ ജില്ലാ കമ്മിറ്റികൾക്ക് നൽകാതെ നേരിട്ട് സംസ്ഥാന നേതൃത്വത്തിനാണ് സമർപ്പിക്കേണ്ടത്. ഇതുവഴി റിപ്പോർട്ടുകളുടെ വിവരങ്ങൾ ജില്ലാ ഘടകങ്ങൾക്ക് ലഭിക്കില്ല.
അതേസമയം, സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ ഇടതുപക്ഷത്തിന് അനുകൂലമായ സാമൂഹിക-രാഷ്‌ട്രീയ ശക്തിയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ചോദ്യാവലിയിൽ പ്രധാനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷേമപെൻഷൻ ഗുണഭോക്താക്കളുമായി നടത്തിയ യോഗങ്ങൾ, കുടുംബശ്രീ പ്രവർത്തകരുടെ രാഷ്‌ട്രീയ പങ്കാളിത്തം, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, പാചകത്തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുമായി സംഘടിപ്പിച്ച യോഗങ്ങളുടെ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നാണ് നിർദേശം.
പാർട്ടി-സർക്കാർ ബന്ധവും വിവിധ ക്ഷേമവിഭാഗങ്ങളുമായുള്ള ഇടപെടലുകളും തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിച്ചുവെന്നതിന്റെ വിശദമായ വിലയിരുത്തലാണ് സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നതെന്ന് ചോദ്യാവലിയിൽ നിന്ന് വ്യക്തമാകുന്നു.
















