നാഗ്പൂര്‍: ചരിത്ര പ്രസിദ്ധമായ കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ സ്ഥാപിച്ച 200 അടി ഉയരമുള്ള കൊടിമരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തി. നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ലോക്മത് ന്യൂസ് ഗ്രൂപ്പുമായി സഹകരിച്ച് കൂറ്റന്‍ ധ്വജസ്തംഭം സ്ഥാപിച്ചത്.
കോടിക്കണക്കായ യുവാക്കളാണ് ഭാരതത്തിന്റെ ശക്തിയെന്ന് സര്‍സംഘചാലക് പറഞ്ഞു. യുവാക്കളുടെ എണ്ണം കേവലം ജനസംഖ്യയല്ല. ഭാരതത്തിന്റെ ഭാവിയാണ്. ജനാധിപത്യത്തിന്റെ ഈ കരുത്ത് ശരിയായി വിനിയോഗിച്ചാല്‍ ലോകത്തെ ഏറ്റവും ശക്തമായ രാഷ്‌ട്രമായി ഭാരതമാം മാറും. സ്വന്തം ഭാവിയെക്കുറിച്ച് മാത്രമല്ല, രാജ്യത്തിന്റെയും അടുത്ത തലമുറയുടെയും ഭാവിയുടെ ചുമതലയും യുവസമൂഹം ഏറ്റെടുക്കണം. അതിന് യുവാക്കള്‍ക്ക് ദിശാബോധവും നൈപുണ്യവും അവസരങ്ങളും നല്‌കേണ്ടത് അനിവാര്യമാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.
നിരവധി തലമുറകളുടെ ത്യാഗത്തിന്റെ ഫലമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം. അതുകൊണ്ടുതന്നെ നമ്മുടെ പ്രയത്‌നത്തിന്റെ ഫലമാണ് ഭാവി തലമുറയ്‌ക്ക് നേടാനുള്ളത്. സ്വപ്നങ്ങളും പരിവര്‍ത്തനദാഹവും മാത്രമല്ല, അതിനുള്ള ഊര്‍ജ്ജവും ശുഭാപ്തിവിശ്വാസവും യുവാക്കള്‍ക്കുണ്ട്. ഈ ഊര്‍ജ്ജം രാഷ്‌ട്രനിര്‍മ്മാണത്തിനായി ഉപയോഗിക്കണം. സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിക്കണം, വലിയ സ്വപ്‌നങ്ങള്‍ കാണണം, അവ നേടിയെടുക്കാന്‍ പൂര്‍ണ്ണ ശക്തിയോടെ പ്രവര്‍ത്തിക്കണം.
വിദ്യാഭ്യാസം, കഴിവുകള്‍, സംരംഭകത്വം, തൊഴില്‍, ദേശീയ താല്‍പ്പര്യം എന്നിവയിലൂടെ മാത്രമേ യുവാക്കളെ ദേശീയ ശക്തിയാക്കി മാറ്റാന്‍ കഴിയൂ. സ്വയം തൊഴില്‍ സൃഷ്ടിക്കുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്കുന്നതിനുമുള്ള ഒരു മാനസികാവസ്ഥ വികസിക്കണം.
യുഎസുമായോ ചൈനയുമായോ ഓസ്ട്രേലിയയുമായോ താരതമ്യം ചെയ്യുന്നതിന് പകരം, സ്വന്തം സംസ്‌കാരം, മൂല്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി വികസിത ഭാരതത്തിന്റെ ഗതി നിശ്ചയിക്കണം. ലോകത്തിന് മുന്നോട്ടുള്ള വഴി കാണിക്കേണ്ടത് ഭാരതത്തിന്റെ ഉത്തരവാദിത്തമാണ്. ധൈര്യം, ഉത്സാഹം, ത്യാഗം, ധൈര്യം എന്നിവയിലൂടെ ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നാം പ്രാപ്തരാകണം, സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.
ജനാധിപത്യത്തില്‍ വ്യത്യസ്തവും എതിരുമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വാഭാവികമാണ്. ശക്തമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും പ്രതിഷേധിക്കുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് ഭരണഘടനയെ ബഹുമാനിച്ചുകൊണ്ടായിരിക്കണം. നിയമങ്ങള്‍, ഭരണഘടന, സംസ്‌കാരം, മൂല്യങ്ങള്‍, ധാര്‍മ്മികത എന്നിവയ്‌ക്ക് തകരാറുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഓരോ പൗരനുമുണ്ട്. വ്യത്യാസങ്ങളാകാം, ശത്രുത ഉണ്ടാകരുത്. ത്രിവര്‍ണ്ണ പതാകയിലെ ധർമ്മചക്രത്തിന്റെ സന്ദേശം വൈവിധ്യത്തില്‍ ഐക്യവും ഒരുമയുടെ ബോധവും വളര്‍ത്തുക എന്നതാണ്.
ലോക്മത് എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാനും മുന്‍ രാജ്യസഭാ എംപിയുമായ ഡോ. വിജയ് ദര്‍ദ, നാഗ്പൂര്‍ മേയര്‍ നീത താക്കറെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















