തിരുവനന്തപുരം: തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജമാണെന്ന് മേയർ വി. വി രാജേഷ്. കുടിവെള്ള പ്രശ്നം നഗരസഭ കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്. ഓരോ വാർഡിനും ഓരോ ടാങ്കറുകൾ നൽകിയിട്ടുണ്ടെന്നും നഗരസഭ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും മേയർ വ്യക്തമാക്കി. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി നൂറ് ലോഡ് മാലിന്യം നിക്കിയെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷന്റെ കീഴിലെ വാട്ടർ കിയോസ്ക്കുകൾ പ്രവർത്തന രഹിതമെന്ന് മുൻമേയർ പലതും പറയുന്നു. വസ്തുത മറ്റൊന്നാണ്. ഓരോന്നും സ്ഥാപിച്ച് മാസങ്ങൾ കഴിയുമ്പോൾ തകർന്നെങ്കിൽ അത് ആരുടെ തെറ്റാണ്. ലക്ഷങ്ങൾ മുടക്കി നിർമിച്ച കിയോസ്‌ക്കുകൾ, ഷീ ടോയ്ലറ്റ് എന്നിവ നിർമിച്ച് മാസങ്ങൾക് ഉള്ളിൽ തന്നെ പ്രവർത്തന രഹിതമായി. ഇതൊക്കെ ആരൊക്കയാണ് ചെയ്തത് എന്ന് അറിയാമല്ലോ. മാതൃക പെരുമാറ്റച്ചട്ടം മാറിയാൽ ഉടനെ ഈ ഭരണ സമിതി അതൊക്കെ പ്രവർത്തനസജ്ജമാക്കും.
വെള്ളക്കെട്ട് ഉണ്ടാകില്ല എന്ന് പറഞ്ഞ് നിർമിച്ച പല സ്മാർട്ട് റോഡുകളിലും ഇപ്പോൾ വെള്ളകെട്ടാണ്. ബിൽ ഒപ്പിട്ടുകൊണ്ട് പോയാൽ മാത്രം പോരല്ലോ. പല കരാറുകളും നൽകിയിരിക്കുന്നത് 10 വർഷത്തേക്ക്. മഴക്കാലപൂർവ ശുചീകരണം,100 ലോഡിൽ കൂടുതൽ മാലിന്യങ്ങൾ ഇതിനോടകം മാറ്റി. മാറ്റിയ മാലിന്യങ്ങൾ റോഡിൽ കോരി വച്ചിട്ടില്ല. ആമയിഴഞ്ചൻ തോട്ടിൽ റെയിൽവേയുടെ കൈവശമുള്ള ജോയ് വീണ സ്ഥലത്ത് ഉൾപ്പടെയുള്ള മാലിന്യങ്ങൾ മാറ്റിയിട്ടുണ്ടെന്നും വി വി രാജേഷ് കൂട്ടിച്ചേർത്തു.
45 വർഷം നഗരസഭ ഭരിച്ച സിപിഎമ്മാണ് മൂന്ന് മാസം മാത്രമായ ഈ ഭരണസമിതിയെ വിമർശിക്കുന്നത്. വ്യാജ പ്രചാരണങ്ങൾ മന്ത്രി വി ശിവൻകുട്ടിയും വി കെ പ്രശാന്തും അവസാനിപ്പിക്കണം. വിളപ്പിൽശാലയ്‌ക്ക് പകരം എന്ത് സംവിധാനം ആണ് പ്രശാന്ത് ഒരുക്കിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. എങ്ങനെ ഭരിക്കണം എന്ന് ആരും പഠിപ്പിക്കേണ്ട. ഞങ്ങൾക്ക് നിർദ്ദേശം തരാൻ ആളുണ്ടെന്നും വി വി രാജേഷ് പറഞ്ഞു.
















