ചെന്നൈ: ബംഗാളില്‍ നടന്ന എസ് ഐ ആര്‍ പ്രക്രിയയെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ കണ്ടം വഴി ഓടിച്ച് ബിജെപി നേതാവ് അണ്ണാമലൈ. ബംഗാളില്‍ 34 ലക്ഷം വോട്ടര്‍മാരെ യാതൊരു കാരണവുമില്ലാതെ എസ് ഐ ആര്‍ വഴി ഒഴിവാക്കിയെന്ന ശശി തരൂരിന്റെ ആരോപണത്തിന് അണ്ണാമലൈ വിശദമായി മറുപടി നല്‍കിയതോടെ ശശി തരൂരിന് മറുപടിയില്ലായിരുന്നു. ഇരുവര്‍ക്കും പുറമെ ബിജെപി യുവനേതാവ് തേജസ്വി സൂര്യ കൂടി പങ്കെടുത്ത ചര്‍ച്ചാപരിപാടി അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് നടന്നത്.
ഓന്തിനേക്കാള്‍ വേഗത്തില്‍ നിറം മാറുന്ന കോണ്‍ഗ്രസ്
തമിഴ്നാട് രാഷ്‌ട്രീയത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഓന്തിനേക്കാള്‍ വേഗത്തില്‍ നിറം മാറുന്നവരാണ് കോണ്‍ഗ്രസ് എന്ന അഭിപ്രായപ്രകടനം അണ്ണാമലൈ നടത്തിയത്. “അല്ലെങ്കില്‍ ഡിഎംകെയെ തഴഞ്ഞ് ഇത്രവേഗം കോണ്‍ഗ്രസ് വിജയുടെ ടിവികെയുമായി സഖ്യം പ്രഖ്യാപിക്കുമോ?ഒറ്റ രാത്രികൊണ്ടാണ് കോണ്‍ഗ്രസ് ഡിഎംകെയെ തഴഞ്ഞത്. ഓന്തിന് പോലും ഇത്ര വേഗത്തല്‍ നിറം മാറാന്‍ കഴിയില്ല. “- അണ്ണാമലൈ ചോദിച്ചു. ഇതിന് ഒരു പുഞ്ചിരി മാത്രമായിരുന്നു ശശി തരൂരിന്റെ മറുപടി.
“ഞാൻ ശശി തരൂർ ജിയെ വളരെയധികം ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ അറിവിനെയും ഐക്യരാഷ്‌ട്രസഭയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും ഞാൻ മാനിക്കുന്നു. എന്നാൽ അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ രീതിയിൽ സംസാരിക്കുമ്പോഴാണ് എനിക്ക് വിയോജിപ്പ് വരുന്നത്.
ബംഗാളിലെ എസ് ഐ ആര്‍
പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപിക്ക് വോട്ട് ചെയ്യാത്തവരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നു എന്ന് തരൂർ ജി ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ അത് ചെയ്യുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഞാൻ അദ്ദേഹത്തോടും കോൺഗ്രസ് പാർട്ടിയോടും ചോദിക്കാൻ ആഗ്രഹിക്കുന്നു—പേര് നീക്കം ചെയ്യപ്പെട്ട ഒരു വോട്ടറെയെങ്കിലും നിങ്ങൾക്ക് കാണിച്ചുതരാൻ സാധിക്കുമോ? തെളിവില്ലാതെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല.”- അണ്ണാമലൈ ഇത് പറഞ്ഞുനിര്‍ത്തിയപ്പോള്‍ ശശി തരൂര്‍ ബംഗാളില്‍ 34 ലക്ഷം പേരെ വോട്ടേഴ്സ് ലിസ്റ്റില്‍നിന്നും മാറ്റിയതിന് പരാതി നല്‍കിയിട്ടുണ്ടെന്ന കാര്യം പറഞ്ഞു. അതിന് അണ്ണാമലൈ മറുപടി പറഞ്ഞു. “ബംഗാളില്‍ ഇത്രയും കാലം ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കയറി വന്നവര്‍ക്ക് കൃത്രിമമായി ആധാറും മറ്റ് രേഖകളും നല്‍കി വോട്ടര്‍മാരാക്കുകയായിരുന്നു തൃണമൂല്‍ സര്‍ക്കാര്‍. അതാണ് എസ് ഐ ആറില്‍ പൊളിഞ്ഞത്. അവരുടെ പൗരത്വം തെളിയിക്കുന്ന യഥാര്‍ത്ഥ രേഖകള്‍ ഒരാള്‍ക്കുമില്ല. അങ്ങിനെയുള്ളവരാണ് ഈ 34 ലക്ഷം പേര്‍. “- ഇതിനും ശശി തരൂരിന് മറുപടിയില്ലായിരുന്നു.
“തമിഴ്നാട്ടില്‍ 97 ലക്ഷം പോരെ എസ് ഐആര്‍ വഴി മാറ്റി. ഏതെങ്കിലും ഒരു വോട്ടര്‍ തന്റെ വോട്ടവകാശം നഷ്ടപ്പെട്ടു എന്ന പരാതിയുമായി മുന്നോട്ടുവന്നോ?”- അണ്ണാമലൈയുടെ ഈ ചോദ്യത്തിനും ശശി തരൂരിന് മറുപടിയില്ലായിരുന്നു.
കേരളത്തിലെ കോൺഗ്രസ്
പാർട്ടിയെ നോക്കൂ. അവിടെ മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ തമ്മിൽ വലിയ തർക്കമാണ്. 1960-കളിലും 70-കളിലും നടന്ന അതേ രാഷ്‌ട്രീയമാണ് ഇന്നും അവർ തുടരുന്നത്. അവർ ഇപ്പോഴും പഴയ കാലഘട്ടത്തിൽ തന്നെ ജീവിക്കുന്നു. ഇതിനൊന്നും ബിജെപിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
തമിഴ്‌നാട്ടില്‍ കോൺഗ്രസിന്റെ സ്ഥിതി
തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പാർട്ടിക്ക് സ്വന്തമായി ഒരു അസ്തിത്വമില്ല. അവർ ഡിഎംകെ (DMK) പറയുന്നത് അതുപോലെ ആവർത്തിക്കുന്നു. ‘തെക്കേ ഇന്ത്യ വേറെയാണ്, വടക്കേ ഇന്ത്യ വേറെയാണ്’ എന്നൊക്കെയുള്ള വിഘടനവാദപരമായ ട്വീറ്റുകൾ കോൺഗ്രസ് എംപിമാർ പങ്കുവെക്കുന്നത് നാം കാണുന്നുണ്ട്. എന്നാൽ ഇന്ത്യ ഒന്നാണെന്നും, വികസനത്തിന്റെ കാര്യത്തിൽ ജനങ്ങൾ ഒപ്പമുണ്ടെന്നുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
പുതിയ തലമുറ പഴയ രീതിയിലുള്ള രാഷ്‌ട്രീയമല്ല ആഗ്രഹിക്കുന്നത്. അവർക്ക് മാറ്റം വേണം, വികസനം വേണം. അത് നൽകാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ.”
















