തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും വഴിവെച്ച കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതിയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ റദ്ദാക്കാൻ സർക്കാർ തലത്തിൽ ആലോചന. ഇന്ന് ചേരുന്ന രണ്ടാമത്തെ മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ ഔദ്യോഗികമായി വലിച്ചെറിയാൻ തീരുമാനമെടുത്തേക്കും. പിണറായി സർക്കാർ അവതരിപ്പിച്ച അന്നുമുതൽ യുഡിഎഫ് നേതാക്കൾ നഖശിഖാന്തം എതിർത്ത പദ്ധതിയാണ് സിൽവർ ലൈൻ. എൽ.ഡി.എഫ് സർക്കാർ 2020-ൽ പദ്ധതിക്ക് വേണ്ടി പുറപ്പെടുവിച്ച ഉത്തരവും, ഭൂമി ഏറ്റെടുക്കലിനായുള്ള വിജ്ഞാപനങ്ങളും റദ്ദാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഈ നടപടി പൂർത്തിയായാൽ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിച്ച സർവേക്കല്ലുകൾ (മഞ്ഞക്കുറ്റികൾ) നീക്കം ചെയ്യാൻ വഴിയൊരുങ്ങും. മുൻപ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കെ-റെയിൽ വിരുദ്ധ സമരങ്ങൾക്ക് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ വ്യക്തിയാണ് നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിലും പുറത്തും പദ്ധതിക്കെതിരെ ശക്തമായ നിലപാടുകൾ അദ്ദേഹം ഉയർത്തിയിരുന്നു. അന്ന് കെ-റെയിലിനെതിരെ നടന്ന സമരങ്ങളും തുടർന്നുണ്ടായ രാഷ്‌ട്രീയ സംഭവവികാസങ്ങളും വലിയ രീതിയിൽ ചർച്ചയായിരുന്നു.
ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും റദ്ദാക്കാനാണ് നിലവിൽ സർക്കാർ ആലോചിക്കുന്നത്.















