Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം:തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് പന്തയം വച്ച് പരാജയപ്പെട്ട സി.പി.എം അനുഭാവിയായ ക്ഷീരകര്‍ഷകന്‍ തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി.എല്‍.ഡി.എഫിന് തുടര്‍ഭരണം നഷ്ടമായാല്‍ പശുവിനെ നല്‍കാമെന്നായിരുന്നു പന്തയം വച്ചത്.നിറമരുതൂര്‍ പത്തമ്പാട് സ്വദേശിയായ കെ. മഹേഷ് ,വെട്ടം പഞ്ചായത്തിലെ കാനൂര്‍ സ്വദേശി കുന്നത്ത് മുസ്തഫയുമായാണ് പന്തയം വച്ചത്.

ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ-വികസന പദ്ധതികള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു മഹേഷ്. അങ്ങനെ തുടര്‍ഭരണം ഉണ്ടാകുമെന്നും കരുതി. ഇങ്ങനെ ഉണ്ടായില്ലെങ്കില്‍ തന്റെ അഞ്ച് കറവപ്പശുക്കളില്‍ ഏതെങ്കിലും ഒന്ന് മുസ്തഫക്ക് നല്‍കാമെന്നും പറഞ്ഞു. യു.ഡി.എഫിന് ഭരണം ലച്ചില്ലെങ്കില്‍ താനും തന്റെ പശുവിനെ നല്‍കാമെന്ന് മുസ്തഫയും പന്തയം വച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മഹേഷ് വാക്ക് പാലിക്കാന്‍ തയാറായി മുസ്തഫയെ ഫോണില്‍ വിളിച്ച് പശുവിനെ നല്‍കുമെന്ന് അറിയിച്ചു.

തുടര്‍ന്ന് മഹേഷിന്റെ വീട്ടിലെത്തിയ മുസ്തഫയെ തൊഴുത്തിലേക്ക് കൊണ്ടുപോയി അവിടെനിന്നുള്ള പശുക്കളില്‍ ഒന്നിനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. നാലു വയസുള്ള കറവപ്പശുവിനെയാണ് മുസ്തഫ തിരഞ്ഞെടുത്തത്. ഏകദേശം 65,000 രൂപ വിലവരുന്ന പശു ദിവസം രണ്ടു നേരമായി 16 ലിറ്റര്‍ വരെ പാല്‍ നല്‍കുന്നതാണെന്ന് മഹേഷ് അറിയിച്ചു. ലഭിച്ച പശുവിനെ തന്റെ ഫാമില്‍ വളര്‍ത്തുമെന്ന് മുസ്തഫ പറഞ്ഞു.

 

Recent Posts