‘കറുപ്പ്’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിനെ ആദരിച്ച് തെന്നിന്ത്യൻ താരം സൂര്യ ശിവകുമാർ . ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തെയും ഇച്ഛാശക്തിയെയും പ്രശംസിച്ച് സൂര്യ നടത്തിയ പ്രസംഗം ഇതിനോടകം വൈറലായിക്കഴിഞ്ഞു. താൻ ദേശീയ പുരസ്‌കാരം വാങ്ങിയ സമയത്ത് തന്നെ പുരസ്‌കാരം പങ്കിട്ട വ്യക്തിയാണ് ഇന്ദ്രൻസെന്ന് ഓർമിപ്പിച്ച സൂര്യ, ഇന്ദ്രൻസിന്റെ കരിയറിലെ മാറ്റങ്ങൾ തന്നെ അദ്ഭുതപ്പെടുത്താറുണ്ടെന്നും വ്യക്തമാക്കി. ഒരുകാലത്ത് ബോഡി ഷെയ്‌മിങ്ങിലൂടെ മാത്രം സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന ഒരാൾ പിന്നീട് അവിശ്വസനീയമായ രീതിയിൽ തന്റെ തന്റെ കഥാപാത്രങ്ങളെ മാറ്റിയെടുത്തത് വലിയ പാഠമാണെന്നും സൂര്യ പറഞ്ഞു.
നാലാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇന്ദ്രൻസ് അടുത്തിടെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതിയതിനെ സൂര്യ ഏറെ പ്രശംസയോടെയാണ് സംസാരിച്ചത്. പഠനത്തിനും സ്വപ്നങ്ങൾക്കും പ്രായം ഒരു തടസ്സമല്ല എന്നതിന് ഇന്ദ്രൻസാണ് ഏറ്റവും വലിയ ഉദാഹരണമെന്ന് സൂര്യ പറയുന്നു.
‘ഇന്ദ്രൻസ് സാറിനോട് ഞാൻ നന്ദി പറയേണ്ടതുണ്ട്.. ഞാൻ നാഷ്നൽ അവാർഡ് വാങ്ങിയപ്പോൾ അദ്ദേഹവും വാങ്ങിയിരുന്നു, അദ്ദേഹത്തിന്റെ കരിയർ നോക്കുമ്പോൾ എനിക്ക് ആശ്ചര്യം തോന്നാറുണ്ട്. കാരണം ഒരു സമയത്ത് ബോഡി ഷെയ്‌മിങ് ആണ് അദ്ദേഹത്തെ വച്ച് സിനിമകളിൽ ചെയ്തിരുന്നത്, പക്ഷേ ഒറ്റയടിക്ക് അദ്ദേഹം കഥാപാത്രങ്ങളെ മാറ്റി. ഇപ്പോൾ യൂട്യൂബ് എടുത്താൽ ഇന്ദ്രൻസ് മൂവീസ് എന്ന് തിരഞ്ഞു നോക്കിയാൽ ഓരോ പടത്തിലും ഓരോ രീതിയിൽ വരുന്ന ഇന്ദ്രൻസ് സാറിനെ കാണാൻ പറ്റും, ഒരേ ആളാണ് എല്ലാത്തിലും ഉള്ളതെന്ന് അദ്ദേഹത്തെ നേരിൽ കണ്ടാൽ നമ്മൾ വിശ്വസിക്കില്ല!
ഒരു തുന്നൽക്കാരൻ ആയും കോസ്റ്റ്യൂമർ ആയും ഒക്കെ ആരംഭിച്ചിട്ട് ചെറിയ ചെറിയ റോളുകൾ ചെയ്ത ആൾ ഇപ്പോൾ നാഷ്നൽ അവാർഡ് വാങ്ങിയ ഒരു ഹീറോ ആയിരിക്കുകയാണ്, അദ്ദേഹം നാലാം ക്ലാസ്സ് വരെയേ പഠിച്ചിട്ടുള്ളു. പക്ഷേ ഇപ്പോൾ തിരികെ പോയി ഏഴാം ക്ലാസ്സിന്റെ എക്സാം എഴുതിയിരിക്കുകയാണ്. സ്വപ്നങ്ങൾക്ക് പ്രായപരിധി ഇല്ല എന്നുള്ളതിന്റെ ഉദാഹരണമാണ് ഇന്ദ്രൻസ് സർ.’’ സൂര്യ പറഞ്ഞു
















