തിരുവനന്തപുരം:ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.’മല എലിയെ പ്രസവിച്ചതുപോലെ’ ആണ് തീരുമാനമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ആറുമാസത്തിനുള്ളില്‍ രണ്ടുതവണയായി 2000 രൂപയുടെ വര്‍ധനവ് ആശാപ്രവര്‍ത്തകരുടെ വേതനത്തില്‍ വരുത്തിയിട്ടുണ്ട്.അധികാരത്തില്‍ വന്നാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആശാപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചിരുന്നതായി ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കണം.വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കണം എന്നിങ്ങനെ ആവശ്യപ്പെട്ടായിരുന്നു ചില സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മാസങ്ങളോളം സമരം നടന്നത്.എന്നാല്‍ അധികാരത്തില്‍ വന്നപ്പോള്‍ മുന്‍പ് നല്‍കിയ ഈ വലിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറായില്ലെന്ന് കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു.
ഒന്നാം പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ വെറും 1000 രൂപ മാത്രമായിരുന്നു ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം. രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 9000 രൂപയായി വര്‍ധിപ്പിച്ചു.ആകെ 8,000 രൂപയുടെ വര്‍ധനവാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലയളവില്‍ നല്‍കിയത്.
വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 500 രൂപയായിരുന്ന ആശാ ഓണറേറിയം വര്‍ധിപ്പിക്കുന്നതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് വലിയ സമരം നടത്തേണ്ടി വന്ന ചരിത്രം കേരളം മറന്നിട്ടില്ല- കെ.എന്‍. ബാലഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
















