
തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വി.ഡി. സതീശന്റെ സത്യപ്രജ്ഞാ ചടങ്ങില്‍ കടുത്ത സുരക്ഷാവീഴ്ച. മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും പാളി. വിഐപി ഏരിയകളില്‍ പോലും ജനം തിങ്ങിക്കയറി. തിക്കിലും തിരക്കിലും കുഴഞ്ഞുവീണത് ഇരുപതോളം പേര്‍. വന്‍ ദുരന്തം ഒഴിവായത് ഭാഗ്യംകൊണ്ട്.
12,000 പേര്‍ക്കുള്ള വേദിയാണ് സജ്ജീകരിച്ചത്. എന്നാല്‍ ഇരുപതിനായിരത്തിലധികം സാധാരണ പാസ് മാത്രം നല്‍കി. വിഐപികള്‍ക്കുള്ള പാസുകള്‍ വേറെയും. കൂടാതെ പാസില്ലാതെ പൊതുജനത്തിന് പ്രവേശിക്കാമെന്ന അറിയിപ്പുകൂടി വന്നതോടെ സ്റ്റേഡിയം രാവിലെ എട്ടുമണിയോടെ നിറഞ്ഞു. വിഐപി ഗ്യാലറികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ കയ്യേറി. പിന്നാലെ പാസുമായി എത്തിയവര്‍ക്ക് പന്തലിനുള്ളിലേക്ക് കയറാന്‍പോലും ആയില്ല. പോലീസുകാരും നിയന്ത്രണം ഏറ്റെടുക്കാന്‍ തയാറായില്ല. അതീവ സുരക്ഷയുള്ള മന്ത്രിമാരും നേതാക്കളും ഉള്‍പ്പെടെ ഇരിക്കേണ്ട വേദിയില്‍ പോലും പ്രവര്‍ത്തകര്‍ കയറിയിറങ്ങി. നൂറുകണക്കിന് പേരാണ് സത്യപ്രതിജ്ഞാവേദിയില്‍ നിലയുറപ്പിച്ചത്. നിയുക്ത എംഎല്‍എമാര്‍ക്കും പ്രമുഖ പാര്‍ട്ടി നേതാക്കള്‍ക്കും പോലും സദസില്‍ ഇരിപ്പിടം കിട്ടിയില്ല. മന്ത്രിമാരുടെ കുടുംബാംഗങ്ങളും ഇരിപ്പിടം കിട്ടാതെ വലഞ്ഞു.
പന്തലില്‍ അതീവ തിരക്ക് അനുഭവപ്പെട്ടതോടെ മന്ത്രിമാര്‍ക്കു പോലും വേദിയിലേക്ക് പ്രവേശിക്കാനായത് ഏറെ ശ്രമകരമായാണ്. വിഐപി ഗേറ്റിന് മുന്നില്‍ പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. രണ്ട് പോലീസുകാരെ പ്രവര്‍ത്തകര്‍ മര്‍ദിച്ചു.
പന്തലില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരുക്കിയിരുന്ന കമ്പിവേലികള്‍ തകര്‍ത്തു. ഉന്തിലും തള്ളിലും 20ഓളം പേരാണ് കുഴഞ്ഞുവീണത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അല്‍പനേരം കൂടി നീണ്ടിരുന്നെങ്കില്‍ തിരക്ക് നിയന്ത്രണാതീതമായി വലിയ ദുരന്തത്തിലേക്ക് നീങ്ങുമായിരുന്നു.
നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണവും ജനത്തെ വലച്ചു. കിലോമീറ്ററുകള്‍ക്ക് മുന്നേതന്നെ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞിട്ടതും റോഡുകള്‍ ബാരിക്കേഡ് വച്ച് അടയ്‌ക്കുകയും ചെയ്തതോടെ ഗതാഗതവും താറുമാറായി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും ആംബുലന്‍സിനു പോലും അതിവേഗം കടന്നുപോകാനാകാതെ വന്നു. ഏറെ പണിപ്പെട്ടാണ് ഗവര്‍ണറുടെയും മന്ത്രാമാരുടെയും വാഹനങ്ങള്‍ക്ക് സ്റ്റേഡിയത്തിലേക്ക് കടക്കാനായത്.