നിഗൂഢതയുടെ അതീത രസാതലത്തിലേക്ക് വായനക്കാരനെ ഉയര്‍ത്തുംവിധം വാക്കുകളില്‍ നക്ഷത്രശോഭ പടര്‍ത്തുന്ന എഴുത്തുകാരി രജനി സുരേഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഗന്ധമോഹിനി. കരയ്‌ക്കടിഞ്ഞ ശംഖിനുള്ളില്‍ പെരുങ്കടല്‍ അലയടിക്കുന്നതുപോലെ വായിച്ചു തീര്‍ത്താലും സഹൃദയസരസ്സില്‍ കഥാന്തരത്തിന്റെ കടല്‍മുഴക്കം സൃഷ്ടിക്കുന്ന പതിന്നാലു കഥകളാണ് ഗന്ധമോഹിനി എന്ന ഗ്രന്ഥമോഹിനിയില്‍ ഉള്ളത്.
ഗന്ധമോഹിനി എന്ന പേരിനൊരു ചിത്രചാരുതയുണ്ട്. അത് ഒരേ സമയം മോഹിനിയും സുഗന്ധിയുമാണ്. അതിലെ കഥാപാത്രങ്ങളോ സ്വപ്‌നവിഹാരിണികളും പ്രണയവിവശകളും കാമമോഹിതകളും. 2025 ഡിസംബറില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന് 2026 ഫെബ്രുവരിയില്‍ രണ്ടാം പതിപ്പായെന്നത് ഈ സമാഹാരം സഹൃദയരെ എത്രമേല്‍ സമ്മോഹിതരാക്കിയെന്നു വ്യക്തമാക്കുന്നു. വായിക്കാനെടുത്താല്‍ നൂറു പേജും പൂര്‍ത്തിയാക്കിയേ പുസ്തകം താഴെവെക്കാന്‍ തോന്നൂ, അത്രയ്‌ക്കു വശീകരണക്ഷമതയുണ്ട് അചുംബിത പ്രമേയങ്ങളാല്‍ അലംകൃതമായ ഇതിലെ കഥകള്‍ക്ക്.
പ്രമേയസ്വീകാര്യതയിലെ മൗലികതയും വള്ളുവനാടന്‍ ഗ്രാമ്യഭാഷയുടെ ഹൃദ്യതയും കഥകള്‍ക്കൊരോന്നിനും നല്‍കിയിട്ടുള്ള അനന്യഭംഗിയാര്‍ന്ന പേരുകളും ഈ പുസ്തകത്തെ ഓരോ വായനക്കാരനും പ്രിയംകരമാക്കും. മലയാളഭാഷയില്‍ ഇന്നോളം പ്രത്യക്ഷപ്പെടാത്ത ശുദ്ധഗ്രാമീണതയുടെ ചൈതന്യചാരുത ഗന്ധമോഹിനിയെ ഇതര സമാഹാരങ്ങളില്‍ നിന്നു വേറിട്ടതാക്കുന്നു.
വായനയുടെ മുന്‍പരിചയങ്ങളിലൊന്നും കാണാത്ത കഥാപാത്രങ്ങളെ ദൃശ്യവിസ്മയങ്ങളാക്കി മുന്നില്‍ നിര്‍ത്തിത്തരികയാണ് കൃതഹസ്തയായ കഥാകാരി.
”രജനി സുരേഷിന് കഥാരചന ഒരു മാന്ത്രിക വിദ്യയാണ്. കളം വരച്ച് കരുക്കള്‍ നിരത്തുന്നതുപോലെ ജീവനുള്ള മനുഷ്യരെ പല തലങ്ങളില്‍ ചേര്‍ത്തുനിര്‍ത്തി അപൂര്‍വ സുന്ദരമായ കഥാശില്‍പം നിര്‍മ്മിക്കുന്നു. ഒരു ഗന്ധര്‍വലോകത്ത് ചെന്നുപറ്റിയ വേറിട്ട അനുഭവമാണ് ഈ കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടാവുക” എന്ന് അവതാരികയില്‍ നിരൂപകനും നോവലിസ്റ്റും ഭാഷാപണ്ഡിതനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍ നടത്തുന്ന നിരീക്ഷണം നൂറുശതമാനവും സത്യമാണ്.
കഥാകവാടമാകുന്ന പഴമ്പാച്ചി എന്ന കഥ നോക്കൂ. പൈന്തന എന്ന സുന്ദരി പത്തുപന്ത്രണ്ടു പെറ്റപ്പോള്‍ അവള്‍ പഴമ്പാച്ചിയായി മാറുന്നത് എത്ര വശ്യവചസ്സായാണ് രജനി സുരേഷ് പറഞ്ഞുപോകുന്നത്. എത്ര പെറ്റെന്ന് ഏകദേശക്കണക്കല്ലാതെ സുനിശ്ചിത സംഖ്യ പറയാനറിയാത്തവള്‍. ഏതാനും പതിറ്റാണ്ടു മുമ്പു കേരളത്തിലെ ഏതു ഗ്രാമത്തിലുമുണ്ടായിരുന്നു പതിന്നാലില്‍ പൂങ്കവിള്‍ തുടുത്തു സുന്ദരികളായി പാ
റിയ പൈന്തനകള്‍. പിന്നെ പെറ്റുപെറ്റു വയറൊട്ടുകയും മുല തൂങ്ങിയാടുകയും ചെയ്തു പഴമ്പാച്ചികളായി മാറിയവര്‍. കഥ കാലത്തിന്റെ കണ്ണാടിയായി മാറുന്നത് ഇങ്ങനെയാണ്.
പൊന്നിറത്താള്‍ എന്ന ദേവാംഗനയുടെ കഥയാകട്ടെ ഇതിലും ഭ്രമാത്മകമാണ്. തെയ്യോന്‍, കാഞ്ചോന്‍, നല്ലാണ്ടി, വള്ളോന്‍, പാമ്പന്‍ എന്നീ സഹോദരങ്ങള്‍ക്ക് ഒരേയൊരു പെങ്ങളായി പിറന്നവള്‍, ഗോമേദകപ്രഭയുള്ള പൊന്നിറത്താള്‍. അവളെ ആഗ്രഹിച്ചു നോക്കുന്നവന് വിധിച്ചിരിക്കുന്നതോ ഒന്നുകില്‍ ഷണ്ഡത്വം, അല്ലെങ്കില്‍ അംഗവൈകല്യം. എന്നിട്ടും ആരുമില്ലാനേരം അവളുടെ കുടിയിലെത്തിയ പറമ്പാലത്തെ പവിത്രനില്‍ പ്രഥമദര്‍ശനത്തില്‍ അവള്‍ അനുരാഗവിവശയായി. പവിത്രന്‍ പവിത്രത വിട്ട് അവളെ ഒന്നു നോക്കുകപോലും ചെയ്തില്ലെങ്കിലും അപ്പോഴവിടേക്കെത്തിയ അഞ്ചാങ്ങളമാരും ചേര്‍ന്ന് അവനെ കരചരണരഹിതനാക്കി. അനുകന്റെ കഴുത്തില്‍ ആങ്ങളമാര്‍ കത്തിതാഴ്‌ത്തുംമുമ്പ് പൊന്നിറത്താള്‍ ഐവരേയും കുത്തിവീഴ്‌ത്തി ജഡജന്മമാക്കി. പ്രാണന്‍ പോകാതെ ഇഴഞ്ഞ പവിത്രന്റെ ജീവിതസഖിയായി അറുപതിലും അപ്‌സരസ്സുപോലെ അവള്‍ വിളങ്ങി. പേറ്റിച്ചി മുത്തേര പറയുന്നത് ഒരു വള്ളുവനാടന്‍ പെണ്‍കിടാവിന്റെ കഥയാണെങ്കിലും ഇക്കഥ വായിക്കുമ്പോള്‍ കഥകളിയരങ്ങിലെന്നതുപോലെ മനം മുജ്ജന്മ നിഗൂഢതകള്‍ തേടി ദേവലോകയാത്ര നടത്തും. കാരണം പൊന്നിറത്താള്‍ പോയജന്മം ഒരു ദേവാംഗനയായിരുന്നുവല്ലോ.
കഥകളുടെ പേരുകളിലൂടെ കഥാപാത്രങ്ങളുടെ പ്രത്യേകതകളിലേക്ക് കടന്നാലേ ഇക്കഥകള്‍ ഓരോന്നും പൂര്‍ണാര്‍ത്ഥത്തില്‍ രസിച്ചാസ്വദിക്കാനാവൂ. ശംഖിനി എന്ന കഥ തന്നെ ഉദാഹരണം. വണ്ടാലം ക്ഷേത്രത്തിലെ നിറമാലക്ക് ഉടുത്തൊരുങ്ങിയിറങ്ങി കരിക്കപ്പുറത്തെ പുരുഷാഭിലാഷങ്ങളെയത്രയും അയസ്‌കാന്ത ശക്തിയുള്ള നിടിലനയനങ്ങളാല്‍ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നവളാണ് കഥയിലെ ശംഖിനി. നിറമാല തീര്‍ന്നാല്‍ വട്ടൂരം ഗ്രാമത്തിലെ തന്റെ കുടിലില്‍ ശംഖുവരയന്‍ പാമ്പുകളുടെ സുരക്ഷാവലയത്തില്‍ കഴിയുന്നവള്‍. അവളെ അനുഭവിക്കാന്‍ കൊതിപൂണ്ട ശങ്കനും നിടിലനും കരിക്കപ്പുറത്തു നടത്തുന്ന രഹസ്യ ഗവേഷണങ്ങളിലാണ് കഥയുടെ വികാസപരിണാമങ്ങള്‍. ഒടുവില്‍ അവളില്‍ നിര്‍വൃതിയടയുന്ന നിമിഷം തന്നെ നിടിലന്‍ വിഷംതീണ്ടി മൃതിയുടെ മഹാതമസ്സിലേക്കു മാഞ്ഞുപോകുമ്പോള്‍ കഥ കറുത്ത വാക്കുകള്‍ക്കപ്പുറം കാവ്യധ്വനിയുടെ മറ്റൊരു മഹാലോകം തുറക്കുന്നു.
നാടിച്ചി, ദേവദുന്ദുഭി, തൈജസി, നിഴല്‍ക്കുത്ത്, നെഞ്ചി, മിനുക്കിച്ചി, ചേതോഹരാംഗി, കിളിവാണി, മേഞ്ചൊല്ലാള്‍, നതാംഗി എന്നിവയാണ് ഈ സമാഹാരത്തിലെ മറ്റു കഥകള്‍. മാജിക്കല്‍ റിയലിസത്തിലെന്നതുപോലെ മാസ്മരിക വൈഭവംകൊണ്ട് കഥകളോരോന്നും ഭ്രമാത്മകവും വ്യതിരിക്തവും വിസ്മയകരവുമാക്കിയിട്ടുണ്ട് രജനി സുരേഷ്.
ഗന്ധര്‍വ്വനെപ്പോലും വശീകരിക്കാന്‍ കഴിവുള്ള, വൈരൂപ്യത്തിലും നാഗരത്‌നംകൊണ്ടു മനോഹരാംഗികളാവുന്ന കഥാംഗനകളാണ് ഗന്ധമോഹിനിയിലെ പതിനാലു നായികമാരും. അന്ധവിശ്വാസം പടര്‍ന്നേറി തമോമയമാക്കപ്പെട്ട പ്രണയ-വിരഹ-വിവശ-പ്രതികാരദുര്‍ഗകള്‍. അവരുടെ വശ്യസൗന്ദര്യം വരയില്‍ ആവാഹിക്കുന്നതില്‍ നിഷ രവീന്ദ്രനും കവര്‍ചിത്രം ചാരുചിത്രമാക്കുന്നതില്‍ ബിനീറ്റ ബെന്നിയും പൂര്‍ണമായും വിജയിച്ചിട്ടുണ്ട്.
ഈ സമാഹാരത്തിലൂടെ കടന്നുപോകുമ്പോള്‍ കാലം അതിന്റെ അച്ചുതണ്ടില്‍ പിന്നാക്കം കറങ്ങി ഓരോ വായനക്കാരനേയും നിഗൂഢവും നിത്യോജ്ജ്വലവുമായ ഒരതീതകാലത്തെത്തിക്കും. ആ ഭ്രമാത്മകതയാണ് ഈ കഥാസമാഹാരത്തിന്റെ സൗന്ദര്യവും സൗരഭ്യവും.
ഗന്ധമോഹിനി (കഥാസമാഹാരം)
രജനി സുരേഷ്
എച്ച് ആന്‍ഡ് സി, വില 150
















