Kerala

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പിന്റെ നിര്‍ദേശം. പ്രവര്‍ത്തകര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്നാണ് കെ സി വേണുഗോപാല്‍ ക്യാമ്പിന്റെ നിര്‍ദേശം. ആലപ്പുഴയിലെ കെ സി വേണുഗോപാലിന്റെ വീടിന് മുന്നില്‍ കൂട്ടംകൂടരുതെന്നും സ്വന്തം വീട്ടിലോ ഡിസിസി ഓഫീസിലോ പ്രവര്‍ത്തകര്‍ക്ക് ഒരുമിച്ചു കൂടാം എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വി ഡി സതീശനായി ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ. കെ സി വേണുഗോപാലിന്റെ മണ്ഡലമായ ആലപ്പുഴയിലെ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലാണ് ശത്രുസംഹാര പൂജ നടത്തിയത്. വി ഡി സതീശന്‍, ചതയം നക്ഷത്രം, ശത്രുസംഹാര പൂജ എന്നാണ് രസീതിൽ എഴുതിയിരിക്കുന്നത്.

അതിനിടെ സതീശനായി ഇന്നും വിവിധയിടങ്ങളില്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചു. കോട്ടയത്തും തൊടുപുഴയിലും കോഴിക്കോടുമാണ് ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചത്. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ വിഡിക്കായി രണ്ട് ഫ്‌ളക്‌സുകളാണ് സ്ഥാപിച്ചത്. ഒന്നില്‍ ‘കേരളത്തിന്റെ എണ്ണം പറഞ്ഞ നിലപാടുകളുടെ രാജകുമാരന്‍ വി ഡി സതീശന്‍ കേരളം നയിക്കട്ടെ’ എന്നും രണ്ടാമത്തേതില്‍ ‘കേരളത്തിന്റെ കരുതലായി, വിളക്കായി വിഡി’ എന്നുമാണ് എഴുതിയിരിക്കുന്നത്.

തൊടുപുഴയില്‍ സ്ഥാപിച്ച ഫ്‌ളക്‌സില്‍ ‘നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍’ എന്നായിരുന്നു എഴുതിയിരുന്നത്. ഇടുക്കിയില്‍ നിന്നുള്ള അഞ്ച് യുഡിഎഫ് എംഎല്‍എമാരുടെ ചിത്രവും ഫ്‌ളക്‌സില്‍ ഉണ്ടായിരുന്നു. മിനി ലോറി വര്‍ക്കേഴ്‌സ് കാഞ്ഞിരമറ്റം ബൈപ്പാസ് ഐഎന്‍ടിയുസി എന്ന പേരിലായിരുന്നു ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. കോഴിക്കോട് കല്യാണ വീട്ടിലായിരുന്നു സതീശനായി ഫ്‌ളക്‌സ് സ്ഥാപിച്ചത്. പേരാമ്പ്രയിലായിരുന്നു സംഭവം. ‘പടനയിച്ചവന്‍ നാട് ഭരിക്കട്ടെ’ എന്നായിരുന്നു ഫ്‌ളക്‌സില്‍. ടീം യുഡിഎഫ് എന്ന പേരിലായിരുന്നു ഫ്‌ളക്‌സ് സ്ഥാപിച്ചത്.

അതിനിടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. ചാര്‍ട്ടേഡ് വിമാനത്തില്‍ വൈകിട്ടോടെ നേതാക്കള്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, എന്നിവരാണ് കേരളത്തിലേക്ക് എത്തുക. നിലവില്‍ യാത്രികരുടെ പട്ടികയില്‍ കെ സി വേണുഗോപാലിന്റെ പേരില്ല. പക്ഷേ ഏത് സമയവും കെ സി വേണുഗോപാലിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. നേതാക്കള്‍ എത്തുന്നത് അനുസരിച്ചായിരിക്കും നിയമസഭാകക്ഷി യോഗം ചേരുക.

Recent Posts