ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ 800 വർഷം പഴക്കമുള്ള കാകതിയ കാലഘട്ടത്തിലെ ക്ഷേത്രം പൊളിച്ചുമാറ്റിയതിനെതിരെ പ്രതിഷേധം . വാറങ്കൽ ഖാനപൂർ മണ്ഡലത്തിലെ അശോക് നഗർ ഗ്രാമത്തിലാണ് സംഭവം. ആദിവാസി ക്ഷേമ വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾക്കിടെയാണ് ക്ഷേത്രഭാഗങ്ങൾ പുറത്തെത്തിയത്. എന്നാൽ പിന്നീട് ബുൾഡോസറുകൾ ഉപയോഗിച്ച് ഇവ പൊളിച്ചുമാറ്റുകയായിരുന്നു.
പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന്, വാറങ്കൽ ജില്ലാ കളക്ടർ ഡോ. സത്യ ശാരദയും പ്രാദേശിക കോൺഗ്രസ് എംഎൽഎ ദോന്തി മാധവ റെഡ്ഡിയും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. ആദിവാസി ക്ഷേമ വകുപ്പിന് മുമ്പ് അനുവദിച്ച സർക്കാർ ഭൂമിയിലെ മരങ്ങളും കുറ്റിക്കാടുകളും വെട്ടിമാറ്റുന്നതിനിടെയാണ് ക്ഷേത്രഭാഗങ്ങൾ കണ്ടത്. ക്ഷേത്രം മനഃപൂർവ്വം പൊളിച്ചതല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ക്ഷേത്രം പുനർനിർമിക്കുന്നതിന് ചരിത്രകാരന്മാരുമായും പുരാവസ്തു വകുപ്പുമായും ഏകോപിപ്പിച്ച് സംരക്ഷണ നടപടികൾ സ്വീകരിക്കുമെന്നും ഭരണകൂടം അറിയിച്ചു.
എന്നാൽ ക്ഷേത്രം പൊളിച്ചു നീക്കിയത് മനപൂർവ്വമാണെന്നും തെലങ്കാന സർക്കാർ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രവൃത്തിക്ക് ഉത്തരവാദികളായ കരാറുകാരനും സൈറ്റ് എഞ്ചിനീയർക്കും എതിരെ വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അഭിഭാഷകനായ രാമറാവു ഇമ്മനേനി ഇത് സംബന്ധിച്ച് ദേശീയ സ്മാരക അതോറിറ്റിയിൽ പരാതി നൽകി. കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക, പുരാവസ്തു വകുപ്പ് വിഷയത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കാകതീയ ചക്രവർത്തിയായ ഗണപതിദേവനുമായി ബന്ധപ്പെട്ട അപൂർവ ഏഴ് വരികളുള്ള തെലുങ്ക് ലിഖിതം ഈ ക്ഷേത്രത്തിലുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു. കാകതീയ കാലഘട്ടവുമായി ബന്ധപ്പെട്ട പുരാതന ടാങ്കുകളും കോട്ടമതിലുകളും കൊണ്ട് ചുറ്റപ്പെട്ട ചരിത്രപ്രസിദ്ധമായ “കോട്ട കട്ട” മൺ കോട്ട മേഖലയുടെ ഭാഗമായിരുന്നു ഈ സ്ഥലം എന്ന് നാട്ടുകാർ പറയുന്നു. ഏകദേശം 16 ഏക്കർ ഭൂമി ക്ഷേത്ര സ്വത്തായി അടയാളപ്പെടുത്തിയിട്ടുണ്ട്.
















