കൊൽക്കത്ത ; പശ്ചിമ ബംഗാളിലെ അധികാര മാറ്റത്തെത്തുടർന്ന്, അനധികൃത കയ്യേറ്റങ്ങൾക്കും നിർമ്മാണങ്ങൾക്കുമെതിരായ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കൊൽക്കത്തയ്‌ക്കും ഹൗറയ്‌ക്കും ശേഷം, അസൻസോളിലെ ബേൺപൂർ പ്രദേശത്തും നടപടികൾ ശക്തമാക്കി . കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഭൂമിയിൽ നിർമ്മിച്ചിരുന്ന തൃണമൂൽ യൂത്ത് കോൺഗ്രസിന്റെ അനധികൃത ഓഫീസാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ യൂണിറ്റായ ഐഐഎസ്‌സിഒയുടെ മാനേജ്‌മെന്റാണ് ബേൺപൂരിലെ ത്രിവേണി മോറിൽ സ്ഥിതി ചെയ്യുന്ന പാർട്ടി ഓഫീസ് പൊളിച്ചത് . പാർട്ടി ഓഫീസ് മമത സർക്കാരിന്റെ കാലത്ത് കേന്ദ്രസർക്കാർ ഭൂമിയിൽ നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്ന് ഐഐഎസ്‌സിഒ മാനേജ്‌മെന്റ് പറയുന്നു. ഭൂമി ഒഴിപ്പിക്കാൻ മുമ്പ് നോട്ടീസ് നൽകിയിരുന്നെങ്കിലും അത് ടിഎം സി അവഗണിച്ചു . ഇപ്പോൾ സർക്കാർ മാറിയതിനു പിന്നാലെ കനത്ത പോലീസ് സേനയുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബുൾഡോസർ കൊണ്ട് വന്ന് ഐഐഎസ്‌സിഒയുടെ മാനേജ്‌മെന്റ് ഓഫീസ് പൊളിച്ചു മാറ്റുകയായിരുന്നു.
ഈ നടപടിയെ രാഷ്‌ട്രീയ പ്രതികാര നടപടി എന്നാണ് പ്രാദേശിക തൃണമൂൽ നേതാവ് അഭിക് ഗോസ്വാമി വിശേഷിപ്പിച്ചത് . തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ പാർട്ടിയാണെന്നും , പൊതുജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്ന കേന്ദ്രമാണ് തൃണമൂൽ ഓഫീസ് എന്നുമാണ് അഭിക് ഗോസ്വാമി പറഞ്ഞത്. തങ്ങളുമായി ആലോചിക്കാതെ ബുൾഡോസറുകൾ ഉപയോഗിച്ച് ഓഫീസ് ബലമായി പൊളിച്ചുമാറ്റിയതായും അദ്ദേഹം ആരോപിച്ചു.
















