പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. കോടതിയിലുണ്ടായിരുന്ന വിശ്വാസം സംരക്ഷിക്കപ്പെട്ടെന്നും വിധിക്ക് ശേഷം മാധ്യമപ്രവർത്തകോട് അവർ പറഞ്ഞു. കോടതിക്കും അഭിഭാഷകര്‍ക്കും മാധ്യമങ്ങള്‍ക്കുമടക്കം എല്ലാവരോടും നന്ദി പറയുന്നുവെന്നും കുട്ടികള്‍ പറഞ്ഞു.
ഇപ്പോഴും അയാള്‍ക്ക് ഒരു മാറ്റവുമില്ല. അയാള്‍ക്ക് ഒന്നിലും പേടിയില്ല. അയാള്‍ അനുഭവിച്ച് അതിനുള്ളില്‍ ഇരിക്കണം. തൂക്കുകയർ കിട്ടുമെന്ന് വിചാരിച്ചു. വധശിക്ഷ കിട്ടി. അതിൽ സന്തോഷമുണ്ട്. പക്ഷേ, അയാൾ ജയിൽ ചാടുമോയെന്ന ഭയമുണ്ട്. ചെന്താമരയുടെ വധശിക്ഷ നടപ്പിലാകുന്നതുവരെ ഉള്ളിൽ ഭയമുണ്ടാകുമെന്നും ഉറ്റവരാരുമില്ലാത്ത നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ പേടിയാണെന്നും അവർ പറഞ്ഞു.
അയാൾ ഒരാളെ മാത്രമല്ലല്ലോ കൊന്നത്. അച്ഛൻ, അച്ഛമ്മ അങ്ങനെ എല്ലാവരെയും കൊന്നില്ലേ?’- സുധാകന്റെ മക്കൾ കണ്ണീരടക്കാനാകെ പറയുന്നു. മക്കളിലൊരാൾക്ക് ജോലി നൽകണമെന്നുള്ള വിധി സന്തോഷമാണെങ്കിലും മാതാപിതാക്കളില്ലാതിരിക്കുമ്പോൾ നല്ല വിഷമമുണ്ട്. വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഇനിയവിടെ ആരുമില്ലല്ലോയെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിഭാഗം അപ്പീലിന് പോയാല്‍ മറ്റുള്ള നടപടികള്‍ ഞങ്ങളും സ്വീകരിക്കുമെന്നും മക്കള്‍ പറഞ്ഞു.
പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നും പ്രതിക്ക് മാനസാന്തരം ഉണ്ടാവാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. 2025 ജനുവരി 27നാണ് അയല്‍വാസികളായ അമ്മയേയും മകനേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.














