തൃശൂര്‍: കുടമാറ്റത്തിന് സമയം 15 മിനിറ്റ് ആയി കുറച്ചിരുന്നുവെങ്കിലും ആവേശം തെല്ലും കുറഞ്ഞില്ല. പതിവുപോലെ തെക്കോട്ടിറക്കത്തിന്റെ സമയമായപ്പോഴേക്കും മൈതാനം നിറഞ്ഞ് ജനസാഗരമായിരുന്നു. തെക്കേഗോപുര നടവഴി ആദ്യം പുറത്തേക്ക് ഇറങ്ങിയത് പാറമേക്കാവ് ഭഗവതിയാണ്. തൃക്കടവൂര്‍ ശിവരാജു പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ഗോപുര വാതില്‍ കടന്ന് എത്തിയപ്പോള്‍ കാത്തുനിന്ന പുരുഷാരം ആരവം മുഴക്കി സ്വീകരിച്ചു. പിന്നാലെ ബാക്കി പതിനാല് കരിവീരന്മാരും പുറത്തേക്ക് എത്തി.
പാറമേക്കാവ് വിഭാഗം തെക്കോട്ടിറങ്ങി സ്വരാജ് റൗണ്ടില്‍ വടക്കുംനാഥ ക്ഷേത്രത്തിന് അഭിമുഖമായി നിലയുറപ്പിച്ചതോടെ തിരുവമ്പാടിയുടെ തെക്കോട്ടിറക്കമായി. ഭഗവതിയുടെ കോലമേന്തിയ തിരുവമ്പാടി ചന്ദ്രശേഖരന്‍ ആദ്യം പുറത്തേക്കിറങ്ങി. പിന്നാലെ കുട്ടന്‍കുളങ്ങര അര്‍ജുനനും പാമ്പാടി സുന്ദരനും മറ്റു ഗജവീരന്മാരും. ഇരുവിഭാഗവും നിരന്നതോടെ കുടമാറ്റത്തിന് തുടക്കമായി. ആറ് മണിക്കാണ് ആദ്യകുട മാറ്റിയത്.
പതിവുപോലെ ഇക്കുറിയും നിരവധി സ്‌പെഷല്‍ കുടകളും എല്‍ഇഡി വിളക്കുകള്‍ പിടിപ്പിച്ച കുടകളും തയാറാക്കിയിരുന്നുവെങ്കിലും പരമ്പരാഗത ശൈലിയിലുള്ള 20 സെറ്റ് കുടകള്‍ മാത്രമാണ് ഇരുവിഭാഗവും ഉയര്‍ത്തിയത്. 65 സെറ്റ് കുടകള്‍ ഇരു വിഭാഗവും തയാറാക്കിയിരുന്നു. എന്നാല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുടമാറ്റത്തിന്റെ സമയം കുറയ്‌ക്കാന്‍ തീരുമാനമെടുത്തതോടെ പരമ്പരാഗതകുടകള്‍ മാത്രം മതിയെന്ന തീരുമാനത്തിലെത്തി. 20 മിനിറ്റ് കുടമാറ്റം നീണ്ടുനിന്നു. തിടമ്പേറ്റിയ ആനപ്പുറത്ത് പച്ചക്കുടയും മറ്റ് 14 ആനകള്‍ക്കും ചുവപ്പ് കുടയുമാണ് ആരംഭത്തിലും അവസാനത്തിലും ഉയര്‍ത്തുക. തുടര്‍ന്ന് ഭഗവതിമാരുടെ മടക്കം. രാത്രി 7 മണിയോടെ വീണ്ടും ഘടകപൂരങ്ങളുടെ വരവായി. രാത്രി പത്ത് മണിയോടെ തിരുവമ്പാടി, പാറമേക്കാവ് രാത്രി പൂരങ്ങള്‍ക്ക് തുടക്കമായി. ഇന്ന് രാവിലെ ഏഴിന് പകല്‍പ്പുരം ആരംഭിക്കും.















