തൃശൂര്‍: പഞ്ചവാദ്യത്തിന്റെ താള പ്രമാണങ്ങള്‍ കണക്ക് തെറ്റാതെ പെയ്തു നിറഞ്ഞപ്പോള്‍ ആസ്വാദകരുടെ മനം നിറഞ്ഞു. കോങ്ങാട് മധുവും സംഘവും ഇക്കുറിയും മഠത്തില്‍ വരവ് പഞ്ചവാദ്യം ഹൃദ്യമാക്കി. 150 ഓളം കലാകാരന്മാരാണ് തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് പഞ്ചവാദ്യ നിറവ് തീര്‍ത്തത്.
രാവിലെ ഏഴ് മണിയോടെ തിരുവമ്പാടി ഭഗവതി മഠത്തിലേക്കുള്ള പുറപ്പാട് ആരംഭിച്ചു. മൂന്നാനകളുടെ അകമ്പടിയോടെ നടപ്പാണ്ടി കൊട്ടിയായിരുന്നു മഠത്തിലേക്കുള്ള എഴുന്നള്ളത്ത്. തട്ടകക്കാര്‍ അനുഗമിച്ചു.
ബ്രഹ്‌മസ്വം മഠത്തിലെത്തി ഇറക്കി പൂജയ്‌ക്ക് ശേഷം പത്തരയോടെ എഴുന്നള്ളിപ്പ് തുടങ്ങി. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റി. കുട്ടംകുളങ്ങര അര്‍ജുനന്‍ വലത്തും പാമ്പാടി സുന്ദരന്‍ ഇടത്തും കൂട്ടുനിന്നു. ആചാര വെടികള്‍ മുഴങ്ങിയതോടെ പഞ്ചവാദ്യത്തിന് തിമില താളം ഉയര്‍ന്നു. ബ്രഹ്‌മസ്വംമഠത്തിന് മുന്നില്‍ ആയിരങ്ങളാണ് മഠത്തില്‍ വരവ് പഞ്ചവാദ്യം ആസ്വദിക്കാന്‍ തടിച്ചു കൂടിയത്. ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ടുനിന്ന താളപെരുക്കങ്ങള്‍ക്ക് ശേഷം ഇവിടെനിന്ന് സ്വരാജ് റൗണ്ടിലേക്ക് നീങ്ങി. ഇതോടെ ആനകളുടെ എണ്ണം അഞ്ചായി. നടുവിലാല്‍ പിന്നിട്ടപ്പോള്‍ അത് ഏഴായി.
രണ്ട് മണിയോടെ നായ്‌ക്കനാലില്‍ പഞ്ചവാദ്യത്തിന് കലാശം. അവിടെ പാണ്ടിമേളത്തിന് തുടക്കം. ആനകളുടെ എണ്ണം പതിനഞ്ചായി. ചെറുശ്ശേരി കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ നായ്‌ക്കനാലില്‍ നിന്ന് ശ്രീമൂല സ്ഥാനത്തേക്ക്. രണ്ടര മണിക്കൂറിലേറെ നീണ്ടുനിന്ന പാണ്ടിമേളം ശ്രീമൂല സ്ഥാനത്ത് കലാശിച്ചതോടെ തിരുവമ്പാടി ഭഗവതി തെക്കോട്ടിറക്കത്തിനായി വടക്കുംനാഥന്റെ മതിലകത്തേക്ക് കടന്നു.
















