തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ തന്റെ ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ. തന്റെ ശരീരഭാഷ ശരിയല്ലെന്ന് വീട്ടിൽ നിന്നുപോലും അഭിപ്രായം ഉയർന്നുവെന്നും എം.വി ഗോവിന്ദൻ. എല്ലാ ജില്ലാഘടകങ്ങളിലും പാർട്ടിക്കെതിരെയും നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനങ്ങളാണുയരുന്നത്.
കുറേ വർഷങ്ങൾക്ക് ശേഷമാണ് ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം ഉയരുന്നത്. പിണറായിയുടെ ധാർഷ്ട്യമാണ് പരാജയകാരണം, ശരീരഭാഷ സാധാരണകകർക്ക് ഉൾക്കൊള്ളാൻ കഴിയാത്തതാണ്, നേതാക്കളുടെ പെരുമാറ്റ ശൈലിയും ജനങ്ങളിൽ നിന്നും അകലാൻ കാരണമായി എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ. പ്രതിപക്ഷ നേതൃസ്ഥാനത്ത് പിണറായി വിജയൻ തുടരുന്നത് ശരിയല്ലെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
കണ്ണാടിയിൽ നോക്കാറുണ്ടോയെന്ന് മകൻ പോലും ചോദിച്ചുവെന്ന് എം. വി ഗോവിന്ദൻ പറഞ്ഞു. വാർത്താസമ്മേളനങ്ങൾ വീണ്ടും കണ്ടു നോക്കണമെന്നും മകൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഇനി മുതൽ പക്വതയോടെ പെരുമാറുമെന്നും, അവരോട് തിരിച്ച് ചോദ്യങ്ങൾ ചോദിക്കുന്ന ശൈലി മാറ്റുമെന്നും ഗോവിന്ദൻ പറഞ്ഞു. പി. കെ ശ്യാളയെ സ്ഥാനാർത്ഥിയാക്കിയത് ആണധികാരം പ്രയോഗിക്കാതിരിക്കാൻ വേണ്ടിയാണ്. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ വിമർശിക്കുന്നവർ ആണധികാരത്തിന്റെ വക്താക്കളാണെന്നും ഗോവിന്ദൻ പറഞ്ഞു.
ലോകത്തെ കമ്യൂണിസ്റ്റ് കോട്ട കണ്ണൂരാണെന്ന ധിക്കാരത്തിന് കിട്ടിയ ഇരുട്ടടിയാണ് തെരഞ്ഞെടുപ്പ് ഫലം. പ്രായപരിധിയിൽ പിണറായിക്ക് മാത്രം എന്താണിത്ര പ്രത്യേകതയെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. എന്നാൽ പിണറായി അല്ലാതെ മറ്റാര് എന്ന മറുചോദ്യമാണ് ഗോവിന്ദൻ ഉന്നയിച്ചത്.















