ന്യൂദല്‍ഹി: 2022ല്‍ ഉദ്ധവ് താക്കറെ പക്ഷത്ത് നിന്നും പുറത്തുവന്ന് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ഏക് നാഥ് ഷിന്‍ഡേയെ കൂറുമാറ്റനിരോധനത്തില്‍ കൂടുക്കാന്‍ നോക്കി സുപ്രീംകോടതിയില്‍ പരാജയപ്പെട്ട കപില്‍ സിബല്‍ രാഘവ് ഛദ്ദയെ തടയാന്‍ എത്തുന്നു. മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷത്തോടെ ശിവസേനയില്‍ നിന്നും ഇറങ്ങിയ ഏക്നാഥ് ഷിന്‍ഡേയെ കൂറുമാറ്റനിരോധനത്തില്‍ കുടുക്കാന്‍ നോക്കി അന്ന് കപില്‍ സിബല്‍ തോറ്റു എന്ന് മാത്രമല്ല, ഉദ്ധവ് താക്കറെയുടെ മാനവും കെട്ടു. ഇനി രാഘവ് ഛദ്ദയെ കൂറുമാറ്റനിരോധനത്തില്‍ കൂടുക്കാന്‍ നോക്കി, അരവിന്ദ് കെജ്രിവാളിന്റെ ശോഭകെടുത്താനാണ് കപില്‍ സിബലിന്റെ നീക്കമെന്ന് നിയമവൃത്തങ്ങളിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോക് സഭയിലെ പത്തില്‍ ഏഴ് ആം ആദ്മി എംപിമാരും രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും ഇത് കൂറുമാറ്റ നിരോധത്തിന്റെ പരിധിയില്‍ വരുമെന്ന വാദമാണ് കപില്‍ സിബല്‍ ഉയര്‍ത്തുന്നത്.
ആം ആദ്മി നേതാക്കള്‍ ഇക്കാര്യം കപില്‍ സിബലുമായി ചര്‍ച്ച ചെയ്തപ്പോഴാണ് രാഘവ് ഛദ്ദയെയും കൂട്ടരേയും തടയാനുള്ള നിയമത്തിന്റെ പഴുതുകള്‍ തന്റെ കൈവശമുണ്ടെന്ന് കപില്‍ സിബല്‍ പറഞ്ഞതെന്ന് അരവിന്ദ് കെജ്രിവാളിനൊപ്പമുള്ള സഞ്ജയ് സിംഗ് എംപി പറയുന്നു. വാസ്തവത്തില്‍ രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ പത്തില്‍ ഏഴ് പേര്‍ പാര്‍ട്ടി വിട്ടുപോയാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളതിനാല്‍ അതിന് കൂറുമാറ്റ നിരോധനം ബാധകമില്ലെന്നിരിക്കെ വെറുതെ രാഷ്‌ട്രീയ വിവാദമുണ്ടാക്കാനാണ് കപില്‍ സിബലിന്റെ നീക്കം.
അന്ന് 2022ല്‍ ശിവസേനയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത് ആകെ 55എംഎല്‍എമാരാണ് ഉദ്ധവ് താക്കറെയുടെ ശിവസേനയ്‌ക്ക് മഹാരാഷ്‌ട്ര നിയമസഭയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 39 പേരും ഷിന്‍ഡേയോടൊപ്പം വന്നതോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഷിന്‍ഡേയ്‌ക്കായി. അതിനാല്‍ ഇത് കൂറുമാറ്റനിരോധനനിയമത്തില്‍ പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകാന്‍ ഷിന്‍ഡേയ്‌ക്കും കൂട്ടര്‍ക്കും മതിയായ കാരണമില്ലെന്നും അത്തരത്തില്‍ പരാതികള്‍ ഇവര്‍ ഉന്നയിച്ചതായി കാണുന്നില്ലെന്നും കപില്‍ സിബല്‍ അന്ന് വാദിച്ചുനോക്കിയെങ്കിലും ഷിന്‍ഡേ, അന്ന് മഹാവികാസ് അഘാഡി സര്‍ക്കാരിലെ മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറേയോടുള്ള എംഎല്‍എമാരുടെ അസംതൃപ്തിയുടെ ലിസ്റ്റ് നിരത്തിയതോടെ കോടതിക്ക് ഇക്കാര്യം ബോധ്യമായി. കപില്‍ സിബലിന്റെ വാദങ്ങള്‍ പൊളിഞ്ഞു. അന്ന് കപില്‍ സിബല്‍ കേസ് വാദിക്കാന്‍ ഉദ്ധവ് താക്കറെയില്‍ നിന്നും കോടികള്‍ കൈപ്പറ്റിയെന്നല്ലാതെ, തോല്‍ക്കുമെന്ന് ഉറപ്പുള്ള കേസില്‍ ഉദ്ധവ് താക്കറെ പക്ഷം തോറ്റമ്പുകയായിരുന്നു. ഇത് താക്കറെയുടെ പ്രതിച്ഛായയുടെ ശോഭ കെടുത്തുകയും ചെയ്തു. അത് തന്നെയാണ് രാഘവ് ഛദ്ദയുടെ കേസില്‍ അരവിന്ദ് കെജ്രിവാളിനും സംഭവിക്കാന്‍ പോകുന്നത്.
പഞ്ചാബിലെ ആം ആദ്മി എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുന്നത് തടയാനാണ് ഒരു നിയമയുദ്ധത്തിന് ആം ആദ്മി തയ്യാറെടുക്കുന്നത് എന്ന് കരുതുന്നു. അന്ന് മഹാരാഷ്‌ട്രയിലെ പിളര്‍പ്പിന്റെ പേരില്‍ ഉദ്ധവ് താക്കറെയ്‌ക്ക് വേണ്ടി വാദിച്ച് സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ തോറ്റിരുന്നു. അന്ന് ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നവും ശിവസേന എന്ന പേരും വരെ ഏക്നാഥ് ഷിന്‍ഡേയ്‌ക്ക് ലഭിച്ചതാണ്. എന്നിട്ടും എന്തിനാണ് കപില്‍ സിബല്‍ ഇത്തരമൊരു സാഹസത്തിന് മുതിരുന്നതെന്ന് വ്യക്തമല്ല. വിചാരണയുടെ പേരില്‍ രാഘവ് ഛദ്ദയുടേയും മറ്റ് ആറുപേരുടെയും മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനുള്ള തന്ത്രമാണിതെന്ന് കരുതുന്നു.
അന്ന് ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ ശിവസേനയെ പിളര്‍ത്തിയപ്പോള്‍ നിയമസഭാ ഭൂരിപക്ഷം (എംഎൽഎ) മാത്രം നോക്കി അതിനെ പ്രധാന രാഷ്‌ട്രീയ പാർട്ടിയായ ശിവസേനയുമായി തുലനം ചെയ്യാൻ കഴിയില്ലെന്നും ഷിൻഡെയുടെ വിഭാഗം പാർട്ടിയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും, ഇത് പിളർപ്പല്ലെന്നും കൂറുമാറ്റമാണെന്നുമായിരുന്നു കപില്‍ സിബലിന്റെ വാദം. അന്ന് ഏക്നാഥ് ഷിന്‍ഡേയെയും കൂട്ടരേയും അയോഗ്യരാക്കാത്ത മഹാരാഷ്‌ട്ര സ്പീക്കറുടെ നടപടിയെയും കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരുന്നു. അന്ന് അഞ്ചംഗ ഭരണഘടനാബെഞ്ചാണ് സുപ്രീം കോടതിയില്‍ ഈ വാദം കേട്ടത്. പക്ഷെ സുപ്രീംകോടതി കപില്‍ സിബലിന്റെ വാദം തള്ളുകയായിരുന്നു.
എന്തായാലും അതേ സ്ഥിതി തന്നെയാണ് രാഘവ് ഛദ്ദയുടെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത്. തോല്‍ക്കുമെന്നറിഞ്ഞിട്ടും രാഷ്‌ട്രീയവിവാദമുണ്ടാക്കുക വഴി ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപിമാരെ സമ്മര‍്ദ്ദത്തിലാക്കാനുള്ള തന്ത്രം മാത്രമാണ് അരവിന്ദ് കെജ്രിവാളും കൂട്ടരും ചെയ്യുന്നത്.
രാഘവ് ഛദ്ദയെ അടക്കമുള്ള എംപിമാരെ അയോഗ്യരാക്കാനുള്ള നടപടികളുമായി ആം ആദ്മി മുന്നോട്ട് പോവുകയാണ്. ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതൃത്വം രാജ്യസഭാ അധ്യക്ഷൻ സി പി രാധാകൃഷ്ണനെ സമീപിച്ചു. രാഘവ് ഛദ്ദ, സ്വാതി മലിവാൾ എന്നിവരടക്കമുള്ള ഏഴ് അംഗങ്ങൾ പാർട്ടി വിട്ടത് കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്നും ഇവരുടെ അംഗത്വം റദ്ദാക്കണമെന്നുമാണ് എഎപി നേതാവ് സഞ്ജയ് സിംഗ് ആവശ്യപ്പെട്ടത്. വെള്ളിയാഴ്ചയാണ് രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രംജിത് സാഹ്നി, സ്വാതി മലിവാൾ എന്നിവർ എഎപിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്.
പാർട്ടിയുടെ സ്ഥാപക തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും എഎപി വ്യതിചലിച്ചതാണ് തങ്ങൾ മാറാൻ കാരണമെന്നാണ് എംപിമാരുടെ വിശദീകരണം. എന്നാൽ, ഈ നീക്കം നിയമപരമായി നിലനിൽക്കില്ലെന്നാണ് സഞ്ജയ് സിംഗിന്റെ വാദം. വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഭരണഘടനാ പ്രകാരം ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗം നിയമസഭാ/പാർലമെന്‍റ് അംഗങ്ങൾ ഒന്നിച്ച് മാറിയാൽ മാത്രമേ അത് ലയനമായി അംഗീകരിക്കാനാവൂ. രാജ്യസഭയിൽ എഎപിക്ക് ആകെ പത്ത് അംഗങ്ങളാണുള്ളത്. അതിനാൽ ഏഴ് പേർ മാറിയത് നിയമസാധുതയുള്ള ലയനമല്ലെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇവർ അയോഗ്യരാക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടി വിട്ട ഏഴില്‍ ആറ് പേരും പഞ്ചാബിൽ നിന്നുള്ളവരാണെന്നും ഇത് പഞ്ചാബിലെ ജനവിധിക്ക് വിരുദ്ധമാണെന്നുമുള്ള വാദമാണ് ആം ആദ്മി ഉയര്‍ത്തുന്നത്.
















