കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ബിജെപി 110 ലധികം സീറ്റുകൾ നേടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഒന്നാംഘട്ടത്തിൽ 92.88 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതോടെ മുഖ്യമന്ത്രി മമത ബാനർജിക്കും അവരുടെ ടിഎംസി സർക്കാരിനും കനത്ത തിരിച്ചടിയാണ് പ്രവചിക്കുന്നത്.
“പശ്ചിമ ബംഗാളിലെ ജനങ്ങൾ ആദ്യ ഘട്ടത്തിൽ തന്നെ അവരുടെ തീരുമാനം എടുത്തിട്ടുണ്ട്. 16 ജില്ലകളിലായി 52 സീറ്റുകളിൽ 92.98 ശതമാനം പോളിംഗ് കാണിക്കുന്നത് ‘ദീദി’ പുറത്തുപോകുകയാണെന്നും ഭാരതീയ ജനതാ പാർട്ടി വരാൻ പോകുന്നു എന്നുമാണ്. ഭയം ഇല്ലാതാകും, വിശ്വാസം അതിന്റെ സ്ഥാനത്ത് വരും,” അമിത് ഷാ പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ പോളിംഗ് പ്രക്രിയ ഉറപ്പാക്കിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനും, പ്രാദേശിക പോലീസിനും, സുരക്ഷാ സേനയ്‌ക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഇന്നലെ രാത്രി കമ്മിറ്റി അംഗങ്ങളുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു. 152 സീറ്റുകളിൽ 110 ൽ അധികം സീറ്റുകൾ ബിജെപി നേടുമെന്ന് ഞങ്ങൾ കണക്കാക്കുന്നു. അതായത് രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കാനുള്ള പാതയിലാണെന്നാണെന്ന് കൊൽക്കത്തയിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
“വളരെക്കാലത്തിനു ശേഷം, ഒരാൾ പോലും കൊല്ലപ്പെടാത്ത ആദ്യ തിരഞ്ഞെടുപ്പാണിത്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷനും, സിഎപിഎഫിനും, ബംഗാൾ പോലീസിനും ഞാൻ നന്ദി പറയുന്നു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നു. ആദ്യ ഘട്ടത്തിനുശേഷം, ബംഗാളിലെ വോട്ടർമാർ വികസനം തെരഞ്ഞെടുത്തുവെന്ന് വ്യക്തമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന യാത്ര അടുത്തതായി ബംഗാളിലേക്കായിരിക്കുമെന്നും ജനങ്ങൾ അതിൽ പങ്കുചേരുമെന്നും ഷാ പറഞ്ഞു.
ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ പുറത്തുനിന്നുള്ളവർ ഭരിക്കുമെന്ന അഭ്യൂഹങ്ങൾ ബംഗാളിലെ മുഖ്യമന്ത്രി പ്രചരിപ്പിക്കുകയാണ്. എന്നാൽ ദീദിയോട് എനിക്ക് പറയാനുള്ളത്, ബംഗാളിൽ ജനിച്ച, ബംഗാളി ഭാഷയിൽ വിദ്യാഭ്യാസം നേടിയ, ബംഗാളി സംസാരിക്കാൻ കഴിയുന്ന ഒരാളായിരിക്കും ബംഗാളിലെ അടുത്ത മുഖ്യമന്ത്രി… നിങ്ങളുടെ അനന്തരവൻ അവിടെ ഉണ്ടാകില്ല എന്നതാണ് ഏക കാര്യം. മുഖ്യമന്ത്രി ബിജെപി പ്രവർത്തകനായിരിക്കും, അമിത് ഷാ വ്യക്തമാക്കി.
















