
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ചാം റൗണ്ട് പിന്നിടുമ്പോൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ അട്ടിമറി സൂചനകൾ. തുടർച്ചയായ അഞ്ചാം റൗണ്ടിലും സ്റ്റാലിൻ പിന്നിലായതോടെ ഡിഎംകെ ക്യാമ്പുകൾ കടുത്ത ആശങ്കയിലായിരിക്കുകയാണ്. നടൻ വിജയിന്റെ തമിഴക വെട്രി കഴകം സംസ്ഥാനത്തുടനീളം കനത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്.ഡിഎംകെയുടെ ഏറ്റവും സുരക്ഷിതമായ മണ്ഡലമായി കരുതപ്പെട്ടിരുന്ന കൊളത്തൂരിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഞ്ചാം റൗണ്ടിലും പിന്നിലായി തുടരുന്നത് രാഷ്‌ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു.
ഇവിടെ ടിവികെ സ്ഥാനാർത്ഥിയാണ് മുന്നേറ്റം നടത്തുന്നത്.കന്നിപ്പോരാട്ടത്തിൽ തന്നെ 100 സീറ്റുകൾ എന്ന കടമ്പ കടന്ന വിജയിന്റെ പാർട്ടി പല മണ്ഡലങ്ങളിലും ദ്രാവിഡ കക്ഷികളെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുകയാണ്. ചെന്നൈയുൾപ്പെടെയുള്ള നഗരങ്ങളിൽ ടിവികെ പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഡിഎംകെ, എഐഎഡിഎംകെ കേന്ദ്രങ്ങളിൽ നിശബ്ദത പടരുന്ന കാഴ്ചയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദൃശ്യമാകുന്നത്.തമിഴ്‌നാട് രാഷ്‌ട്രീയ ചരിത്രത്തിൽ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് കൊളത്തൂരിൽ സംഭവിക്കുന്നത്.
വരും മണിക്കൂറുകളിൽ ലീഡ് നിലകളിൽ മാറ്റമുണ്ടാകുമോ അതോ വിജയിന്റെ പാർട്ടി ഭരണത്തിലേക്ക് നീങ്ങുമോ എന്നാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്. കട്ടിങ് സൗത്തും സനാതന ധർമത്തിനെതിരെയുള്ള അധിക്ഷേപവും, ഹിന്ദി ഭാഷാ വിരോധവുമെല്ലാം സ്റ്റാലിന് എതിരായി.സിനിമയിലെ താരപദവിക്കപ്പുറം മാറ്റം ആഗ്രഹിക്കുന്ന പുതിയ വോട്ടർമാരുടെ വലിയ പിന്തുണ വിജയ്‌ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.