റോം : റോം സന്ദർശനത്തിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് സ്പെഷ്യൽ ഗിഫ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലിയുടെ മെലഡി ടോഫി ചോക്ലേറ്റിന്റെ ഒരു പാക്കറ്റാണ് മോദി മെലോണിയ്‌ക്ക് സമ്മാനിച്ചത് . ‘ സമ്മാനത്തിന് നന്ദി, വെരി, വെരി ചോക്ലേറ്റ്’ എന്ന ടാഗ്‌ലൈൻ നൽകിയാണ് മെലോണി മോദിയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങൾ പങ്ക് വച്ചത് . മെലഡി ടോഫി ചോക്ലേറ്റിന്റെ പാക്കറ്റുമായി മോദി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. “പ്രധാനമന്ത്രി മോദി സമ്മാനമായി വളരെ വളരെ നല്ല ഒരു ടോഫി കൊണ്ടുവന്നു.” എന്നാണ് വീഡിയോയിൽ മെലോണി പറയുന്നത്.
മെലോണിയുടെയും മോദിയുടെയും പേരുകൾ ഒരുമിച്ച് ചേർത്ത് ഇത് ‘മെലോഡി’ എന്ന നയതന്ത്രമാണെന്ന പേരിലും ഇരുവരുടെയും ചിത്രങ്ങൾ ട്രെൻഡാകുന്നുണ്ട്. 2025 ജൂണിൽ, ജി 7 ഉച്ചകോടിയ്‌ക്കിടെ മോദിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും മെലോണി പങ്ക് വച്ചിരുന്നു.അതിനുശേഷം, ആഗോള പരിപാടികളിലെ ഇരുവരുടെയും ഇടപെടലുകൾ മോദിയ്‌ക്കും, മെലോണിയ്‌ക്കും ഇടയിലുള്ള സുഹൃദ് ബന്ധത്തെ ശക്തിപ്പെടുത്തി.
അതേസമയം ഇത് വെറും ദൃശ്യങ്ങൾ മാത്രമല്ലെന്നും , ലോകരാജ്യങ്ങൾക്കിടയിൽ വർധിച്ച് വരുന്ന ഇന്ത്യയുടെ സ്വാധീനത്തിന്റെ തെളിവാണെന്നും റിപ്പോർട്ടുണ്ട്. ഇറ്റലി, ഇന്ത്യയുടെ ഏറ്റവും സ്വാധീനമുള്ള ആഗോള പങ്കാളിയായി ഉയർന്നുവന്നിട്ടുണ്ട്. ഇന്തോ-പസഫിക്കിലേക്കുള്ള യൂറോപ്പിന്റെ കവാടമായി റോമിനെ മാറ്റുന്ന ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലേയ്‌ക്കും ഇത് വഴി തുറക്കും . ആഗോള വ്യാപാര പാതകൾ വൈവിധ്യവൽക്കരിക്കാനും ചൈന നയിക്കുന്ന അടിസ്ഥാന സൗകര്യ ശൃംഖലകളെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി . ചുരുക്കത്തിൽ മോദിയുടെ ഈ നയതന്ത്രത്തിൽ തിരിച്ചടി കിട്ടുന്നത് ചൈനയ്‌ക്ക് തന്നെ.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും 16.77 ബില്യൺ ഡോളർ കവിഞ്ഞു. കൂടാതെ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക , സാമൂഹിക ബന്ധങ്ങളും പുതിയ തലത്തിലേയ്‌ക്ക് ഉയർന്ന് കഴിഞ്ഞു.
“ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ഇപ്പോൾ നിർണായക ഘട്ടത്തിലാണ്. സമീപ വർഷങ്ങളിൽ, നമ്മുടെ ബന്ധം അഭൂതപൂർവമായ വേഗതയിൽ വികസിച്ചു, സൗഹാർദ്ദപരമായ സൗഹൃദത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളിലും ഭാവിയെക്കുറിച്ചുള്ള പൊതു ദർശനത്തിലും അധിഷ്ഠിതമായ പ്രത്യേക പങ്കാളിത്തത്തിലേക്ക് പരിണമിച്ചു,” എന്നാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇരു നേതാക്കളും എഴുതിയത്.
പ്രതിരോധം, ബഹിരാകാശം, സാങ്കേതികവിദ്യകൾ, യന്ത്രങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, രാസവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ, ടൂറിസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2029 ഓടെ ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 20 ബില്യൺ യൂറോയുടെ ലക്ഷ്യം കൈവരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
റോം സന്ദർശന വേളയിൽ ഇറ്റാലിയൻ ചിത്രകാരൻ ജിയാംപോളോ ടോമാസെറ്റി പ്രധാനമന്ത്രി കാണുകയും, വാരണാസിയുടെ ശ്രദ്ധേയമായ ചിത്രം മോദിക്ക് സമ്മാനിക്കുകയും ചെയ്തു . ഇന്ത്യൻ പൈതൃകത്തോടുള്ള ടോമാസെറ്റിയുടെ സമർപ്പണത്തെ മോദി പ്രശംസിച്ചതും ഏറെ ചർച്ചയായി.
















