ദീദി പണ്ടേ ആള്‍ അരഗന്റ് ആണ്. പോരാളി എന്നൊക്കെയാണ് ചില ബംഗാളികള്‍ പറയുന്നതെങ്കിലും വഴക്കാളി എന്ന വാക്കാണ് കൂടുതല്‍ ചേരുക. ഇപ്പോഴിതാ ഒരു മമതയുമില്ലാതെ, തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ കലിപ്പു മൊത്തം തെരഞ്ഞെടുപ്പു കമ്മിഷന്റെ നെഞ്ചത്തു തീര്‍ക്കുകയാണ് ദീദി.
ബംഗ്ലാദേശില്‍ നിന്നു പതിറ്റാണ്ടുകളായി നുഴഞ്ഞു കയറിയവര്‍ക്കെല്ലാം ദീദിയുടെ തൃണമൂല ഖാന്‍ഗ്രാസ് സര്‍ക്കാര്‍ റേഷന്‍കാര്‍ഡ് നല്‍കി. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരും ചാര്‍ത്തിക്കൊടുത്തു. അവരില്‍ തണ്ടും തടിയും ഉള്ളവരെ പാര്‍ട്ടി ഗുണ്ടകളാക്കി. തിരുവായ്‌ക്ക് എതിര്‍വാ ഉരിയാടിയവരെയെല്ലാം പൊടിച്ചു പപ്പടപ്പരുവമാക്കി. പെണ്ണൊരുത്തി ഭരിച്ചിട്ടും പെണ്ണുങ്ങള്‍ക്കു വഴിനടക്കാനാവാത്ത വിധം ബംഗാളില്‍ ക്രമസമാധാനത്തിന്റെ രൂപം മാറ്റി. മൂന്നു തെരഞ്ഞെടുപ്പുകളില്‍ തുടര്‍ഭരണമുറപ്പാക്കിയതോടെ മരണംവരെയും ബംഗാള്‍ ബീഗമായി തുടരാമെന്നു ദീദി കരുതി. ഇസ്ലാമിക ചരിത്രത്തില്‍ ബിരുദാനന്തരബിരുദമുള്ള തന്നെ വംഗദേശത്തെ ന്യൂനപക്ഷങ്ങള്‍ ഒരിക്കലും കൈവിടില്ലെന്ന ഉറച്ച വിശ്വാസമായിരുന്നു ഈ അതിമോഹത്തിന്റെ ആകെ മൂലധനം. പോരെങ്കില്‍ 2007ല്‍ നേരിട്ടു നയിച്ച സിംഗൂര്‍, നന്ദിഗ്രാം സമരങ്ങളില്‍ വീഴ്‌ത്തിയ കര്‍ഷക രക്തത്തിലൂടെ ചോരച്ചെങ്കൊടി പിഴുതെറിഞ്ഞതിന്റെ വിട്ടൊഴിയാത്ത ഭൂത(കാല)ാവേശവും.സ്വര്‍ണം കായ്‌ക്കും മരമാണെങ്കിലും പുരയ്‌ക്കു മേലേ ചാഞ്ഞെന്നാല്‍ കടയ്‌ക്കല്‍ വെച്ചു വെട്ടണം എന്നാണല്ലോ ചാണക്യ വചനം.
അതിര്‍ത്തി കടന്നെത്തുന്ന ബംഗ്ലാദേശി അതിതീവ്രവാദികളെ സുരക്ഷിതമടയില്‍ ചെല്ലും ചെലവും കൊടുത്തു പാര്‍പ്പിക്കുന്ന ദീദീരാജ്, ഭരതന്‍ ഭരിച്ച മഹാരാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണിയാണെന്നു ബോധ്യപ്പെട്ടതോടെ അഭിനവ ചാണക്യന്‍ അമിത്ഷാ തന്നെ നേരിട്ടിറങ്ങിയപ്പോള്‍ വംഗദേശത്തെ തൃണമൂല ഭരണത്തിന്റെ പതനം എഴുതപ്പെട്ടു. ഇതു മനസ്സിലാക്കിയാണ് കൊല്‍ക്കത്ത ജോഗേഷ് ചന്ദ്ര ചൗധരി കോളേജില്‍ നിന്നു പണ്ടു പഠിച്ചുപാസായ നിയമബിരുദത്തിന്റെ ബലത്തില്‍ കറുത്ത ഗൗണിട്ട് രാജ്യത്തെ പരമോന്നത കോടതിയില്‍ എസ്‌ഐആറിനെതിരെ വാദിക്കാന്‍ ദീദി പാഞ്ഞു കയറിയത്. പാച്ചിലൊക്കൊ പാര്‍ട്ടിക്കാര്‍ക്കിടയില്‍ മതിയെന്നു പറഞ്ഞ് കോടതി, എസ്‌ഐആറിനും ഇ.സിക്കും അനുകൂല ഉത്തരവിട്ടതോടെ വെളിവും വെള്ളിയാഴ്ചയുമില്ലാത്ത ദീദിക്കു ശനി തുടങ്ങി.
വോട്ടെടുപ്പിനു മുമ്പ് കേന്ദ്രസേന വംഗദേശത്ത് എത്തിയപ്പോള്‍ ദീദിയുടെ ഗുണ്ടകള്‍ക്കു മുട്ടിടിച്ചു. അതിസാഹസത്തിനിറങ്ങിയ ഇരട്ടച്ചങ്കന്‍ന്മാര്‍ക്ക് കേന്ദ്രസേന കണക്കിനു കൊടുത്തതോടെ തെരഞ്ഞെടുപ്പു താരതമ്യേന സമാധാനപരമായി നടന്നു. വോട്ട് എണ്ണിയതോടെ തിങ്കളാഴ്ച നല്ലദിവസമെന്ന് ബംഗാളികള്‍ ഒന്നടങ്കം പറഞ്ഞു, അവര്‍ ആശ്വാസനിശ്വാസമുതിര്‍ത്തു. അപ്പോഴാണ് ആയമ്മയ്‌ക്കുള്ളില്‍ വെള്ളിടി വെട്ടിയത്. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടും ഇലക്ഷനില്‍ തോറ്റാല്‍ ഇവിഎമ്മിനോടും ഇലക്ഷന്‍ കമ്മിഷനോടും എന്നാണല്ലോ. വോട്ടെണ്ണിത്തീരുംമുമ്പ് ദീദി പതിവു ചവിട്ടുനാടകത്തിന്റെ ചുവടുവെച്ച് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കുതിച്ചെത്തിയെങ്കിലും പല്ലിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിച്ചില്ല. ഇപ്പോഴിതാ, അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മുമ്പൊരിക്കല്‍ തോറ്റ ട്രംപുരാനെപ്പോലെ, ജനവിധി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കില്ലെന്നും ഔദ്യോഗിക വസതിയൊഴിയില്ലെന്നും ആക്രോശിക്കുകയാണ് ആയമ്മ.
പോരെങ്കില്‍ ഇക്കാര്യത്തില്‍ ദീദിക്ക് ഇന്ദിരാ പ്രിയദര്‍ശിനിയുടെ മുന്‍മാതൃകയുമുണ്ടല്ലോ. തെരഞ്ഞെടുപ്പിലും കോടതിയിലും തോറ്റാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് വകുപ്പില്ലാത്തതു നന്നായി. അല്ലെങ്കില്‍ മമത അതും ചെയ്തേനേ. ട്രംപുരാന്റെ കൂലിപ്പട പണ്ട് കാപ്പിറ്റോള്‍ ഹില്‍സില്‍ നടത്തിയ താണ്ഡവത്തിന്റെ തനിയാവര്‍ത്തനം ബംഗാള്‍ ഭവനില്‍ ആടാന്‍ ആണ് ആയമ്മയുടെ ഭാവമെന്നു തോന്നുന്നു. അങ്ങനെയെങ്കില്‍ വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയേണ്ടൂ. അധികാരപദവി അന്തസ്സായി ഒഴിഞ്ഞില്ലെങ്കില്‍ ഒഴിപ്പിക്കാന്‍ ഭരണഘടനയില്‍ വകുപ്പുണ്ടെന്നകാര്യം, സുപ്രീംകോടതിയില്‍ വാദിച്ചു തോറ്റ ദീദി വക്കീലിന് അറിയാതിരിക്കുമോ? അല്ലെങ്കിലും ചില അറിയാത്ത പിള്ളകള്‍ ചൊറിയുമ്പോഴേ അറിയൂ. അതറിയാന്‍ അധികം വൈകില്ലെന്നും കരുതാം.
വാല്‍മുറി
കേരളത്തിലും തമിഴ്‌നാട്ടിലും ഇവിഎം 916 കാരറ്റ്. ബംഗാളിലും ആസാമിലും വെറും പൂശ് എന്നൊരു ചേട്ടന്‍. രാഗാ എന്ന വോട്ടുചോരിച്ചേട്ടനെ ചുമ്മാതല്ല ജനം പപ്പൂ എന്ന് ഓമനിച്ചു വിളിക്കുന്നത്. ദീദിക്കും രാഗായ്‌ക്കും രോഗം ഒന്നാണ്; അധികാരഭ്രാന്ത്. അല്ലാതെന്ത്?
















