തിരുവനന്തപുരം: നെട്ടയം മലമുകളിൽ നരനായാട്ട് നടത്തിയ വട്ടിയൂർക്കാവ് എസ് എച്ച് ഒ വിപിനും എസ്ഐ ദീപുവിനുമെതിരെ നടപടി ആവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തതിന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖയെയും ഡെപ്യൂട്ടി മേയർ ആശാനാഥിനെയും പ്രതി ചേർത്ത് പോലീസ്. പോലീസിന്റെ പ്രത്യേക റിപ്പോർട്ട് നെടുമങ്ങാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകി.
കേസിൽ ശ്രീലേഖ അഞ്ചാം പ്രതിയും ആശാനാഥ് ആറാം പ്രതിയുമാണ്. സംഘർഷം നടന്ന സമരം ഉദ്‌ഘാനം ചെയ്ത ശ്രീലേഖയെ പ്രതി നേരത്തെ ചേർത്തിരുന്നില്ല. ‘‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ’’ പോലീസിനെതിരേ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെയാണ് ശ്രീലേഖയെ കേസില്‍ പ്രതി ചേർത്ത് പൊലീസ് പ്രത്യേക റിപ്പോർട്ട് നൽകിയത്. ശ്രീലേഖയെ ഒഴിവാക്കിയതിനെതിരെ വി കെ പ്രശാന്ത് എംഎല്‍എ കമ്മീഷണർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.
എന്നാൽ പൊലീസ് അവരുടെ ജോലി ചെയ്യട്ടെ എന്നായിരുന്നു ആർ ശ്രീലേഖയുടെ പ്രതികരണം. മാർച്ചിനെതിരെ പോലീസ് ഒരു മുന്നറിയിപ്പും ഇല്ലാതെ അക്രമം അഴിച്ചുവിട്ടിരുന്നു. വനിതാ പോലീസുകാരുടെ പിന്നിൽ നിന്നും പുരുഷ പോലീസുകാർ ലാത്തി ഉപയോഗിച്ച് വനിതകളെ ഉപദ്രവിച്ചതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിതകൾ ചെ റുത്തു നിന്നതോടെ ജലപീരങ്കി പ്രയോഗത്തിലേക്ക് പോലീസ് നീങ്ങുകയായിരുന്നു.
















