തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിനെ വിമർശിച്ച് സിപിഐ. ഇന്ത്യയുടെ ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങളാണ് ചൊല്ലിയത്. അത് ചൊല്ലേണ്ടതില്ലെന്ന കാര്യത്തിൽ കോൺഗ്രസും എടുത്ത തീരുമാനമായിരുന്നു. എന്നിട്ടും കോൺഗ്രസ് നിഷ്കരുണം അത് നടപ്പിലാക്കി. ആ ഭാഗം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
സ്വാതന്ത്ര്യത്തിനും മുമ്പ് 1937ലാണ് വന്ദേമാതരം ദേശഭക്തി ഗീതമായി കോണ്‍ഗ്രസ് അംഗീകരിച്ചത്. ഗാന്ധിജിയാണ് പ്രമേയത്തിലൂടെ വന്ദേമാതരത്തെ ദേശഭക്തി ഗീതമായി അംഗീകരിക്കുന്നത്. 1951ലാണ് ഇന്ത്യയുടെ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി വന്ദേമാതരത്തെ ദേശഭക്തിഗാനമായി ഔദ്യോഗികമായി അംഗീകരിക്കുന്നത്. അംഗീകരിക്കുമ്പോള്‍ കവിതയിലെ ആറ് വരികള്‍ ഉള്‍പ്പെടുന്ന രണ്ട് ചരണങ്ങള്‍ മാത്രം ദേശഭക്തി ഗീതമായി ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
ആനന്ദമഠം എന്ന നോവലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഴുവന്‍ കവിതയില്‍ ബാക്കിയുള്ള ചരണങ്ങള്‍ ഹിന്ദു ദൈവങ്ങളെ പുകഴ്‌ത്തുന്നതാണ്. പത്ത് കൈകളുള്ള ദുര്‍ഗയെയാണ് കവിതയില്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഹിന്ദു ദൈവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വരികള്‍ ഇന്ത്യയുടെ മതേതര സ്വഭാവത്തെ തകര്‍ക്കുന്നതാണെന്നാണ് ഇവരുടെ വിമർശനം.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെക്കുറിച്ചും ബിനോയ് വിശ്വം സംസാരിച്ചു. ആവശ്യത്തിൽ നിന്ന് എന്തിന് പിറകോട്ട് പോകണമെന്ന് ബിനോയ് വിശ്വം ചോദിച്ചു. പാർട്ടിക്ക് അർഹതയുള്ളത് കൊണ്ടാണ് ചോദിച്ചതെന്നും ആ സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ ചോദിച്ചത് അർഹതപ്പെട്ട സ്ഥാനമാണ്. അംഗീകരിച്ചത് തന്നെ കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ന്യായമായ ആവശ്യം തന്നെയാണല്ലോ. പിറകോട്ട് പോകില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഏറ്റെടുക്കുന്നതിനായുള്ള ചർച്ചകൾ തുടരുകയാണ്. ആ സ്ഥാനം സിപിഐക്ക് കിട്ടിയിരിക്കും. ആ സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ സിപിഐയിൽ ധാരണയായിട്ടുണ്ട്. തീരുമാനമാകുന്നതോടെ തൊട്ടടുത്ത സെക്കൻഡുകളിൽ പ്രഖ്യാപനമുണ്ടാകും- ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.
പിണറായി വിജയനെ സിപിഎം പ്രതിപക്ഷനേതാവായി നേരത്തെ തെരഞ്ഞെടുത്തിരുന്നു. സെക്രട്ടറിയേറ്ററിലും പിണറായിയുടെ പേര് തന്നെയാണ് ഉയർന്ന് വന്നത്. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച് ഉടൻ തന്നെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത് വാർത്തയായിരുന്നു. യുഡിഎഫിനെതിരെ പോരാടാൻ പാർട്ടിയെ നീണ്ടകാലം നയിച്ച നേതാവ് വേണമെന്ന ആവശ്യത്തിന്മേലാണ് പിണറായി വിജയനെ തെരഞ്ഞെടുത്തത്.
















