
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ രൂക്ഷമായ താക്കീതുമായി ഐപിഎസ് ഓഫീസറും എൻകൗണ്ടർ സ്പെഷ്യലിസ്റ്റുമായ അജയ് പാൽ ശർമ്മ.
തിരഞ്ഞെടുപ്പ് നിരീക്ഷകനായി ബംഗാളിലെത്തിയ അജയ് പാൽ ശർമ്മ, വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന്റെ വീട്ടിലെത്തി നേരിട്ട് മുന്നറിയിപ്പ് നൽകിയത്.
ഫാൽട്ട മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർത്ഥിയായ ജഹാംഗീർ ഖാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന ഗ്രാമവാസികളുടെ പരാതിയെത്തുടർന്നാണ് ശർമ്മ സ്ഥലത്തെത്തിയത്. ആദ്യം ജഹാംഗീറിന്റെ വീട് കണ്ടെത്താൻ പ്രാദേശിക പോലീസിന്റെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടായില്ലെങ്കിലും പിന്നീട് നടത്തിയ തിരച്ചിലിൽ ശർമ്മ വീട് കണ്ടെത്തുകയായിരുന്നു.
ജഹാംഗീർ ഖാൻ ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് അവിടെയുണ്ടായിരുന്ന ബന്ധുക്കളോടാണ് ശർമ്മ തന്റെ കർശന നിലപാട് വ്യക്തമാക്കിയത്. “അവൻ ഇത് കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ജനങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതികൾ വന്നാൽ ഞങ്ങൾ അത് കൃത്യമായി കൈകാര്യം ചെയ്യും. ആരെങ്കിലും വോട്ടർമാരെ ഉപദ്രവിക്കാനോ ക്രമക്കേടുകൾ കാണിക്കാനോ ശ്രമിച്ചാൽ കർശന നടപടി ഉണ്ടാകും,” ശർമ്മ പറഞ്ഞു.
ജഹാംഗീറിന്റെ ആളുകൾ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതികൾ ആവർത്തിച്ചു വരികയാണെന്നും ഇനി ഇത്തരം കാര്യങ്ങൾ തുടരുകയാണെങ്കിൽ അത് ഗൗരവമായി കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജഹാംഗീർ ഖാന്റെ വീട്ടിൽ പശ്ചിമ ബംഗാൾ പോലീസിലെ 14 ഉദ്യോഗസ്ഥരെ വിന്യസിച്ചതായും ശർമ്മ കണ്ടെത്തി. തുടർന്ന് എസ്പിയുമായി ബന്ധപ്പെട്ടപ്പോൾ ജഹാംഗീറിന് വൈ-കാറ്റഗറി (Y-category) സുരക്ഷയാണെന്നും 10 പേരെയാണ് അനുവദിച്ചിട്ടുള്ളതെന്നും വിവരം ലഭിച്ചു. അനുവദിച്ചതിലും കൂടുതൽ പോലീസുകാരെ വിന്യസിച്ചതിൽ വിശദീകരണം തേടി ശർമ്മ നോട്ടീസ് അയച്ചു.