മസ്‌ക്കറ്റ് : ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ ഗ്യാസ് പ്ലാന്റിൽ ഞായറാഴ്ച വൈകുന്നേരം വലിയ സ്ഫോടനവും തുടർന്ന് തീപിടുത്തവുമുണ്ടായി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ സൗകര്യങ്ങളിലൊന്നിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ 54 പേർക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.
പ്ലാന്റിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് ഖത്തർ എനർജി സ്ഥിരീകരിച്ചു. അടിയന്തര പ്രതികരണ സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
അതേ സമയം തന്നെ സ്ഫോടനത്തിന്റെ കാരണം അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്ഥിതിഗതികൾ വിലയിരുത്തുകയും കാണാതായ വ്യക്തികൾക്കായി തിരച്ചിൽ നടത്തുകയും ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്‌ക്ക് കൂടുതൽ അപ്‌ഡേറ്റുകൾ നൽകുമെന്ന് ഖത്തർ എനർജി അറിയിച്ചു.
ഖത്തറിന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പ്രധാന ഘടകമാണ് ബർസാൻ ഗ്യാസ് പ്ലാന്റ്. പ്രാദേശിക ഗ്യാസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഈ സംഭവം ഗ്യാസ് വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. എന്നിരുന്നാലും പ്രവർത്തന തടസങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.
















