World

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

നേപ്പാളില്‍ യുഎസിന്‍റെ സൈനികകേന്ദ്രം സ്ഥാപിക്കുമെന്ന് അഭ്യൂഹം. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാനുള്ള സജ്ജീകരണങ്ങള്‍ ഇല്ലാത്തതായിരിക്കും തുടക്കത്തില്‍ ഈ സൈനികബേസ് എന്ന് പറയപ്പെടുന്നു. പക്ഷെ അത് വികസിപ്പിക്കുമെന്നും പറയപ്പെടുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാഠ് മണ്ഡു നേപ്പാളിലേക്കുള്ള നൂറു നേപ്പാളി രൂപയ്‌ക്ക് മുകളിലുള്ള ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ നിരോധിച്ച പ്രധാനമന്ത്രി ബാലെന്‍ ഷായുടെ തീരുമാനത്തിനെതിരെ രോഷം പുകയുന്നു. നൂറുകണക്കിന് ചെറുകിട കച്ചവടക്കാരാണ് ഇന്ത്യയില്‍ നിന്നും ദിവസേനയെന്നോണം നേപ്പാള്‍ അതിര്‍ത്തി കടന്നു ചെല്ലുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ വിറ്റ് ഉപജീവനം കഴിക്കുന്നത്. എണ്ണ തൊട്ട് കര്‍പ്പൂരം വരെയുള്ള ഉല്‍പന്നങ്ങള്‍ ഇതിലുണ്ട്.

നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ചെറുകിട വ്യാപാരികള്‍ പ്രതിഷേധത്തിലാണ്. അധികാരമേറ്റ ശേഷം ഇന്ത്യയിലെ ചില ഭാഗങ്ങള്‍ നേപ്പാള്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയും ബാലെന്‍ ഷാ വിവാദമുണ്ടാക്കിയിരുന്നു. സീതയുടെ ജനിച്ച സ്ഥലത്തെക്കുറിച്ചുള്ള ഒരു ഡയലോഗ് ഉള്ളതിനാല്‍ ആദി പുരുഷ് എന്ന സിനിമ നേപ്പാളില്‍ നിരോധിച്ചിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമെ ഇന്ത്യയ്‌ക്കെതിരായ ചില തീരുമാനങ്ങള്‍ കൂടി നേപ്പാളില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുകയാണ്. യുഎസിന്റെ സൈനികകേന്ദ്രം നേപ്പാളില്‍ സ്ഥാപിക്കുമെന്നതാണ് ഒരു വാര്‍ത്ത. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാനുള്ള സജ്ജീകരണങ്ങള്‍ ഇല്ലാത്തതായിരിക്കും തുടക്കത്തില്‍ ഈ സൈനികബേസ് എന്ന് പറയപ്പെടുന്നു. പക്ഷെ അത് പിന്നീട് യുദ്ധം ചെയ്യാനുള്ള ആയുധസാമഗ്രികള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്നും പറയപ്പെടുന്നു.

അതുപോലെ ദലൈലാമയുടെ പുനര്‍ജന്മമായ അടുത്ത ലാമ നേപ്പാളില്‍ നിന്നായിരിക്കുമെന്ന് യുഎസ് അവകാശപ്പെടുന്നതായി ഒരു വാര്‍ത്തയും പുറത്തു വരുന്നു. ഇപ്പോഴത്തെ ദലൈലാമ 14ാമത്തെ ലാമയാണ്. 15ാമത്തെ ലാമ ഭാരതത്തെപ്പോലെ ഒരു സ്വതന്ത്ര ലോകത്താണ് ജനിക്കുകയെന്ന് ദലൈലാമ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഇതിന് കടകവിരുദ്ധമായി അടുത്ത ലാമ നേപ്പാളിലായിരിക്കുമെന്ന പ്രചാരണവും അമേരിക്ക നടത്തുന്നു.

ചൈനയേയും ഇന്ത്യയേയും ലാക്കാക്കിയാണ് നേപ്പാളില്‍ അമേരിക്ക നടത്തുന്ന ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ നേപ്പാളിലെ ജെന്‍സീ കലാപത്തിനും ഭരണമാറ്റത്തിനും പിന്നില്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റാണെന്ന ആരോപണം ശരിയാവുകയാണ്. 2025 സെപ്തംബറില്‍ നടന്ന രണ്ട് ദിവസത്തെ ജെന്‍സീ കലാപത്തില്‍ 76 പേരാണ് കൊല്ലപ്പെട്ടത്.

നേപ്പാളില്‍ ഡീപ് സ്റ്റേറ്റ് പ്രധാനമന്ത്രിയായി വാഴിച്ച ബാലന്‍ ഷാ ആ പദവിയ്‌ക്ക് യോഗ്യനാണോ എന്ന സംശയം ഉയരുകയാണ്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ ആഴ്ച തന്നെ പ്രതിപക്ഷ നേതാക്കളില്‍ ചില അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി, മുന്‍ ആഭ്യന്തരമന്ത്രിയും നേപ്പാള്‍ കോണ്‍ഗ്രസ് നേതാവുമായ രമേഷ് ലേഖക് എന്നിവരെ അറസ്റ്റ് ചെയ്തത് നേപ്പാളില്‍ വലിയ അസ്വസ്ഥത ഉണ്ടാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നിരവധി ബിസിനസുകാരെയും രാഷ്‌ട്രീയനേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നേപ്പാളിലെ ആഭ്യന്തരമന്ത്രിയായ സുധാങ് ഗുരുങ് ചില സാമ്പത്തിക ആരോപണങ്ങളുടെ പേരില്‍ രാജിവെച്ചതും ബാലെന്‍ ഷാ സര്‍ക്കാരിനുള്ളില്‍ ചില പുകച്ചിലുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഗുണ്ടായിസം അമര്‍ച്ച ചെയ്യാന്‍ എന്ന് പറഞ്ഞ കാഠ്മണ്ഡു ഭാഗത്ത് നിന്നും ഒറ്റ രാത്രിയില്‍ 195 പേരെ അറസ്റ്റ് ചെയ്തു. യാതൊരു രാഷ്‌ട്രീയപാരമ്പര്യമില്ലാത്ത ബാലെന്‍ ഷാ ഒരു റാപ് ഗായകനാണ്. ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയ സ്വതന്ത്ര പാര്‍ട്ടി പൊതുതെരഞ്ഞെടുപ്പില്‍ 275ല്‍ 182 സീറ്റുകള്‍ നേടി വിജയിക്കുകയായിരുന്നു.

ബാലന്‍ ഷായുടെ മറ്റൊരു വിവാദ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ നേപ്പാളില്‍ നിരോധിച്ചതാണ്. നിരവധി പേരുടെ ജീവിതമാര്‍ഗ്ഗമാണ് ഇതോടെ അടഞ്ഞത്. ഇപ്പോള്‍ വലിയ തോതില്‍ വീണ്ടും നേപ്പാള്‍ സംഘര്‍ഷഭരിതമാവുകയാണ്. ബാലന്‍ ഷായെ അധികാരമേല്‍പിച്ച ഡീപ് സ്റ്റേറ്റിന്റെ തീരുമാനം പാളിയോ എന്നും കരുതപ്പെടുന്നു. ബംഗ്ലാദേശിലും ഷേഖ് ഹസീനയെ പുറത്താക്കി ഇടക്കാല സര്‍ക്കാരിന്റെ ചുമതല മുഹമ്മദ് യൂനസിനെ ഏല്‍പിച്ച ഡീപ് സ്റ്റേറ്റ് തീരുമാനവും പാളിയിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ഭീകരര്‍ക്ക് അടിയറ വെച്ചുകൊണ്ടുള്ള യൂനസിന്റെ ഭരണം അധികകാലം നീണ്ടില്ലെന്ന് മാത്രമല്ല, പൊതുതെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ പാര്‍ട്ടികള്‍ തോറ്റമ്പുകയും ചെയ്തു.

 

Recent Posts