ആലപ്പുഴ: പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരേ സിപിഎം ജില്ലാ നേതൃയോഗങ്ങളിലുയരുന്നത് സമാന മാതൃകയിലുള്ള വിമര്‍ശനങ്ങള്‍, ആസൂത്രിത നീക്കമെന്നു പിണറായിക്കായി പ്രതിരോധം തീര്‍ക്കുന്ന നേതാക്കള്‍ക്ക് ആശങ്ക. തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാനുള്ള യോഗങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വിചാരണ ചെയ്യപ്പെടുകയാണ്.
പാര്‍ട്ടിയെ രണ്ടര പതിറ്റാണ്ടോളം അടക്കി ഭരിച്ച പിണറായി സമാനതകളില്ലാത്ത വിമര്‍ശനങ്ങളും ആക്ഷേപങ്ങളുമാണ് നേരിടുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ ബലിയാടാക്കി മുഖം രക്ഷിക്കാനുള്ള പിണറായിയുടെയും പക്ഷക്കാരുടെയും നീക്കങ്ങള്‍ തകര്‍ന്നു. ജില്ലാ നേതൃയോഗങ്ങളില്‍ പിണറായിയെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകളേറെയും. എല്ലാ യോഗങ്ങളിലും സമാന രീതിയിലുള്ള വിമര്‍ശനങ്ങളുയരുന്നതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടോയെന്ന് സംശയമുയരുന്നു.
നേരത്തേ പിണറായിയുടെ ചങ്ങാത്ത മുതലാളിത്തത്തിനും പാര്‍ട്ടിയുടെ നയ വ്യതിയാനങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയത് വി.എസ്. അച്യൂതാനന്ദനായിരുന്നു. ഇന്നു സംസ്ഥാനത്തൊട്ടാകെ ഇത്തരം പോരാട്ടങ്ങള്‍ക്കു നേതൃത്വമേകാന്‍ ഒരൊറ്റ നേതൃത്വമില്ലെങ്കിലും, കഴിഞ്ഞ കാലങ്ങളില്‍ പിണറായി വെട്ടിനിരത്തിയ ഒരുപിടി നേതാക്കളുടെ യോജിച്ച നീക്കം ഇതിനു പിന്നിലുണ്ടെന്നാണു സൂചനകള്‍. പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയ നേതാക്കളുടെ അട്ടിമറി വിജയങ്ങളും, ഇപ്പോള്‍ പിണറായിക്കും ഗോവിന്ദനുമെതിരേ ഉയരുന്ന കടുത്ത വിമര്‍ശനങ്ങളും ഇതിനെ സാധൂകരിക്കുന്നു.
എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കണം, പിണറായിയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നൊഴിവാക്കണം, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം തുടങ്ങിയ അഭിപ്രായങ്ങളാണ് ജില്ലാ കമ്മിറ്റികളില്‍ നിന്നുയരുന്നത്. കാലങ്ങളായി പിണറായി പക്ഷത്ത് അടിയുറച്ചു നിന്ന നേതാക്കളാണ് ഇപ്പോള്‍ കഠിനമായി വിമര്‍ശിക്കുന്ന പ്രധാനികള്‍. സംസ്ഥാന, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പിണറായിയും അനുകൂലികളും നിര്‍ദേശിക്കുന്നത് എതിര്‍പ്പൊന്നുമില്ലാതെ മുമ്പ് അംഗീകരിച്ചവര്‍, ഇപ്പോള്‍ കനത്ത പരാജയം നേരിട്ട ശേഷം തള്ളിപ്പറയുന്നതിനെയും ഒരുവിഭാഗം പരിഹസിക്കുന്നു.
പിണറായി പ്രതിപക്ഷ നേതാവാകരുതെന്ന് ആലപ്പുഴയിലെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഗോവിന്ദന്റെ ശൈലിയും ശരീര ഭാഷയും പാര്‍ട്ടി സെക്രട്ടറിക്കു ചേര്‍ന്നതല്ലെന്നും വിമര്‍ശനമുണ്ടായി. പിണറായിക്കും പാര്‍ട്ടിക്കുമെതിരായ വികാരം ജനങ്ങളില്‍ ശക്തമാകുന്നതു തിരിച്ചറിഞ്ഞില്ല. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ചിലര്‍ വിമര്‍ശിച്ചു. ജനങ്ങളെ ശത്രുക്കളായി കാണുന്ന തരത്തിലായിരുന്നു യുവനേതാക്കളുടെ പോലും ശരീരഭാഷയെന്നും ചിലര്‍ പറഞ്ഞു.
ജി. സുധാകരനെ അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കി ഒപ്പം നിര്‍ത്തണമായിരുന്നെന്നു ചിലര്‍ അഭിപ്രായപ്പെട്ടു. അമ്പലപ്പുഴയില്‍ ന്യൂനപക്ഷ ഏകീകരണമുണ്ടായി. അത് എല്‍ഡിഎഫിനെതിരായിരുന്നു. കുട്ടനാടുസീറ്റ് സിപിഎം ഏറ്റെടുക്കണമെന്നു പലവട്ടം ആവശ്യമുയര്‍ന്നതാണ്. ജയമുറപ്പായിരുന്ന സീറ്റില്‍ തോല്‍വി ചോദിച്ചുവാങ്ങി. യു. പ്രതിഭയുടെ ചില പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ സംശയ നിഴലിലാക്കി. ജില്ലാ നേതൃത്വത്തിനും, ജില്ലാ സെക്രട്ടറിക്കും വീഴ്ചയുണ്ടായതായി രൂക്ഷ വിമര്‍ശനമുയര്‍ന്നു.
നേതൃത്വത്തിന്റെ വീഴ്ചകള്‍ അക്കമിട്ടു നിരത്തുക മാത്രമല്ല, നേതൃത്വം മാറണമെന്നു വരെ ആവശ്യമുയരുന്നതും സിപിഎമ്മിലെ ആഭ്യന്തര പ്രതിസന്ധിയാണ് വ്യക്തമാക്കുന്നത്. വിശ്വാസ്യത നഷ്ടപ്പെട്ട നേതൃത്വം ഇനി പാര്‍ട്ടിയെ എങ്ങനെ നയിക്കുമെന്നാണ് ഉയരുന്ന ചോദ്യം.
















