പയ്യന്നൂർ: രക്തസാക്ഷിഫണ്ട് വെട്ടിപ്പു നടത്തിയ സിപിഎം നേതാക്കളേയും പാർട്ടിയേയും തുറന്നുകാണിച്ച കണ്ണൂരിലെ മുതിർന്ന നേതാവായിരുന്ന വി. കുഞ്ഞിക്കൃഷ്ണനെ തെരഞ്ഞെടുപ്പിൽ സഹായിച്ചുവെന്ന പേരിൽ പയ്യന്നൂർ മേഖലയിലെ സിപിഎം നേതാക്കൾക്കെതിരേ നടപടി. തുടക്കമെന്ന നിലയിൽ മുൻ ലോക്കൽ കമ്മിറ്റിയംഗവും നിലവിൽ ബ്രാഞ്ചംഗവുമായ പയ്യന്നൂരിലെ ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി. വരും നാളുകളിൽ കൂടുതൽ പേർക്കെതിരേ അച്ചടക്ക നടപടിയുണ്ടാകും. അതിനു പുറകേ മറ്റു നടപടികളുമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
സിപിഎം നേതാവായിരുന്ന വി. കുഞ്ഞികൃഷ്ണൻ സിപിഎം നേതാക്കൾ രക്തസാക്ഷി ഫണ്ട് തട്ടിപ്പു നടത്തിയ വിവരം പുറത്തറിയിച്ചതിന്റെ പേരിൽ അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. സംഭവങ്ങളെക്കുറിച്ച് പുസ്തകമെഴുതി പ്രസിദ്ധീകരിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി പയ്യന്നൂർ മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്തു കുഞ്ഞിക്കൃഷ്ണൻ. ആ വേളയിൽ പാർട്ടിക്കകത്ത് നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലിനെ തുടർന്നാണ് സിപിഎം ചിലർക്കെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്.
മുൻ ലോക്കൽ കമ്മിറ്റിയംഗവും ഇപ്പോൾ ബ്രാഞ്ചംഗവുമാണ് പുറത്താക്കപ്പെട്ട പയ്യന്നൂരിലെ ടി. പുരുഷോത്തമൻ. കുഞ്ഞികൃഷ്ണനോട് അനുഭാവവും സമ്പർക്കവും പുലർത്തുന്നുമുണ്ട്. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പുരുഷോത്തമൻ പങ്കെടുത്തിരുന്നു.
ഈ കാര്യങ്ങളിൽ പാർട്ടി പുരുഷോത്തമനോട് വിശദീകരണം ചോദിച്ചിരുന്നു. മറുപടി തൃപ്തികരമല്ലെന്ന് വിശദീകരിച്ചാണ ഇപ്പോൾ പുറത്താക്കൽ നടപടി.
വരും ദിവസങ്ങളിൽ മുതിർന്ന നേതാക്കൾക്കെതിരേ നടപടി വരും. കുഞ്ഞികൃഷ്ണന്റെ ഭാര്യ കോമളവല്ലി പാർട്ടി അംഗവും ഭാരവാഹിയുമാണ്. അവർക്കെതിരേ നടപടി എടുക്കാൻ നേരത്തേ ഏരിയാകമ്മറ്റി ജില്ലാ കമ്മിറ്റിക്ക് ശുപാർശ നൽകിയിട്ടുള്ളതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ടി. പുരുഷോത്തമന്റെ മാവിച്ചേരിയിലെ വീട് സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. പാതിരാത്രി നടന്ന അക്രമണത്തിൽ ജനൽ ചില്ല് തകർന്നു. മുറ്റത്ത് നിർത്തിയിട്ട കാറിന് തീയിട്ടു. സംഭവത്തിൽ അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്.
പയ്യന്നൂരിലെ പാർട്ടിക്കെതിരായി ആസൂത്രിത ഗൂഢാലോചന നടത്തുകയും പാർട്ടിവിരുദ്ധ ശക്തികളെ സഹായിക്കുകയും ചെയ്തതായുള്ള അന്വേഷണ റിപ്പോർട്ടിലാണ് എകെജി ഭവൻ ബ്രാഞ്ച് അംഗം ടി.പുരുഷോത്തമനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതെന്ന് സിപിഎം വിശദീകരിക്കുന്നു.
ആരാണ് ടി.പുരുഷോത്തമൻ?
രണ്ടാം തവണയാണ് ടി.പുരുഷോത്തമൻ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെടുന്നത്. 1987-ൽ ബിജെപി പുഞ്ചക്കാട് ബൂത്ത് പ്രസിഡന്റായിരിക്കെ പുഞ്ചക്കാട് ദാമോദരനെ (ടി.പി. ദാമോദരൻ) വധിച്ച കേസിൽ പ്രതിയായിരുന്നു പുരുഷോത്തമൻ. അന്ന് ടി.പുരുഷോത്തമൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ടി.പുരുഷോത്തമനെ പിന്നീട് ഹൈക്കോടതി വെറുതേവിടുകയായിരുന്നു.
കേസിൽ പ്രതിയാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത സമയത്ത് പാർട്ടിക്കെതിരായി പ്രവർത്തിച്ചുവെന്ന കാരണത്താലാണ് ആദ്യം 1994-ൽ ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കിയത്. അതിനെ തുടർന്ന് കെ.ആർ. ഗൗരിയുടെ ജനാധിപത്യ സംരക്ഷണ സമിതിയുമായിലും (ജെഎസ്എസ്) പിന്നീട് സിപിഐയിലും പുരുഷോത്തമൻ ചേർന്നുപ്രവർത്തിച്ചു. ഏതാനും വർഷം മുൻപാണ് സിപിഎമ്മിൽ തിരിച്ചെത്തിയത്. ഇപ്പോൾ പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. മുൻ സിപിഎം നേതാവും എംപിയുമായിരുന്ന ടി.ഗോവിന്ദന്റെ ബന്ധുവാണ് ടി.പുരുഷോത്തമൻ.
പുറത്താക്കിയ വിവരം അറിഞ്ഞിട്ടില്ലെന്നാണ് ടി.പുരുഷോത്തമന്റെ വിശദീകരണം.















