മനാമ : എബോള വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ബഹ്റൈനിലേക്ക് പ്രവേശിക്കാൻ താത്കാലിക വിലക്കേർപ്പെടുത്തി. ബഹ്‌റൈൻ സിവിൽ എവിയേഷൻ അഫയേഴ്‌സാണ് (CAA) ഈ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എബോള പൊട്ടിപ്പുറപ്പെടുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദക്ഷിണ സുഡാൻ, കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ പ്രവേശനം CAA താൽക്കാലികമായി നിർത്തിവച്ചത്.
ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന ബഹ്‌റൈൻ പൗരന്മാരല്ലാത്ത യാത്രികർക്ക് വില ബാധകമാണ്. എബോള വൈറസ് ബാധയെക്കുറിച്ചും, ഈ രാജ്യങ്ങളിലെ രോഗബാധയെക്കുറിച്ചും സ്ഥിതി വഷളാകുന്നതിനെക്കുറിച്ചും ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച അറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കായി ബഹ്റൈൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന പ്രവേശന നടപടിക്രമങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ടെന്ന് CAA അറിയിച്ചിട്ടുണ്ട്. ദക്ഷിണ സുഡാൻ, കോംഗോ, ഉഗാണ്ട തുടങ്ങിയ മൂന്ന് രാജ്യങ്ങളിൽ നിന്ന് നേരിട്ട് എത്തുന്ന യാത്രികരുടെയും, ബഹ്‌റൈനിൽ എത്തുന്നതിന് 30 ദിവസത്തിനുള്ളിൽ ഈ മൂന്ന് രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവരുടെയും പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെന്ന് CAA വ്യക്തമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ബഹ്റൈൻ പൗരന്മാർക്ക് അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകൾക്ക് വിധേയമായി പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ഈ പ്രവേശന വിലക്ക് സംബന്ധിച്ച നടപടികൾ മെയ് 19 മുതൽ 30 ദിവസത്തേക്ക് തുടരും, തുടർച്ചയായ അവലോകനത്തിന് വിധേയമായി ഈ നിരോധനം ആവശ്യമെങ്കിൽ നീട്ടുമെന്നും CAA അറിയിച്ചിട്ടുണ്ട്. എബോള വൈറസ് ബാധയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾക്ക് അനുസൃതമായി പ്രവേശനവിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ മാറ്റം വരുത്താവുന്നതാണ്.
















