തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മാണ ശാലയിലെ അപകടം സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.
വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തത്സമയ വിവരങ്ങള്‍ ലഭ്യമാകുന്നതിന് രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620 തൃശൂര്‍ താലൂക്ക് ഓഫീസ് : 04884232226
വയലിന് നടുവിലുള്ള രണ്ട് ഏക്കറിലേറെ വരുന്ന വിസ്തൃതമായ പറമ്പിലേക്ക് എത്തിച്ചേരാന്‍ ഇടുങ്ങിയ ഒരു വഴി മാത്രമാണ് ഉണ്ടായിരുന്നത്. ഇതുമൂലം രക്ഷാപ്രവര്‍ത്തകര്‍ ഏറെ വലഞ്ഞു. തൃശൂര്‍, വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ എന്‍ജിനുകള്‍ എത്തിയെങ്കിലും ഇവര്‍ക്കാര്‍ക്കും രണ്ടുമണിക്കൂറോളം സംഭവസ്ഥലത്തേക്ക് എത്തിച്ചേരാനായില്ല. തുടര്‍ന്ന് ജെസിബി എത്തിച്ച് സമീപപ്രദേശത്തെ മതിലുകള്‍ തകര്‍ത്താണ് ഫയര്‍ എന്‍ജിനുകള്‍ അപകട സ്ഥലത്തേക്ക് കടത്തിയത്.
ദുരന്ത സ്ഥലത്തേക്ക് ആര്‍ക്കും എത്താനാകാത്ത സാഹചര്യമായതിനാല്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത് . പരിക്കേറ്റ കൂടുതല്‍ ആളുകള്‍ സംഭവസ്ഥലത്ത് ഉണ്ടോ എന്നറിയാന്‍ ഡ്രോണുകളെയായിരുന്നു ആശ്രയിച്ചത്. തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതും പൊട്ടാതെ കിടക്കുന്ന സ്‌ഫോടക വസ്തുക്കളും മൂലം രക്ഷാദൗത്യം തടസ്സപ്പെട്ടു.
തുടര്‍ന്നാണ് ഡ്രോണുകള്‍ എത്തിച്ചത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് പരിക്കേറ്റ പലരെയും കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷ് (47) ആണ് വെടിക്കെട്ട് കരാറുകാരന്‍. തൃശൂര്‍ പൂരത്തിന് വെടിക്കൊട്ടൊരുക്കി 15 വര്‍ഷത്തെ മുന്‍ പരിചയമുള്ളയാളാണ് സതീഷ്. 2011 മുതലാണ് സതീഷ് തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരനായത്. അച്ഛന്‍ മുണ്ടത്തിക്കോട് മണിയും തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരനായിരുന്നു.
2024 ല്‍ തിരുവമ്പാടി -പാറമേക്കാവ് വിഭാഗങ്ങള്‍ക്ക് വേണ്ടി വെടിക്കെട്ട് ഒരുക്കിയതും സതീശാണ്. പാറമേക്കാവിന്റെ വെടിക്കെട്ടുകാരന് ലൈസന്‍സ് പ്രശ്‌നം വന്നപ്പോള്‍ ഇരുവിഭാഗത്തിനും വേണ്ടി സതീഷ് വെടിക്കെട്ട് ഒരുക്കുകയായിരുന്നു.
ആറുമാസത്തെ അധ്വാനത്തിനൊടുവിലാണ് തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനു വേണ്ടിയുള്ള സാമഗ്രികള്‍ പൂര്‍ത്തിയാക്കുന്നത്. വര്‍ഷങ്ങളായി മുണ്ടത്തിക്കോടുള്ള ഇതേ സ്ഥലത്താണ് തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നത്.
















