ന്യൂഡൽഹി: വ്യാജ കയറ്റുമതി കേസിൽ പഞ്ചാബ് മന്ത്രിയും എഎപി നേതാവുമായ സഞ്ജീവ് അറോറയ്‌ക്കെതിരെ നിർണായക രേഖകൾ പുറത്തുവിട്ട് ഇഡി. വ്യാജ കയറ്റുമതി, ഫണ്ട് വെളുപ്പിക്കൽ കേസിലാണ് തെളിവുകൾ കണ്ടെത്തിയത്.
സഞ്ജീവ് അറോറ തന്റെ കമ്പനി വഴി നൂറ് കോടിയിലധികം രൂപയുടെ മൊബൈൽ ഫോണുകൾ വ്യാജ ജിഎസ്‌ടി ബില്ലുകൾ വഴി വാങ്ങി എന്നാണ് പ്രധാന ആരോപണം. ഡൽഹിയിലില്ലാത്ത വ്യാജ കമ്പനികളുടെ പേരിൽ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റും എക്സ്പോർട്ട് ക്രെഡിറ്റും ഉണ്ടാക്കി.
ഡ്യൂട്ടി ഡ്രോബാക്കിൽ ജിഎസ്‌ടി റീഫണ്ട് നേടുന്നതിനായി നിരവധി വ്യാജ ജിഎസ്‌ടി പർച്ചേസ് ബില്ലുകൾ ഉണ്ടാക്കിയതിലൂടെ സർക്കാരിന് വൻ സാമ്പത്തിക നഷ്‌ടം വരുത്തിവച്ചു. ഈ പണം ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കള്ളപ്പണമായി എത്തിച്ചു എന്നതാണ് കേസ്. ഇതിലൂടെ അദ്ദേഹം വ്യക്തിപരമായി വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സഞ്ജീവ് അറോറയുടെ പങ്ക് സംശയിക്കപ്പെടുന്നത്. ഹാംപ്ടൺ സ്‌കൈ റിയാലിറ്റി ലിമിറ്റഡ് (HSRL) എന്ന കമ്പനിയുടെ ഡയറക്ടർ, മാനേജർ, ഉടമ എന്ന നിലയിൽ മൊബൈൽ ഫോണുകളുടെ പേരിൽ 157.12 കോടി രൂപയുടെ വ്യാജ കയറ്റുമതിയും വിൽപ്പനയും നടത്തിയതായി രേഖകൾ വ്യക്തമാക്കുന്നു.
യുഎഇയിലേക്ക് കയറ്റുമതി നടത്തിയതായി വ്യാജരേഖകൾ തയ്യാറാക്കി. അതിന്റെ മറവിൽ ദുബായിൽ നിന്ന് കള്ളപ്പണം ഇന്ത്യയിലേക്ക് എത്തിച്ചുവെന്ന് ഇഡി കണ്ടെത്തി. HSRL എന്ന കമ്പനിയിൽ നടന്ന മുഴുവൻ പ്രവർത്തനങ്ങളിലും സഞ്ജീവ് അറോറ നേരിട്ട് പങ്കെടുത്തതായി അന്വേഷണസംഘം വ്യക്തമാക്കി.
ഛണ്ഡിഗഡ്, ഗുരുഗ്രാം, ഡൽഹി എന്നിവിടങ്ങളിലായി അഞ്ച് ഇടങ്ങളിലും ഡൽഹി എൻസിആറിലുള്ള സഞ്ജീവ് അറോറയുടെ ഔദ്യോഗിക വസതിയിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഹാംപ്‌ടൺ സ്കൈ റിയൽറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിലും ഇഡി റെയ്‌ഡ് നടത്തി.
27.73 കോടി രൂപ എസ്.കെ. എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് മാറ്റിയതായി പറയുന്നു. ദിവസവേതന തൊഴിലാളിയായ കമൽ അഹമ്മദ് എന്നയാളുടെ പേരിലാണ് കമ്പനി രജിസ്റ്റർ ചെയ്തത്. എന്നാൽ ഈ സ്ഥാപനത്തിന് ഇത്ര വലിയ ഇടപാടുകൾ നടത്താനുള്ള ശേഷിയോ അടിസ്ഥാന സൗകര്യമോ ഇല്ലായിരുന്നുവെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.
കള്ളരേഖകളും ബിനാമി സ്ഥാപനങ്ങളും ഉപയോഗിച്ച് പണം മറയ്‌ക്കാനും അനധികൃത ഫണ്ടുകൾ ലെയർ ചെയ്യാനുമുള്ള ശ്രമമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മൊബൈൽ ഫോണുകളും മറ്റ് സാധനങ്ങളും വാങ്ങിയതിന്റെ പേരിൽ 100 കോടിയിലധികം രൂപയുടെ വ്യാജ നികുതിയടച്ച രേഖകൾ ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ഖജനാവിന് വലിയ നഷ്ടം സംഭവിച്ചതായും ഏജൻസി പറയുന്നു.
















