കോട്ടയം: ക്ഷീര കര്‍ഷകരുടെ നാളുകളായുള്ള ആവശ്യങ്ങള്‍ക്കൊടുവില്‍ പാല്‍ വിലയില്‍ നാല് രൂപയുടെ വര്‍ധന വരുത്താന്‍ മില്‍മ തീരുമാനിച്ചിരിക്കുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം. ഇതിനിടെ പശുവളര്‍ത്തലുമായി ബന്ധപ്പെട്ടുള്ള ചെലവുകള്‍ എത്രയോ വര്‍ധിച്ചു. അതിനൊരു പരിഹാരത്തിനോ ഈ രംഗത്തുനിന്നു വിട്ടുപോയവരെ മടക്കി കൊണ്ടുവരാനുള്ള സാധ്യതയ്‌ക്കോ ഈ വര്‍ധന പര്യാപ്തമല്ല. കര്‍ഷക ക്ഷേമം കണക്കിലെടുത്താണ് വര്‍ധനയെന്നാണ് മില്‍മയുടെ അവകാശവാദം. പക്ഷേ, കര്‍ഷകന് എന്തു നേട്ടമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.
ക്ഷീര കര്‍ഷകര്‍ മുഖ്യമായും ആവശ്യപ്പെടുന്നത് പാല്‍ വില വര്‍ധനവിനെക്കാള്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവാണ്. അതാണ് ഈ മേഖലയെ നിലനില്‍പിനു സഹായിക്കുന്നത്. പക്ഷേ, അത് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരോ, മില്‍മയോ താത്പര്യം കാണിക്കുന്നില്ല. പകരം ഓരോ കാലയളവില്‍ പാലിന്റെ വിലയില്‍ നിശ്ചിത വര്‍ധന വരുത്തുകയെന്ന ശൈലിയാണ് തുടരുന്നത്. ഇതുകൊണ്ടു കര്‍ഷകന് നേട്ടമില്ല, ജനങ്ങളുടെ മേല്‍ അമിത ഭാരമായി മാറുകയും ചെയ്യും. വില വര്‍ധനയുടെ നേട്ടം കൊയ്യുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നു കുറഞ്ഞ വിലയ്‌ക്ക് പാലെത്തിക്കുന്ന സ്വകാര്യ ഡയറികളായിരിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.
സംസ്ഥാനത്തെ മുഖ്യ പാല്‍ സംഭരണ വിതരണ ഏജന്‍സിയായ മില്‍മ ഫെഡറേഷന് മൂന്ന് മേഖലാ യൂണിയനുകളാണുള്ളത്. ഈ യൂണിയനുകള്‍ക്ക് പാല്‍ വില വര്‍ധന സംബന്ധിച്ചു വ്യത്യസ്ത നിലപാടാണുള്ളത്. മധ്യ കേരളത്തിലെ ജില്ലകള്‍ ഉള്‍പ്പെട്ട എറണാകുളം യൂണിയന്‍ പാല്‍ വിലയില്‍ 10 രൂപയുടെ വര്‍ധന ആവശ്യപ്പെട്ടപ്പോള്‍ ഉത്പാദന ചെലവിനനുസരിച്ച് വില വര്‍ധിപ്പിക്കണമെന്ന നിലപാടാണ് തെക്കന്‍ ജില്ലകള്‍ ഉള്‍പ്പെട്ട തിരുവനന്തപുരം യൂണിയന്‍ സ്വീകരിച്ചത്. എന്നാല്‍ ഉത്തര കേരളത്തിലെ യൂണിയന്‍ വില വര്‍ധനയുടെ ആവശ്യമില്ലെന്ന നിലപാടിലാണ്. ക്ഷീര കര്‍ഷകക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്നും ക്ഷീര മേഖലയുടെ പരിപോഷണമാണ് ലക്ഷ്യമെന്നും അവകാശപ്പെടുന്ന മില്‍മ ഫെഡറേഷനിലെ യൂണിയനുകള്‍ക്കു പോലും കര്‍ഷകരുടെ കാര്യത്തില്‍ ഏകാഭിപ്രായമില്ലാത്തിടത്ത്, ഒടുവില്‍ ഒരു സമിതിയെ നിയോഗിച്ച് അവരുടെ അഭിപ്രായ പ്രകാരമാണ് ഇപ്പോള്‍ വില വര്‍ധന വരുത്തുന്നത്. അതാകട്ടെ ഉത്പാദന ചെലവുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ തുച്ഛവുമാണ്. ഇവിടെയാണ് കര്‍ഷകര്‍ ചോദിക്കുന്നത്, ഈ വില വര്‍ധന കൊണ്ട് തങ്ങള്‍ക്ക് എന്തു നേട്ടമെന്ന്.
വര്‍ധിപ്പിക്കുന്ന തുകയുടെ 80 ശതമാനവും കര്‍ഷകനെന്നാണ് പറയുന്നത്. അങ്ങനെ നോക്കിയാല്‍ ശരാശരി 10 ലിറ്റര്‍ പാല്‍ ക്ഷീര സംഘങ്ങളിലെത്തിക്കുന്ന കര്‍ഷകന് അധികമായി ലഭിക്കുക ശരാശരി 35 രൂപയില്‍ താഴെ മാത്രമായിരിക്കും. നിലവില്‍ സംഘങ്ങളിലെത്തിക്കുന്ന പാലിന് കര്‍ഷകന് ലഭിക്കുന്നത് ശരാശരി 45-48 രൂപയാണ്. കാലിത്തീറ്റ വിലയാണ് കര്‍ഷകന്റെ നടുവൊടിക്കുന്നത്. ഇനി പാല്‍ വില വര്‍ധിപ്പിച്ചെന്ന പേരില്‍ വീണ്ടും വര്‍ധന ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മുമ്പൊക്കെ പശുവിനെ വളര്‍ത്താന്‍ പിണ്ണാക്ക്, പരുത്തിക്കുരു, ഗോതമ്പു തവിട് തുടങ്ങിയവ വില കൊടുത്ത് വാങ്ങിയാല്‍ മതിയായിരുന്നു. ഇന്നിപ്പോള്‍ വൈക്കോലിന് പുറമേ പുല്ലും വില കൊടുത്തു വാങ്ങണം. കൂടുതല്‍ പാല്‍ ലഭിക്കുന്നതിന് സമീകൃത കാലിത്തീറ്റ തന്നെ നല്‍കണം, അതിനാണെങ്കില്‍ വലിയ വില നല്കണം. 1550 മുതല്‍ 1600 രുപ വരെയാണ് കാലിത്തീറ്റയുടെ വില. ഇതിന് പുറമേ തൊഴിലാളികളുടെ കൂലി വര്‍ധന, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്കു പരിഹാരം കണ്ടെത്താനുള്ള ചെലവ് തുടങ്ങി പശുപരിപാലനം താങ്ങാനാവുന്നതിനപ്പുറമാണ്.
















