ന്യൂദൽഹി: കെപിസിസി അധ്യക്ഷസ്ഥാനം തനിക്ക് നൽകണമെന്ന അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹം ദൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇത്തവണ ദളിത് വിഭാഗത്തിൽ നിന്നുള്ള പരിചയ സമ്പന്നനായ നേതാവെന്ന നിലയിൽ തന്നെ പരിഗണിക്കണമെന്നാണ് കൊടിക്കുന്നിൽ ആവശ്യപ്പെട്ടത്.
ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ, പാർട്ടിയിലെ തന്റെ സീനിയോറിറ്റി പരിഗണിച്ച് അധ്യക്ഷസ്ഥാനത്തിന് താൻ അർഹനാണെന്ന് അദ്ദേഹം ഖാർഗെയെ ബോധിപ്പിച്ചു. പലതവണ അർഹതയുണ്ടായിട്ടും തന്നെ തഴഞ്ഞതായും പരിഗണിക്കാതെ മാറ്റിവെച്ചതായും അദ്ദേഹം കൂടിക്കാഴ്ചയിൽ പരാതിപ്പെട്ടു. സംവരണ മണ്ഡലങ്ങളിൽ പാർട്ടി നേടിയ വലിയ വിജയത്തെക്കുറിച്ചും കൊടിക്കുന്നിൽ ദേശീയ നേതൃത്വത്തിന് മുന്നിൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ 16 സംവരണ സീറ്റുകളിൽ 11 എണ്ണത്തിലും യുഡിഎഫ് വിജയിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ കൊടിക്കുന്നിൽ സുരേഷിന്റെ ഈ നീക്കം ഹൈക്കമാൻഡിന് മുന്നിൽ പുതിയ സമവാക്യങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. സണ്ണി ജോസഫ് മന്ത്രിയാകുന്നതോടെയാണ് കെപിസിസി അധ്യക്ഷസ്ഥാനത്ത് ഒഴിവു വരുന്നത്.
സണ്ണി ജോസഫിന് പകരമായി നാല് പേരെ നേതൃത്വം പരിഗണിച്ചേക്കും. മന്ത്രി സ്ഥാനത്തേക്ക് സണ്ണി ജോസഫിനെ പരിഗണിക്കുന്നതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ നിയോഗിക്കുന്നത്. ബെന്നി ബെഹന്നാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ അമർഷത്തിലും നിരാശയിലുമാണ്.
















