തൃശൂര്‍: പൂരം വെടിക്കെട്ടില്ലാതെ ആചാരപരമായ ആഘോഷം മാത്രമായി നടത്താന്‍ തീരുമാനം. കുടമാറ്റം ചെറിയ രീതിയില്‍ നടത്താനും തൃശൂര്‍ കളക്ടറ്റേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് ഒഴിവാക്കുന്നത്. മന്ത്രിമാരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ദേവസ്വം ബോര്‍ഡ് പ്രതിനിധികളും മന്ത്രിമാരടക്കം സ്വീകരിച്ച നിലപാടിനോട് അനുകൂലമായി പ്രതികരിക്കുകയായിരുന്നു. കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകള്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. കുടകളുടെ എണ്ണവും കുറയ്‌ക്കും. കുടമാറ്റം 15 മിനുട്ടായും കുറയ്‌ക്കും. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കുമെന്നായിരുന്നു പറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് രാവിലെ അറിയിച്ചിരുന്നത്. എന്നാൽ ഉന്നതതല യോഗത്തിൽ വെടിക്കെട്ട് വേണ്ടയെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ദുരന്തബാധിതരെ മറക്കാൻ കഴിയില്ലെന്ന് സർക്കാർ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.
















