പാലക്കാട്: പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. വെണ്ണക്കര മേഖലയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ഉൾപ്പെടെ 24 പേരാണ് ഇന്നലെ പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയത്. സി.പി.എം പാലക്കാട് ഏരിയാക്കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ അബ്ദുൾസുക്കൂർ പാർട്ടിവിട്ടതിന് പിന്നാലെയാണ് പാർട്ടിയിൽ കൂട്ടരാജി.
അബ്ദുൾസുക്കൂറിന്റെ സഹോദരിയും വലിയങ്ങാടി ലോക്കൽകമ്മിറ്റി അംഗവുമായ സെലീനാ ബീവിയുൾപ്പെടെ 24 പ്രവർത്തകർ പാർട്ടിയിൽനിന്ന് രാജിവെച്ചു. വെണ്ണക്കര, എ.കെ.ജി നഗർ, ഇ.എം.എസ് നഗർ, ഒതുങ്ങോട് ബ്രാഞ്ച് കമ്മിറ്റികളിലെ പ്രവർത്തകരാണ് കൂട്ടരാജി പ്രഖ്യാപിച്ചത്.ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിന്റെ ഏകാധിപത്യ സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് പ്രവർത്തകർ വ്യക്തമാക്കുന്നത്.
ജില്ലാ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും ഇവർ ഉയർത്തി. ഞായറാഴ്ച ഏരിയാക്കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറി. സെലീനാ ബീവി, ഒതുങ്ങോട് ബ്രാഞ്ച് സെക്രട്ടറി രമേഷ്, മുഹമ്മദ് റാഷിഖ്, അൻവർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രാജിക്കത്ത് സമർപ്പിച്ചത്.
നിരന്തര അവഗണനയും പാർട്ടിക്കുള്ളിലെ അസന്തോഷവും ചൂണ്ടിക്കാട്ടിയാണ് അബ്ദുൾസുക്കൂർ കഴിഞ്ഞ ബുധനാഴ്ച സി.പി.എം വിട്ടത്. വിഷയത്തിൽ നേരത്തെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇടപെട്ടിരുന്നുവെന്നും സെലീനാ ബീവി വ്യക്തമാക്കി. തങ്ങൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകിയിരുന്നുവെങ്കിലും ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ മാറ്റമുണ്ടായില്ലെന്നാണ് ആരോപണം.
പാർട്ടിയിലെ സ്ഥാനങ്ങൾ തന്റെ ഔദാര്യമാണെന്ന തരത്തിൽ ജില്ലാ സെക്രട്ടറി സംസാരിച്ചിരുന്നുവെന്നും അബ്ദുൾസുക്കൂറിനെ നേരത്തേ പുറത്താക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം അദ്ദേഹം യോഗങ്ങളിൽ ആവർത്തിച്ചുവെന്നും സെലീനാ ബീവി ആരോപിച്ചു. ഇതിനിടെ, രാജിവെച്ച പ്രവർത്തകർ ഈ മാസം അവസാനത്തോടെ പ്രത്യേക കൺവെൻഷൻ സംഘടിപ്പിക്കുമെന്നും അറിയിച്ചു. പാർട്ടിയിൽനിന്ന് പുറത്തായ ഒരു പ്രമുഖ നേതാവും പരിപാടിയിൽ പങ്കെടുക്കുമെന്ന സൂചനയും ഇവർ നൽകി.
















