ന്യൂദൽഹി: രാജ്യത്തുടനീളം അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി ട്രെയിൻ തീപിടുത്ത സംഭവങ്ങൾ അട്ടിമറി പ്രവർത്തനങ്ങളാണെന്ന് ഇന്ത്യൻ റെയിൽവേയുടെ കണ്ടെത്തൽ. പ്രാഥമിക അന്വേഷണങ്ങളിൽ സാമൂഹിക വിരുദ്ധരുടെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് റെയിൽവേ അറിയിച്ചു. . അമർപുര, കോട്ട, സസാരം, ഹൗറ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ കോച്ചുകൾക്ക് തീപിടിച്ച നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് റെയിൽവേയുടെ ഈ പ്രസ്താവന.
ഏറ്റവും ഒടുവിലായി ഹൗറ റെയിൽവേ സ്റ്റേഷനിൽ മിഥില എക്സ്പ്രസ്സിൽ ഉണ്ടായ തീപിടുത്ത സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു കോച്ചിനുള്ളിൽ നിന്ന് പെട്രോളിൽ മുക്കിയതായി പറയപ്പെടുന്ന പാതി കത്തിയ തുണി കണ്ടെടുത്തതായി റെയിൽവേ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. റെയിൽവേ ജീവനക്കാർ കൃത്യസമയത്ത് പ്രവർത്തിച്ചതിനാൽ സ്ഥിതിഗതികൾ ഉടനടി നിയന്ത്രണവിധേയമാക്കി, അതുവഴി ഒരു വലിയ ദുരന്തം ഒഴിവായി, മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
റെയിൽവേ ശൃംഖലയിൽ പരിഭ്രാന്തി സൃഷ്ടിക്കാനും യാത്രക്കാരുടെ സുരക്ഷയെ തടസ്സപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് അടുത്തിടെ നടന്ന നിരവധി സംഭവങ്ങളിലെ പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ചില സാമൂഹിക വിരുദ്ധർ യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കാനും റെയിൽവേ സംവിധാനത്തിനുള്ളിൽ ഭയവും ക്രമക്കേടും വിതയ്‌ക്കാനും ശ്രമിക്കുന്നുണ്ടെന്നാണ്. റെയിൽവേ സംരക്ഷണ സേനയും (ആർപിഎഫ്) ബന്ധപ്പെട്ട ഏജൻസികളും ഈ കാര്യങ്ങളെല്ലാം ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
മെയ് 17 ന് തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിൽ ഉണ്ടായ തീപിടുത്തം ഓടുന്ന ട്രെയിനിന് തീയിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് റെയിൽവേ പറയുന്നു. രാജധാനി എക്സ്പ്രസിലെ ആദ്യ തീ കോച്ചിന്റെ ബാത്ത്റൂം ഏരിയയിൽ നിന്നാണ് ഉയർന്നുവന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ കോട്ട ഡിവിഷനിലെ ലൂണി റിച്ച, വിക്രംഗഡ് ആലോട്ട് സ്റ്റേഷനുകൾക്കിടയിൽ ഞായറാഴ്ച പുലർച്ചെ 5:30 ഓടെയാണ് വൻ തീപിടുത്തമുണ്ടായത്. രത്ലം മുതൽ ഏകദേശം 110 കിലോമീറ്റർ അകലെ ട്രെയിനിന്റെ മുൻവശത്തുള്ള ബി 1 കോച്ചിലാണ് തീപിടുത്തം ഉണ്ടായത്.
യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 139 എന്ന റെയിൽവേ ഹെൽപ്പ്‌ലൈൻ നമ്പറിൽ അറിയിക്കണമെന്നും റെയിൽവേ അഭ്യർത്ഥിച്ചു.
















