തിരുവനന്തപുരം: പൊലീസിനെ ‘പോടാ പുല്ലേ പൊലീസേ’ എന്ന് മുദ്രവാക്യം വിളിച്ചതിനെത്തുടർന്നുള്ള വിമർശനത്തിൽ മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പലപ്പോഴും പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ടെന്ന് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.
ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്ത പല പൊലീസുകാരെയും സർവീസിൽ നിന്ന് സസ്പെൻഡുചെയ്തിട്ടുണ്ട്. ചിലരെ ഡിസ്മിസ് ചെയ്തിട്ടുണ്ട്. പല പൊലീസുകാരും അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഒരു രാഷ്‌ട്രീയ, പൊലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ ഇങ്ങനെ തെറ്റുകൾ ചെയ്തുകൂട്ടുന്ന ഒരുത്തനെ പോടാ എന്നുവിളിച്ചതിൽ ഇവരൊക്കെ തെറ്റുകാണുന്നത് എന്നും ശ്രീലേഖ ചോദിക്കുന്നുണ്ട്.
വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് മഹിള മോർച്ച നടത്തിയ മാർച്ചിനിടെയാണ് പ്രവർത്തകരുടെ മുദ്രാവാദ്യം ശ്രീലേഖ ഏറ്റുവിളിച്ചത്. ‘പോടാ പുല്ലേ പൊലീസേ, പിണറായിയുടെ തെമ്മാടികളേ’ എന്നായിരുന്നു മുദ്രാവാക്യം. നെട്ടയത്ത് നടന്ന സംഘർഷത്തിൽ അറസ്റ്റ് ചെയ്ത ബിജെപി പ്രവർത്തകർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ചാണ് മഹിള മോർച്ച മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. 33 വർഷം പ്രവർത്തിച്ചത് ഇങ്ങനെയുള്ള ഒരു സേനയിലാണോ എന്നോർത്ത് നാണം തോന്നുന്നുവെന്നും അവർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലേഖയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാൻ പോലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ “പോടാ, പുല്ലേ” എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്.
ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്..
അന്നൊന്നും ആരും, ഒരു രാഷ്‌ട്രീയ / പോലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ ‘പോടാ’ എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്?
😂😂😂
എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം!
DGP ക്ക്, പോലീസ് കമ്മിഷണർക്ക് നന്ദി!
















