കണ്ണൂര്‍: സിപിഎം കൊടും കോട്ടയായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ മുൾമുനയിൽ നിർത്തി ആറു റൗണ്ടിൽ പിന്നിലാക്കിയ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി അഡ്വ. വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി. ഇതോടെ, പിണറായി വിജയിച്ച വിധി വന്നതിന് പിന്നാലെ അബ്ദുള്‍ റഷീദിന് പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി.സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതു വച്ചേരിയിലെ വീടിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സി.പി.എം പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന എട്ടു ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും വോട്ടു നേടാന്‍ അബ്ദുള്‍ റഷീദിന് കഴിഞ്ഞിരുന്നു. അഞ്ചാം റൗണ്ട് മുതല്‍ ആയിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിട്ടു നിന്ന അബ്ദുള്‍ റഷീദ് മുഖ്യമന്ത്രിക്കെതിരെ അട്ടിമറി വിജയം നേടുമെന്ന പ്രതീതിയുണ്ടാക്കി.
കടമ്പൂര്‍ , മുഴപ്പിലങ്ങാട് പഞ്ചായത്തുകളില്‍ ബലാബലം നിന്നപ്പോള്‍ എകെജിയുടെ നാടായ പെരളശേരിയാണ് പിണറായിയുടെ ലീഡ് വര്‍ദ്ധിപ്പിച്ചത്. 2021ല്‍ തളിപറമ്പ് മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദനെതിരെ മത്സരിച്ചപ്പോഴും അബ്ദുള്‍ റഷീദ് ഇതിന് സമാനമായ മിന്നും പ്രകടനം കാഴ്‌ച്ചവെച്ചിരുന്നു.
















