
ശാസ്താംകോട്ട: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. ശൂരനാട് വടക്ക് ആനയടി സ്വദേശിയായ അവിനാഷ് സുരേന്ദ്രൻ (29) ആണ് പിടിയിലായത്. അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ് ഇയാൾ. സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ 15 പവൻ സ്വർണാഭരണങ്ങൾ നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. കഴിഞ്ഞ കുറേനാളുകളായി ഇയാൾ ജോലിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
പെൺകുട്ടി പ്രായപൂർത്തിയാകും മുൻപെടുത്ത ചിത്രങ്ങൾ പെൺകുട്ടിയുടെ മാതാവിന്റെ ഫോണിൽ നിന്നാണ് അവിനാഷ് തന്റെ ഫോണിലേക്കു പകർത്തിയത്. പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് തയാറാക്കി, ഇവ പ്രചരിപ്പിച്ച ശേഷം ഈ ചിത്രങ്ങൾ മാതാവിന്റെ ഫോണിലേക്കും വാട്സാപ്പിലൂടെ അയച്ചു. ചിത്രങ്ങൾ അജ്ഞാതൻ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയെന്നും താൻ ഇവരോട് സംസാരിച്ചതായും 15 പവൻ സ്വർണാഭരണങ്ങൾ നൽകിയാൽ ഇതു തടയാൻ കഴിയുമെന്നും അല്ലാത്തപക്ഷം നഗ്നചിത്രങ്ങൾ അടക്കം പുറത്തു വരുമെന്നും അവിനാഷ് പെൺകുട്ടിയുടെ കുടുംബത്തോടു പറഞ്ഞു.
സംശയം തോന്നിയ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതെത്തുടർന്നു പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുത്തു. ജോലിയിൽ നിന്ന് ഏറെനാളായി വിട്ടുനിൽക്കുന്ന അവിനാഷിനെ പൊലീസ് സേനയിൽ നിന്നു നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.