കൊല്‍ക്കത്ത: മെയ് നാലിന് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് വേണ്ടി മാത്രമായിരിക്കില്ല, സംസ്ഥാനത്ത് അഴിമതിയും അക്രമണവും അഴിച്ചുവിട്ടവര്‍ക്കുള്ള തിരിച്ചടികൂടിയായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ (ഉത്തര്‍) തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ ജനത ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ബട്ടണുകള്‍ അമര്‍ത്തും. അത് ബിജെപിക്ക് വോട്ട് ചെയ്യാനോ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനോ മാത്രമായിരിക്കില്ല. സംസ്ഥാനത്ത് ഇതുവരെ അരങ്ങേറിയ നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം, അഴിമതി, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരായ വോട്ടായിരിക്കും. ഇത്രയും നാള്‍ സംസ്ഥാനത്ത് അരങ്ങേറിയ കാടത്ത ഭരണത്തിന് ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കും.
കൊല്‍ക്കത്തയെ ചേരികളുടെ നഗരമാക്കി
കൊല്‍ക്കത്തയെ തൃണമൂല്‍ കോണ്‍ഗ്രസ് മനഃപൂര്‍വം ചേരികളുടെ നഗരമാക്കി മാറ്റി അവിടെ അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ക്ക് അഭയം നല്‍കി. സംസ്ഥാനത്തെ സ്ത്രീകളെ നോര്‍ത്ത് 24 പര്‍ഗാനാസിലെ സന്ദേശ് ഖാലിയിലെന്നപോലെ, അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ ഉപദ്രവിക്കുകയാണ്. അക്രമികളില്‍ പലരും ടിഎംസി അനുകൂലികളായതിനാല്‍ വനിതാ മുഖ്യമന്ത്രിയായിരുന്നിട്ട് കൂടി മമത ബാനര്‍ജി വിഷയത്തില്‍ മൗനം പാലിക്കുന്നു. ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഇവര്‍ക്കെല്ലാം തിരിച്ചടി നല്‍കും.
ബംഗാള്‍ ഒരുകാലത്ത് രാജ്യത്തിന്റെ വ്യാവസായിക കേന്ദ്രമായിരുന്നു. എന്നാലിപ്പോള്‍ സംസ്ഥാനത്തെ വ്യാവസായിക യൂണിറ്റുകള്‍ ഒന്നിന് പുറകെ ഒന്നായി അടച്ചുപൂട്ടുകയും മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ ടിഎംസി ഭരണത്തിനിടെ ബംഗാളിലെ മൊത്തം 6,000 വ്യാവസായിക യൂണിറ്റുകള്‍ അടച്ചുപൂട്ടുകയോ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ട്. ഭരണകക്ഷി നേതാക്കള്‍ നടത്തുന്ന കൊള്ളയടിക്കലാണ് ഇതിന് കാരണം. ബിജെപി അധികാരത്തിലെത്തിയാല്‍ വ്യാവസായിക പുനരുജ്ജീവനം മുഖ്യ അജണ്ടകളിലൊന്നായിരിക്കും, അമിത് ഷാ പറഞ്ഞു.
അസമില്‍ കോണ്‍ഗ്രസ് നിരാശപ്പെടും
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നടത്തിയ പ്രസ്താവനയിലും അമിത് ഷാ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുടെ സഹകരണം കാരണം ഖാര്‍ഗെയും അപ്രസക്തമായ പ്രസ്താവനകള്‍ നടത്താന്‍ തുടങ്ങിയിരിക്കുന്നു. മോദിയെ ആവര്‍ത്തിച്ച് വിമര്‍ശിക്കുന്നത് പ്രതിപക്ഷത്തിന് ഗുണം ചെയ്യില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അസമില്‍ ഏറ്റവും നിരാശാജനകമായ ഫലമായിരിക്കും കോണ്‍ഗ്രസിന് ലഭിക്കുക. ബംഗാളില്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നേക്കാം. പക്ഷേ തമിഴ്നാട്ടിലും പുതുച്ചേരിയിലും കോണ്‍ഗ്രസിന് ഇരട്ടയക്കം തികയ്‌ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗാള്‍ ഗുണ്ടകളുടെ കൈകളില്‍
ടിഎംസി സര്‍ക്കാര്‍ സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിലും വികസനത്തിലും പരാജയപ്പെട്ടു. മമത ബാനര്‍ജിയെ പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവര്‍ ബംഗാളിനെ ഗുണ്ടകളുടെ കൈകളില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ആര്‍ജി കര്‍ മെഡി. കോളജ്, ദുര്‍ഗാപൂര്‍ മെഡി. കോളജ്, സൗത്ത് കൊല്‍ക്കത്ത ലോ കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലെ സംഭവങ്ങളിലൂടെ സംസ്ഥാനത്തെ ക്രമസമാധാനം എങ്ങനെയാണെന്ന് നമുക്ക് മനസിലാക്കാം. മമത സര്‍ക്കാര്‍ ഭരണത്തില്‍ ബംഗാളിലെ പെണ്‍മക്കള്‍ ഒട്ടും സുരക്ഷിതരല്ല.
മുഖ്യമന്ത്രി ബംഗാളി തന്നെ
ബിജെപിക്ക് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളായിരിക്കുമെന്ന് പറഞ്ഞ് മമത ബാനര്‍ജി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബംഗാളില്‍ ജനിച്ച് ബംഗാളി ഭാഷയില്‍ പഠിച്ച, ബംഗാളി സംസാരിക്കുന്ന വ്യക്തിയായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് ഞാന്‍ അറിയിക്കുകയാണ്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും സാമ്പത്തിക സഹായം, ശമ്പളവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നടപ്പിലാക്കല്‍, അടിസ്ഥാനസൗകര്യ വികസനം എന്നിവയുള്‍പ്പെടെ നിരവധി ക്ഷേമ, വികസന പദ്ധതികളാണ് ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്കായി മുന്നോട്ടുവെക്കുന്നത്. സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പ്രതിമാസം 3000 രൂപ നല്‍കും. ഏഴാം ശമ്പള കമ്മിഷനും നടപ്പിലാക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ നല്‍കും. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് 3000 രൂപയുടെ സാമ്പത്തിക സഹായം നല്‍കും. കൊല്‍ക്കത്തയുടെ വികസനത്തിനായി ഒരു റോഡ് മാപ്പ് തന്നെ തയാറാക്കിയിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഡം ഡം കൂടാതെ സപ്തഗ്രാം, ബനിപൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിലും അമിത് ഷാ പങ്കെടുത്തു.
















