
വാഷിംഗ്ടണ്‍: ഇറാനെതിരെ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന വ്യോമാക്രമണം ഉൾപ്പെടെയുള്ള സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ നേരിട്ടുള്ള അഭ്യർത്ഥനയെ മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച വിശദമായ പ്രസ്താവനയിലൂടെയാണ് ട്രംപ് നിർണ്ണായകമായ അന്താരാഷ്‌ട്ര പ്രഖ്യാപനം നടത്തിയത്.
ഇറാനുമായി നിലവിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, ആസൂത്രണം ചെയ്ത ആക്രമണം നീട്ടിവെക്കണമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ട്രംപിനോട് സംയുക്തമായി അഭ്യർത്ഥിക്കുകയായിരുന്നു.
“ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് നേരെ നടത്താൻ നിശ്ചയിച്ചിരുന്ന സൈനിക ആക്രമണം താൽക്കാലികമായി മാറ്റിവെക്കാൻ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്,” ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചു. പുതിയ സമാധാന കരാർ യാഥാർത്ഥ്യമായാൽ ഇറാൻ ഒരിക്കലും അണുവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് നേതാക്കളോടുള്ള ബഹുമാനസൂചകമായാണ് ആക്രമണം മാറ്റിവെക്കുന്നതെന്നും അവരെ ‘മികച്ച നേതാക്കളും സഖ്യകക്ഷികളും’ എന്ന് ട്രംപ് വിശേഷിപ്പിച്ചു. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ വൻതോതിലുള്ള ആക്രമണത്തിന് ഏത് നിമിഷവും സജ്ജമായിരിക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്, ജോയിന്റ് ചീഫ് ചെയർമാൻ ജനറൽ ഡാനിയൽ കെയ്ൻ എന്നിവരുൾപ്പെടുന്ന യുഎസ് സൈന്യത്തിന് ട്രംപ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം അമേരിക്കയുമായുള്ള ചർച്ചകൾ തങ്ങളുടെ കീഴടങ്ങലല്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. രാജ്യത്തിന്റെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് പൂർണ്ണമായ അന്തസ്സോടെയും അധികാരത്തോടെയുമായിരിക്കും ഇറാൻ ചർച്ചകളിൽ പങ്കെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ നിയമപരമായ അവകാശങ്ങളിൽ നിന്നും രാജ്യം ഒരു സാഹചര്യത്തിലും പിന്നോട്ട് പോകില്ലെന്നും ഇറാന്റെ താല്പര്യങ്ങളും അന്തസ്സും സംരക്ഷിക്കാൻ ശക്തമായി മുന്നോട്ടുപോകുമെന്നും പെസെഷ്കിയൻ എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.