ജീവിതത്തിന്റെ സമസ്ത മേഖലകളിലും രഘു റായിയുടെ ക്യാമറക്കണ്ണുകള്‍ പതിഞ്ഞിരുന്നു. ഉന്നത വ്യക്തികള്‍ മുതല്‍ ചേരിനിവാസികളുടെ വരെ അത്യപൂര്‍വ്വമായ ആംഗിളുകളില്‍ എടുത്ത ചിത്രങ്ങളാണ് അദ്ദേഹത്തിന് ഭാരതത്തിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫറെന്ന പദവി നേടിക്കൊടുത്തത്. രാജ്യത്തെ ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍ ആഗോള പ്രശസ്തി നേടിയ മറ്റ് ഫോട്ടോഗ്രാഫര്‍മാരുണ്ടോ എന്നത് സംശയമാണ്. രഘുറായി ചിത്രങ്ങളുടെ സൗന്ദര്യപൂര്‍ണത ഞാന്‍ കണ്ടത് അദ്ദേഹത്തിന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലാണ്. കറുപ്പും വെളുപ്പും, നിഴലും വെളിച്ചവും സ്വതസിദ്ധമായ രീതിയില്‍ ഫ്രെയ്‌മുകളില്‍ ഒരുക്കുന്നതിനുള്ള സവിശേഷമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
1990 കളുടെ തുടക്കത്തില്‍ എട്ട് വര്‍ഷത്തോളം ദല്‍ഹിയില്‍ അദ്ദേഹത്തിനൊപ്പം ചിത്രങ്ങളെടുക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഞാന്‍ മനോരമയുടെ ഫോട്ടോഗ്രാഫറായി ദല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലം. അന്നദ്ദേഹം സണ്‍ഡെ മാഗസിനു വേണ്ടിയും ഇന്ത്യ ടുഡെക്ക് വേണ്ടിയും പടങ്ങളെടുത്തിരുന്നു എന്നാണ് ഓര്‍മ്മ. ദല്‍ഹിയിലെ ചെറുതും വലുതുമായ മിക്ക പരിപാടികളിലും റായിയുടെ സാന്നിധ്യമുണ്ടായിരുന്നു. അതേസമയത്ത് തന്നെ അദ്ദേഹത്തിന്റെ മകന്‍ നിതിന്‍ റായിയും ഫോട്ടോ ജേര്‍ണലിസ്റ്റായി ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഐഎന്‍എസ് ബില്‍ഡിംഗില്‍ മനോരമയുടെ മുകളിലത്തെ നിലയിലായിരുന്നു സണ്‍ഡെയുടെ ഓഫീസ്. അതുകൊണ്ട് നിതിന്‍ റായിയെ മിക്ക ദിവസവും കാണും.
രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം ദല്‍ഹിയില്‍ അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട അവസരത്തില്‍ പൂര്‍ണസമയം രഘുറായി ചിത്രങ്ങളെടുക്കാനുണ്ടായിരുന്നു. അതിനു ശേഷം പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ആന്ധ്രയിലെ തിരുപ്പതിയില്‍ നടന്ന എഐസിസി സമ്മേളനത്തിലും അദ്ദേഹത്തോടൊപ്പം ചിത്രങ്ങളെടുക്കാന്‍ സാധിച്ചു. രാജസ്ഥാനിലെ പുഷ്‌കര്‍ മേളയുടെ ചിത്രങ്ങളെടുക്കാനും ഒരുമിച്ച് പ്രവര്‍ത്തിച്ചു.
ഭോപ്പാല്‍ ദുരന്തത്തിന്റെ ചിത്രം ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടു. സംഗീതജ്ഞന്‍ ഭീംസെന്‍ ജോഷിയുടെ പടം, ബോംബെ സബര്‍ബന്‍ ട്രെയിനില്‍ നിന്നിറങ്ങുന്ന ആള്‍ക്കൂട്ടത്തിന്റെ ചിത്രം, ഇന്ദിരാഗാന്ധിയുടെയും മദര്‍ തെരേസയുടെയും ദലൈ ലാമയുടെയും സവിശേഷ ആംഗിളുകളിലുള്ള ചിത്രങ്ങള്‍ തുടങ്ങി നിരവധി ഫോട്ടോഗ്രാഫുകള്‍ എടുത്തുപറയേണ്ടതുണ്ട്. എല്ലാവരും എടുക്കുന്ന ചിത്രങ്ങളായാലും അവ രഘു റായി എടുക്കുമ്പോള്‍ വ്യത്യസ്തത ഉണ്ടായിരുന്നു. ആരും കാണാത്ത പ്രത്യേക ആംഗിളുകളില്‍ നിന്ന് ചിത്രങ്ങളെടുക്കാന്‍ അദ്ദേഹത്തിന് സവിശേഷ സാമര്‍ത്ഥ്യമുണ്ടായിരുന്നു. അതുപോലെ ആളുകളെ പോസ് ചെയ്ത് ചിത്രങ്ങളെടുക്കുന്നതിലും അദ്ദേഹത്തിനുള്ള സാമര്‍ത്ഥ്യം മറ്റാര്‍ക്കുമില്ലാത്തതാണ്. നിക്കോണ്‍ ക്യാമറയാണ് കൂടുതലും ഉപയോഗിച്ച് കണ്ടിട്ടുള്ളത്. ഫോട്ടോഗ്രാഫിയില്‍ ഉണ്ടാകുന്ന സാങ്കേതികമായ പുരോഗതിക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അടുത്തകാലത്ത് കൊച്ചിയില്‍ വന്നപ്പോള്‍ എന്റെ കൈയിലുള്ള ഏറ്റവും ആധുനികമായ ക്യാമറ അദ്ദേഹം കൗതുകത്തോടെ നോക്കിയതും പരിശോധിച്ചതും ഓര്‍ക്കുന്നു. ഫോട്ടോഗ്രാഫി ഡിജിറ്റല്‍ യുഗത്തിലേക്ക് കടന്നപ്പോഴും കാലത്തിനനുസരിച്ച് മാറാന്‍ അദ്ദേഹം തയ്യാറായി.
വ്യത്യസ്ത കാറ്റഗറികളിലുള്ള മികച്ച ചിത്രങ്ങള്‍ എടുക്കാനുള്ള രഘു റായിയുടെ ശ്രദ്ധയും വൈദഗ്ധ്യവും എടുത്തുപറയേണ്ടതുണ്ട്. ഫ്ളാഷ് ഉപയോഗിക്കുന്നത് വളരെ കുറവായിരുന്നു. കഴിയുന്നതും സ്വാഭാവിക വെളിച്ചത്തിലാണ് ചിത്രങ്ങളെടുക്കുന്നത്. അദ്ദേഹം പടമെടുക്കുന്നത് മറ്റുള്ളവരാരും കാണാത്ത ആംഗിളുകളില്‍ നിന്നായിരുന്നു. സൗന്ദര്യത്തികവാര്‍ന്നതും കാണുന്നവരിലേക്ക് ഒരുപാട് ആശയങ്ങള്‍ പകരുന്നതുമായ ചിത്രങ്ങളായി അവ മാറി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഭാരതത്തിലെ മുന്‍നിര മാധ്യമ സ്ഥാപനങ്ങളെല്ലാം വാങ്ങുമായിരുന്നു. തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുസ്തകങ്ങള്‍ നിരന്തരം പ്രസിദ്ധീകരിക്കുന്നതിലും രഘു റായി ശ്രദ്ധ ചെലുത്തി. അത്തരത്തിലുള്ള അറുപതോളം പുസ്തകങ്ങള്‍ ഉണ്ട്.
ഭാരതത്തിലെ ഏറ്റവും പ്രഗത്ഭനായ ഫോട്ടോഗ്രാഫറായിട്ടും എല്ലാവരോടും എളിമയോടെ പെരുമാറുകയും മറ്റ് ഫോട്ടോഗ്രാഫര്‍മാരോട് സ്നേഹത്തോടെയും സൗഹൃദത്തോടെയും ഇടപെടുകയും ചെയ്യുന്നതും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. കേരളത്തോട് പ്രത്യേക താത്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. പല തവണ കേരളത്തില്‍ ചിത്രങ്ങളെടുക്കാനായി അദ്ദേഹമെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കേരളത്തിലെത്തിയത് മീഡിയ അക്കാദമിയുടെ പരിപാടിക്കു വേണ്ടിയായിരിക്കണം. രഘു റായിയുടെ ജ്യേഷ്ഠന്‍ എസ്. പോളും മികച്ച ഫോട്ടോഗ്രാഫറായിരുന്നു. അദ്ദേഹമാണ് രഘുറായിയെ ഈ രംഗത്തെത്തിച്ചത്. മകന്‍ നിതിന്‍ റായിയും അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായി. അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്ത സംഭവത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ചിലത് നിതിന്‍ റായിയുടേതാണ്. കാര്‍സേവകര്‍ക്കൊപ്പമെത്തിയാണ് നിതിന്‍ അന്ന് ചിത്രങ്ങളെടുത്തത്.











